Wednesday, April 29, 2009

ഭാഷയെ തമസ്ക്കരിക്കുന്നതാരു്


പേരാമ്പ്ര ഭാഷാവേദി പുറത്തിറക്കിയ ലഘുലേഖ

കേരളത്തില്‍ വിദ്യാഭ്യാസപരിഷ്ക്കാരത്തിന്റെ ഒരു വ്യാഴവട്ടം കടന്നുപോയിരിക്കുന്നു. മുമ്പെല്ലാം സിലബസ് പരിഷ്ക്കരണത്തില്‍ ഒതുങ്ങിനില്ക്കുന്ന നവീകരണങ്ങളാണു് നടന്നിരുന്നതു്. അതാതു വിഷയത്തില്‍ പ്രഗത്ഭ്യമുള്ളവരാണു് പരിഷ്കാരങ്ങള്‍ ഏറ്റെടുത്തു നടത്തിയിരുന്നതു്. ഇപ്പോഴാകട്ടെ, നടപ്പിലാകുന്ന പരിഷ്ക്കാരത്തിന്റെ എല്ലാ ഘട്ടങ്ങളിലും പങ്കാളിയാകാനും അഭിപ്രായനിര്‍ദ്ദേശങ്ങള്‍ നല്കാനും ഓരോ അദ്ധ്യാപകനും അവസരം ലഭിക്കുന്നുണ്ടു്. തത്ത്വത്തില്‍, ഓരോ വിഷയവും അതു പഠിപ്പിക്കുകയും പഠനാനുഭവങ്ങള്‍ സമ്പാദിക്കുകയും ചെയ്തിട്ടുള്ള അദ്ധ്യാപകരുടെ പങ്കാളിത്തത്തോടെ ആസൂത്രണം ചെയ്യപ്പെടുന്നു. പ്രത്യക്ഷത്തില്‍ പുതിയ കാലത്തെ പരിഷ്കാരങ്ങള്‍ ഏറെ ജനാധിപത്യപരമാണു്. ഇതു സമ്മതിച്ചാല്‍, ഇപ്പോള്‍ കേരളത്തില്‍ നിലവിലുള്ള പദ്ധതിയുടെ മുഴുവന്‍ മെച്ചങ്ങള്‍ക്കും അതേപോലെ അതിന്റെ മുഴുവന്‍ ദോഷങ്ങള്‍ക്കും ഉത്തരവാദിത്തം കേരളത്തിലെ ഓരോ അദ്ധ്യാപകനുമുണ്ട് എന്നു പറയേണ്ടിവരും. ആ ഉത്തരവാദിത്തബോധത്തോടെ നമ്മുടെ വിദ്യാഭ്യാസരംഗത്തു നടന്നുവരുന്ന പരിഷ്കാരങ്ങളെ വിലയിരുത്തുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് തോന്നുന്നത്.

പുറത്തു കാണുന്നതുപോലെ ജനാധിപത്യപരമായ പരിഷ്കാരങ്ങളാണോ നടന്നുവരുന്നത്? ആരോ നിശ്ചയിച്ച പദ്ധതികള്‍ അദ്ധ്യാപരുടെയും പൊതുസമൂഹത്തിന്റെയും സമ്മതിയുള്ളതെന്നു വരുത്തിത്തീര്‍ത്തു നടപ്പാക്കുകയല്ലേ ചെയ്യുന്നത്? കാര്യങ്ങള്‍ നിശ്ചയിക്കുന്നതിന് അധികാരവും സാമര്‍ത്ഥ്യവുമുള്ള ചില വന്‍സ്രാവുകള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിച്ചുകൊണ്ട് തന്ത്രപൂര്‍വ്വം കളിക്കുകയല്ലേ ചെയ്യുന്നത്? കളി നമ്മുടേത്, ഉത്തരവാദിത്തം അദ്ധ്യാപകര്‍ക്കും - സുരക്ഷിതമായ കളി. ഇനിയുമുണ്ട് ചോദിക്കേണ്ട കാര്യങ്ങള്‍. സമൂലമായ ഒരു പരിഷ്ക്കരണം നടത്തുന്നതിനു് മുന്നോടിയായി നിലവിലുണ്ടായിരുന്ന പദ്ധതിയെക്കുറിച്ച് ഏതെങ്കിലും പഠനങ്ങള്‍ നടത്തിയിരുന്നുവോ? അങ്ങനെ നടന്നതായി അറിവില്ല. സമ്പൂര്‍ണ്ണമായും ഗുണങ്ങള്‍ മാത്രമുള്ള പദ്ധതിയാണിതെന്നു് പറഞ്ഞു പ്രചരിപ്പിക്കുന്നവര്‍തന്നെ വീണ്ടും ഓരോ വര്‍ഷവും പുതിയപുതിയ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്തുകൊണ്ടാണ്? അതിവേഗം കാലഹരണപ്പെടുന്ന പരിഷ്കാരങ്ങളാണോ നടപ്പിലാക്കുന്നത്? വേണ്ടത്ര ആലോചനയും ഒരുക്കവും നടത്താതെ ചാടിപ്പുറപ്പെടുകയും പാളുമ്പോള്‍ പെട്ടെന്ന് പുതിയതെന്തെങ്കിലും അവതരിപ്പിച്ചു തടിതപ്പുകയുമാണോ ചെയ്യുന്നത്? പുതിയപുതിയ മാറ്റങ്ങള്‍ മുന്നോട്ടുവെയ്ക്കുമ്പോള്‍ നിലവിലിരുന്ന പദ്ധതിയുടെ ഏതു ദോഷങ്ങള്‍ പരിഹരിക്കാനാണു് അത്തരം മാറ്റങ്ങള്‍ എന്നു വ്യക്തമാക്കാതെ പോകുന്നത് എന്തുകൊണ്ടാണ്? നിലവിലുള്ള പദ്ധതിയുടെ ഗുണദോഷങ്ങള്‍ തിരിച്ചറിയുന്ന തരത്തിലുള്ള പഠനങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ `മികവുകള്‍' എന്നപേരില്‍ തെരഞ്ഞെടുക്കപ്പെട്ട ചില മെച്ചങ്ങളെ ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. ഇതത്രയും ഒരു പരസ്യതന്ത്രമാണു് എന്നു വരുമോ? 

വിദ്യാഭ്യാസപരിഷ്ക്കരണപരമ്പര സ്ക്കൂള്‍തലത്തില്‍നിന്നു് വളര്‍ന്നു് ഹയര്‍സെക്കണ്ടറിയിലൂടെ ബിരുദപഠനത്തില്‍ എത്തിനില്ക്കുകയാണ് ഇപ്പോള്‍. ഈ ഘട്ടത്തില്‍, അപായകരമായ ചില കാര്യങ്ങള്‍ വളരെ വ്യക്തമായി വരുന്നത് കാണാതിരിക്കാന്‍ ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. ഭാഷാപഠനത്തിന് പ്രസക്തിയില്ലെന്ന നിഗമനമാണ് അതില്‍ പ്രധാനമായതു്. ഇത് ഏതെങ്കിലും അദ്ധ്യാപകക്കൂട്ടായ്മയിലോ പൊതു ചര്‍ച്ചയിലോ ഉരുത്തിരിഞ്ഞുവന്ന ആശയമല്ല. (തീരുമാനങ്ങള്‍ ജനാധിപത്യപരമല്ലെന്നു പ റയേണ്ടിവരുന്നത് ഇതൊക്കെക്കൊണ്ടാണ്.) ഭാഷയും സാഹിത്യവും മറ്റുവിഷയങ്ങളോടൊപ്പം പഠിപ്പിക്കുന്ന നിലവിലുള്ള രീതി നിഷ്പ്രയോജനമെന്നു് തീര്‍പ്പുകല്പിക്കാനുതകുന്ന ഏതെങ്കിലും സൈദ്ധാന്തികനിഗമനമോ പഠനഗവേഷണഫലമോ പുറത്തുവന്നതായും അറിവില്ല. എന്നിരിക്കെ, ഉന്നതങ്ങളില്‍ വിരാജിക്കുന്ന ആരോ നിശ്ചയിക്കുന്നു- ഭാഷയും സാഹിത്യവും പഠിപ്പിക്കുന്നത് പാഴ്‌വേലയാണെന്ന്. ഭാഷാപഠനം അമ്പേ വേണ്ടെന്നു പറയാന്‍ നാണിച്ചിട്ടാവണം അളവു കുറയ്ക്കുക, ഭാഷാപഠനത്തിന്റെ പരമ്പരാഗത ഉള്ളടക്കമായ സര്‍ഗ്ഗാത്മകസാഹിത്യത്തെ ഒഴിവാക്കുക തുടങ്ങിയ ലീലകളിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഭാഷാ-സാഹിത്യപഠനം അപ്രസക്തമാണെന്നും അതിനാല്‍ ഉപേക്ഷിക്കേണ്ടതാണെന്നും വരുത്തിത്തീര്‍ക്കുന്നു. ഇതിന്റെ സാംഗത്യമെന്തെന്ന് പരിശോധിക്കാനോ പഠിക്കാനോ ചര്‍ച്ച ചെയ്യാനോ ശ്രമിക്കാതെ പ്ലസ് ടു തലത്തിലും ബിരുദതലത്തിലും കാതലായ അഴിച്ചുപണികള്‍ നടത്തുന്നു! അതിനെ എതിര്‍ക്കുന്നവരെന്നവകാശപ്പെടുന്നവര്‍ തങ്ങളുടെ തൊഴിലിനുറപ്പുള്ളിടത്തോളം മാറ്റങ്ങള്‍ക്കു കൂട്ടുനില്‍ക്കാമെന്ന ധാരണയിലെത്തുന്നു. തങ്ങള്‍ പോരാടിനേടിയ നേട്ടങ്ങളെക്കുറിച്ച് ഊറ്റം കൊള്ളുന്നു: ഞങ്ങളുടെ വാരിക്കുന്തപോരാട്ടങ്ങളാണ് ഇത്രത്തോളമെങ്കിലും നിലനിര്‍ത്താന്‍ കാരണമായത്. അതിനാല്‍ ഞങ്ങളെ ആദരിച്ചാലും എന്നാണവരുടെ ഭാവം. അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ അവരും മടിക്കുന്നു. ഭാഷാ-സാഹിത്യപഠനത്തിന്റെ സാംഗത്യമെന്താണ്? എന്തുകൊണ്ടായിരുന്നു പരമ്പരാഗതവിദ്യാഭ്യാസത്തില്‍ ഭാഷാ-സാഹിത്യപഠനത്തിനു വലിയ സ്ഥാനം കല്പിക്കപ്പെട്ടത്? ഇപ്പോള്‍ അതിനു ഭേദഗതി നിര്‍ദ്ദേശിക്കുന്നതിന്റെ യുക്തി എന്താണ്? - ഇത്തരം ചോദ്യങ്ങള്‍. 

ബിരുദതലത്തില്‍ നിലവിലിരിക്കുന്ന സമ്പ്രദായത്തില്‍ ഭാഷാസാഹിത്യം നിര്‍ബ്ബന്ധിതമായ പൊതുവിഷയമാണു്. ഐച്ഛികമായി ശാസ്ത്രമോ സാമൂഹ്യശാസ്ത്രമോ മാത്രമല്ല ഭാഷാസാഹിത്യംതന്നെ വിസ്തരിച്ചുപഠിച്ചക്കുന്നവര്‍പോലും പാര്‍ട്ട് 1 ഇംഗ്ലീഷ്, പാര്‍ട്ട് 2 (മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍നിന്നു് തിരഞ്ഞെടുക്കുന്ന ഒന്നു്) എന്നിങ്ങനെയുള്ള പൊതുവിഷയങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം. ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ അടുത്ത അദ്ധ്യയനവര്‍ഷം നടപ്പിലാക്കുന്ന പദ്ധതിയില്‍ പൊതുവിഷയങ്ങള്‍ പത്തെണ്ണമുണ്ടു്. പക്ഷെ അവ സയന്‍സിന്റെ ചരിത്രവും ദര്‍ശനവും, ഇന്ത്യന്‍ ഭരണഘടന, നാഗരികതകളുടെ ചരിത്രം, കമ്മ്യൂണിക്കേറ്റീവ് സ്ക്കില്‍സ്, വിവര്‍ത്തനത്തിന്റെ തത്വപ്രയോഗങ്ങള്‍ തുടങ്ങിയവയാണു്. ഭാഷാസാഹിത്യം സെക്കന്റ് ലാംഗ്വേജില്‍ 90 ദിവസത്തേക്കുള്ള ഒറ്റ പേപ്പര്‍ മാത്രം. അദ്ധ്യാപകരുടെ ജോലി പോകാതിരിക്കാന്‍ ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷാദ്ധ്യാപകര്‍തന്നെയാണു് അവയൊക്കെ പഠിപ്പിക്കേണ്ടതു് എന്നു് തീരുമാനിച്ചിരിക്കുന്നു. ഭാഷാസാഹിത്യവിഷയങ്ങള്‍ ഉപകാരമില്ലാത്ത വെറും പഠനഭാരങ്ങള്‍ മാത്രമാണു് എന്നു് ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ അസന്ദിഗ്ദ്ധമായി വെളിവാക്കിയിരിക്കുന്നു. ഇതു നടപ്പിലാക്കാന്‍വേണ്ടി വ്യത്യസ്ത സര്‍വ്വകലാശാലകളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ അതാതു് അദ്ധ്യാപകരുടെ ശില്പശാലകള്‍ സംഘടിപ്പെട്ടുകഴിഞ്ഞു. ചുരുക്കത്തില്‍ കൗണ്‍സില്‍ ഏകപക്ഷീയമായി തീരുമാനിച്ച കാര്യങ്ങള്‍ സുഗമമായി നടപ്പിലാക്കാനും അതിനു് ജനാധിപത്യത്തിന്റെ മുഖംമൂടി നല്കിക്കൊണ്ടു് മുഴുവന്‍ ഉത്തരവാദിത്തവും അദ്ധ്യാപകരുടെ തലയില്‍ കെട്ടിവെക്കാനുമുള്ള ശ്രമങ്ങളാണു് ഊര്‍ജ്ജിതമായി നടന്നുകൊണ്ടിരിക്കുന്നതു്. ഇതു് ചെറുക്കപ്പെടേണ്ടതാണോ എന്നതാണു് ഭാഷാദ്ധ്യാപകര്‍ നേരിടുന്ന ചരിത്രപരമായ ചോദ്യം.

ബിരുദതലത്തില്‍ പെട്ടെന്നു് പൊട്ടിമുളച്ചതല്ല ഭാഷാതിരസ്ക്കരണത്തിന്റെ ഈ അജണ്ട. ഒന്നാം ക്ലാസ്സുമുതല്‍ കമ്യൂണിക്കേറ്റീവ് സ്ക്കില്ലാണു് പഠിക്കേണ്ടതു് എന്നു് നേരത്തെ സിദ്ധാന്തിച്ചിരുന്നു. കോവളത്തു് കപ്പലണ്ടിവില്ക്കുന്ന പളനിയെന്ന ബാലന്റെ ഇംഗ്ലീഷാണു് ആദര്‍ശമാതൃകയായി വിദ്യാഭ്യാസവകുപ്പു് ഉയര്‍ത്തിപ്പിടിച്ചതു്. സ്ക്കൂളില്‍ ചേരുന്നതിനു മുമ്പേ സ്വാഭാവികമായി പഠിക്കുന്ന സംസാരഭാഷയാണു് ഭാഷാപഠനത്തിന്റെ ലക്ഷ്യമെന്നു് 1997-ല്‍ത്തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞതാണു്. അതിനായി ചോംസ്കിയുടെ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള അവ്യക്തവും തെറ്റിദ്ധാരണാജനകവുമായ പ്രചരണങ്ങള്‍ നടത്തിയിരുന്നു. ചോംസ്കിയുടെ ഭാഷാശാസ്ത്രത്തിനു് അദ്ദേഹം നല്കിയപേരുതന്നെ വ്യാകരണമാണെന്നതു് ശ്രദ്ധിക്കാതെ വ്യാകരണത്തെ നികൃഷ്ടജീവിയെന്നു വിളിച്ചു് നാടുകടത്തുകയാണു് ചെയ്തതു്. മറ്റെല്ലാവിഷയങ്ങളിലും സാങ്കേതികപദങ്ങള്‍ നിലനിര്‍ത്തിയപ്പോള്‍ ഭാഷയിലെ അത്തരം പദങ്ങള്‍ക്കു് അയിത്തം കല്പിക്കുകയാണുണ്ടായതു്. എഴുത്തുഭാഷ പ്രധാനമല്ലെന്നും എഴുത്തിലെ തെറ്റുകള്‍ തിരുത്തുന്നതു് മഹാപരാധമാണെന്നും പ്രചരിപ്പിക്കപ്പെട്ടു. പത്താംതരം കഴിഞ്ഞുവരുന്നവരില്‍ സ്ക്കൂളിനു പുറത്തുനിന്നും പഠനസഹായം ലഭിച്ചിട്ടില്ലാത്തവര്‍ക്കൊന്നും മലയാളം എഴുതാനേ കഴിയില്ല എന്നായി. ഇംഗ്ലീഷാകട്ടെ അവരവര്‍ക്കുതോന്നിയ പോലെ അക്ഷരം നിരത്തുന്ന ഒരു പ്രത്യേക എഴുത്തുരീതിയായി. 

ഇതൊക്കെ അബദ്ധത്തില്‍ സംഭവിച്ചുപോയതല്ല, ആസൂത്രിതമായി നടപ്പിലാക്കി വിജയിച്ചതാണെന്നു് ബിരുദപഠനത്തിലെ ഈ ഭാഷാതിരസ്ക്കാരപദ്ധതി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വെളിവാക്കുന്നു. ആരാണുത്തരവാദി? ചോദ്യത്തിന്റെ വിരല്‍മുന അദ്ധ്യാപകരിലേക്കുമാത്രം തിരിയുന്നു.

ഭാഷ മാത്രമല്ല സാഹിത്യവും അയിത്തജാതിയില്‍പ്പെട്ടതാണു്. പത്താം ക്ലാസ്സുവരെയുള്ള ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ കൊണ്ടാടപ്പെട്ട ഏതെങ്കിലും സാഹിത്യത്തിന്റെ അംശംപോലും കാണാനാവില്ല. മലയാളത്തിലും ചെറിയക്ലാസ്സുകളില്‍ പാഠപുസ്തകം പൂമ്പാറ്റയും ബാലരമയുമായി മാറുകയാണുണ്ടായതു്. സിപ്പി പള്ളിപ്പുറമാണു് മഹാകവി. പാലൈസും കോലൈസുംകൊണ്ടു പുസ്തകങ്ങള്‍ നനഞ്ഞുകുതിര്‍ന്നു. വല്ല കവിതകളും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ത്തന്നെ അതിനെ സ്റ്റഫു ചെയ്തുകളയുന്ന കരിക്കുലം ഒബ്ജക്ടീവ് (സി.ഒ.) ഒരുക്കിവെച്ചു. ഒരു സാമൂഹ്യപ്രശ്‌നത്തെ പഠിക്കലായി സി.ഒ. നിജപ്പെടുത്തി. അതല്ലാതെ മറ്റൊന്നും പഠിപ്പിച്ചുപോകരുതെന്നു് അന്ത്യശാസന നല്കി. ഏഴാംക്ലാസ്സിലെ മലയാളം ഉപപാഠപുസ്തകത്തില്‍ കടമ്മനിട്ടയുടെ `ശാന്ത'യിലെ ഏതാനും വരികള്‍ നല്കിയതു് വരള്‍ച്ച എന്ന ജലദൗര്‍ലഭ്യത്തെ പഠിക്കാനാണു്. പാത്തുമ്മായുടെ ആടു് വായിച്ചിട്ട് പാലു് കട്ടുകറന്നതിനെതിരെ പോലീസില്‍ പരാതിയെഴുതുന്നതാണു് സാഹിത്യാസ്വാദനത്തിന്റെ മാതൃക. അതാണു് സാഹിത്യത്തിന്റെ പ്രയോജനം. എഴുത്തുഭാഷയുടെ പ്രയോജനം നോട്ടീസും പോസ്റ്ററും ഉണ്ടാക്കലാണു്. ഇത്തരത്തില്‍ ഭാഷാവിരുദ്ധമായ, സൗന്ദര്യശാസ്ത്രവിരുദ്ധമായ ഒരു കാഴ്ചപ്പാടും നിലപാടും ഒന്നാംക്ലാസ്സില്‍ത്തന്നെ ബീജമെടുത്തിരുന്നു. അതുവളര്‍ന്നു് തക്ഷകരൂപമെടുക്കുന്നതു് ബിരുദതലത്തിലാണെന്നുമാത്രം. ഇതിനൊക്കെ ഉത്തരവാദി ആരെന്ന ചോദ്യത്തില്‍നിന്നു് ഒഴിഞ്ഞുമാറാന്‍ പറ്റാത്തതരത്തില്‍ കെണികള്‍ ആദ്യമേ തയ്യാറാക്കിയിരുന്നു എന്നു് ഇന്നു് തിരിഞ്ഞുനോക്കുമ്പോള്‍ വ്യക്തമാകും. അദ്ധ്യാപകര്‍ക്കായി വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ ഒന്നില്‍പ്പോലും ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ പിരഗണിക്കപ്പെടുകയോ രേഖപ്പെടുത്തകപോലുമോ ഉണ്ടായില്ല. മേല്‍ത്തട്ടില്‍നിന്നു് ആരെല്ലാമോ ആലോചിച്ചുറപ്പിച്ചു് കെട്ടിയിറക്കിയ കാര്യങ്ങള്‍ക്കു് പൊതുസമ്മതിയുണ്ടെന്നു വരുത്തിത്തീര്‍ക്കുകമാത്രമായിരുന്നില്ലേ ഉദ്ദേശ്യം. യോഗങ്ങളില്‍ കരിക്കുലം ഒബ്ജക്ടീവുകള്‍ കണ്ടെത്താനും പഠനപ്രവര്‍ത്തനം ആസൂത്രണം ചെയ്യാനുമുള്ള നിര്‍ദ്ദേശങ്ങള്‍ പലതും കുരങ്ങുകളിപ്പിക്കല്‍ മാത്രമായിരുന്നോ? പുതിയപദ്ധതിയില്‍ ഏറ്റവും ഫല പ്രദമായതു് ഭാഷാപഠനമാണെന്ന പരസ്യപ്രചരണം ഒരു ചതി മാത്രമായിരുന്നില്ലേ?

അദ്ധ്യാപകരുടെ ജോലി പ്രധാനപ്രശ്‌നമാണു്. അതില്‍ പരിഷ്ക്കാര്‍ത്താക്കള്‍ക്കു് എന്തെങ്കിലും താല്പര്യമുണ്ടെന്നു് വിശ്വസിക്കാന്‍ ന്യായമില്ല. സാമൂഹ്യബാദ്ധ്യതകള്‍ക്കെതിരെ ഒന്നിക്കാനുള്ള ഒരു വിലപേശല്‍ മാത്രമാണു് ജോലിസ്ഥിരതാവാദം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പതിനഞ്ച് കുട്ടികള്‍ക്കു് ഒരദ്ധ്യാപിക എന്ന അനുപാതത്തില്‍ മാത്രമേ പുതിയ പദ്ധതി വിജയകരമായി നടപ്പിലാക്കാനാവൂ എന്നാണയിട്ടു് വര്‍ഷം പന്ത്രണ്ടുകഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. എന്നു മാത്രമല്ല അത്തരം ആവശ്യം പോലും ഇന്നാരും ഉന്നയിക്കുന്നില്ല. ബെഞ്ചുകള്‍ വട്ടത്തില്‍ വിന്യസിച്ചു് ക്ലാസ്സ്മുറികളുടെ കെട്ടും മട്ടും പോലും പരിഷ്ക്കരിച്ചുകൊണ്ടു് എഴുന്നള്ളിച്ച പഠനരീതി ഇന്നു് കേരളത്തിലെ ഏതെങ്കിലും സ്ക്കൂളില്‍ നടക്കുന്നുണ്ടോ? അതു് ആര്‍ക്കും തിരിച്ചറിയാനാകാത്ത രഹസ്യമാണോ? നിരന്തരമൂല്യനിര്‍ണ്ണയമെന്ന സി.ഇ.യുടെ ഇന്നത്തെ അവസ്ഥ എന്താണു്? ചാക്കീരി പാസ്സ് എന്നു പരിഹസിച്ചുവിളിച്ച ഫുള്‍ പ്രൊമോഷന്‍സമ്പ്രദായം എസ്.എസ്.എല്‍.സി പോലുള്ള പൊതുപരീക്ഷകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണു് പരിഷ്ക്കാരത്തിന്റെ പേരില്‍ ചെയ്തതു്. ചാക്കീരിപ്പാസ് കേരളത്തിലെ വിദ്യാഭ്യാസനിലവാരത്തെ അപകടപ്പെടുത്തിയെന്നകാര്യം തര്‍ക്കമില്ലാതെ അംഗീകരിക്കുന്നവര്‍തന്നെ അതു് പൊതുപരീക്ഷയിലും നടപ്പാക്കി ഞെളിയുന്നു. മുഖംരക്ഷിക്കല്‍ നടപടികൊണ്ടും പ്രചരണകാണ്ഡംകൊണ്ടും ഏതെങ്കിലും വിദ്യാഭ്യാസപദ്ധതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയുമോ? ചോദ്യനമ്പറിട്ടാല്‍ അത് എന്‍ട്രിലെവലായി പരിഗണിക്കുകയും എന്‍ട്രി ലെവലില്‍ മാത്രം അമ്പതുശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുനേടുകയും ചെയ്യാവുന്ന പരീക്ഷാ രീതി വിദ്യാഭ്യാസത്തിനു് എന്തു ഗുണമാണു് ചെയ്യുന്നതു്? ഉത്തരക്കടലാസ്സില്‍ മാര്‍ക്കിടുമ്പോള്‍ തോന്നുന്ന മനസ്സാക്ഷിക്കുത്തിനെ തമാശക്കഥകളിലൂടെ അതിജീവിച്ചല്ലേ ഇന്നത്തെ വാല്വേഷന്‍ ക്യാമ്പുകളില്‍ അദ്ധ്യാപകര്‍ മനസ്സന്തുലനം നേടുന്നതു്? കളിവിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താനുള്ള പദ്ധതി നടപ്പിലാക്കിയതുമുതല്‍ പൊതുവിദ്യാലയങ്ങളിലേക്കു വരുന്ന കുട്ടികളുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞുവരുന്നതായി പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. എന്നിട്ടും ഒരു പുനരാലോചനയോ പഠനമോ ഇതുവരെ നടന്നിട്ടില്ല. അദ്ധ്യാപകരെ തൊഴിലുറപ്പു പറഞ്ഞു് വഞ്ചിക്കാം. വിദ്യാര്‍ത്ഥികളെയോ?

കേരളത്തിലെ ഏതാനും അദ്ധ്യാപകര്‍ക്കു് ജോലി ലഭിക്കുന്നതിനായി പഠിപ്പിക്കപ്പെടുന്ന ഒരു ഭാഷാവിഷയം മാത്രമാണോ മലയാളവും ഇംഗ്ലീഷും മറ്റും? ഭാഷയും സാഹിത്യവും മലയാളിസമൂഹത്തിനു് ഒരു പ്രയോജനവും ചെയ്യുന്നില്ലെന്നു് തീരുമാനിക്കാന്‍ വിദ്യാഭ്യാസവകുപ്പിനും അവര്‍ നിശ്ചയിക്കുന്ന കമ്മിറ്റികള്‍ക്കും അവകാശമുണ്ടോ? അങ്ങിനെയെങ്കില്‍ ഭാഷാ-സാഹിത്യ പോഷണത്തിന്റെ പേരില്‍ സര്‍ക്കാര്‍തന്നെ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടെന്നും സാഹിത്യ അക്കാദമിയെന്നും മറ്റും ചില സമിതികളെ ചെല്ലും ചെലവും നല്കി പ്രോത്സാഹിപ്പിക്കുന്നതു് ഇരട്ടത്താപ്പല്ലേ? മലയാളം ഭരണഭാഷയാക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പിന്‍വലിക്കേണ്ടതല്ലേ? കേരളത്തിന്റെ ഭാഷയും സംസ്ക്കാരവും മുമ്പെങ്ങുമില്ലാത്തവിധം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണു്. ഭാഷാതിരസ്ക്കരണത്തിനെതിരെ ഭാഷാവേദികളും മലയാളവേദികളും സാഹിത്യവേദികളും മറ്റും കേരളത്തിന്റെ പലഭാഗങ്ങളിലായി രൂപപ്പെട്ടുകൊണ്ടിരിക്കുകയാണു്. നിങ്ങള്‍ ഏതു ചേരിയിലാണെന്നു് സ്വയം പ്രഖ്യാപിക്കേണ്ട സമയം വന്നിരിക്കുന്നു. പുതിയ വിദ്യാഭ്യാസപദ്ധതികളിലെ ഭാഷാവിരോധം നിങ്ങള്‍കൂടി പിന്‍പറ്റുന്നുണ്ടോ? അത്തരം ഗൂഢനീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ട സമയങ്ങളില്‍ നിങ്ങള്‍കൂടി പാലിച്ച മൗനമല്ലേ സമ്മതമായി രേഖപ്പെടുത്തിയതു്? ആരാണു് ഗൂഢമായ ആസൂത്രണങ്ങളുടെ മറവില്‍ നമ്മെ ഇത്തരം മൗനവ്രതങ്ങളിലേക്കു് നയിക്കുന്നതു്. നമുക്കുവേണ്ടി ശബ്ദിക്കുന്നവര്‍ ആരാണു്? അവരുടെ താല്പര്യങ്ങള്‍ മലയാളത്തോടൊപ്പമാണോ? അവരെ കണ്ണടച്ചുവിശ്വസിച്ചുകൊണ്ടു് മൗനം പാലിക്കുകതന്നെയാണോ ഇനിയും നമ്മള്‍ ചെയ്യേണ്ടതു്? ഇത്തരം അനവധി ചോദ്യങ്ങള്‍ നമ്മുടെയുള്ളില്‍ ഉയരേണ്ടതുണ്ടു്. പരിഹാരമായി ഒരു ഒറ്റമൂലിയില്ലാത്ത രൂക്ഷമായ പ്രതിസന്ധിഘട്ടത്തിലാണു് ഭാഷയും സാഹിത്യവും. ഇപ്പോഴും ശാന്തനായിരിക്കാന്‍ കഴിയുന്നുവെങ്കില്‍ താങ്കള്‍ക്കു് ഭാവുകങ്ങള്‍ നേരുന്നു. ഭാഷപഠിച്ച, ഭാഷയെ സേ്‌നഹിക്കുന്ന വിഡ്ഢികളോടു് നിങ്ങള്‍ക്കു സഹതപിക്കാം. പോംവഴികളെക്കുറിച്ചുള്ള ആലോചനപോലും പോരാട്ടമായിത്തീരുന്ന പൊള്ളുന്ന കാലമാണിതു്. ചിന്തിക്കുക. കരുതിയിരിക്കുക. നിലപാടുകള്‍ ഉറപ്പിക്കുക. ചരിത്രം നിങ്ങളെ ഉറ്റുനോക്കുന്നുണ്ടു്. 


                                                                                         കണ്‍വീനര്‍, ഭാഷാവേദി, പേരാമ്പ്ര
18/04/09 



ഭാഷയെക്കുറിച്ചു് ഒരു സര്‍വ്വേ

ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി അദ്ധ്യാപകര്‍ക്കിടയില്‍ ഭാഷാവേദി, പേരാമ്പ്ര നടത്തിയ സര്‍വ്വേ: ക്രോഡീകരണവും ചില വിചാരങ്ങളും

2009 ഏപില്‍ 21ന് കോഴിക്കോട് ബി. ഇ. എം. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍, ഗവ: ഗണപത് ബോയ്‌സ്‌ഹൈസ്കൂള്‍ എന്നീസ്ഥാപനങ്ങളില്‍ മൂല്യനിര്‍ണ്ണയത്തിനായി എത്തിച്ചേര്‍ന്ന ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി അദ്ധ്യാപകര്‍ക്കിടയില്‍ ഭാഷാവേദി പേരാമ്പ്ര ഒരു സര്‍വ്വേ നടത്തുകയുണ്ടായി. നാല്പതോളം ചോദ്യങ്ങളുള്ള ഒരു ചോദ്യാവലി ഉപയോഗിച്ചു നടത്തിയ പ്രസ്തുത സര്‍വ്വേയുടെ വിശദാംശങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

പുതിയപാഠ്യപദ്ധതിയിലെ ഭാഷാപഠനത്തെ പഴയതുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികളുടെ കമ്യൂണിക്കേഷന്‍ ശേഷി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് 83% പേരും വിമര്‍ശമാത്മകബോധനശാസ്ത്രം ഗുണകരമാണെന്ന് 75% പേരും സാഹിത്യാസ്വാദനം മെച്ചപ്പെട്ടിട്ടുണ്ടെന്ന് 63% പേരും സാഹിത്യരചനാവാസന മെച്ചപ്പെട്ടിട്ടുണ്ടെന്ന് 61% പേരും അഭിപ്രായപ്പെട്ടു. എന്നാല്‍ എഴുത്തുഭാഷ മെച്ചപ്പെട്ടിട്ടുണ്ടെന്ന് അഭിപ്രായമുള്ളവര്‍ 29% മാത്രമാണ്. 67% പേര്‍ക്കും എതിരഭിപ്രായമാണുള്ളത്. 

കരിക്കുലം ഒബ്ജക്ടീവുകള്‍ മാറിയാല്‍ ഭാഷാപഠനം കാര്യക്ഷമമാകുമെന്ന അഭിപ്രായത്തോട് 43% പേര്‍ യോജിക്കുകയും 47% പേര്‍ വിയോജിക്കുകയും ചെയ്തു. ഭാഷാപാഠങ്ങള്‍ തൃപ്തികരമാണെന്ന് 42% പേരും അല്ലെന്ന് 54% പേരും രേഖപ്പെടുത്തി. ഭാഷാപാഠപുസ്തകങ്ങളുടെ നിലവാരത്തെക്കുറിച്ച് വളരെ മോശമെന്ന് 2% പേരും മോശമെന്ന് 13% പേരും മാറ്റമില്ല എന്ന് 11% പേരും മെച്ചമെന്ന് 64%പേരും വളരെമെച്ചമെന്ന് 2% പേരും അഭിപ്രായമില്ല എന്ന് 7% പേരും രേഖപ്പെടുത്തി. ഭാഷാപഠനത്തിന്റെ നിലവാരത്തെക്കുറിച്ച് വളരെ മോശമെന്ന് 5% പേരും മോശമെന്ന് 34% പേരും മാറ്റമില്ല എന്ന് 1% പേരും മെച്ചമെന്ന് 47% പേരും രേഖപ്പെടുത്തി. അതേസമയം പുതിയപദ്ധതിയില്‍ ഭാഷധ്യാപകന്‍ എന്നനിലയില്‍ തൃപ്തിയുള്ളവര്‍ 41% മാത്രമാണ്. 59% പേര്‍ അസംതൃപ്തരാണ്. ഭാഷധ്യാപകരുടെ ഭാവി ആശങ്കാജനകമാണെന്ന് 73% പേരും കരുതുന്നുണ്ട്. പ്രക്രിയാബന്ധിതമായ പഠനപ്രവര്‍ത്തനം 43% പേര്‍ക്കേ നടത്താന്‍കഴിയുന്നുള്ളൂ. 55% പേര്‍ക്കും അതിനു കഴിയുന്നില്ല. 

പുതിയപദ്ധതിയില്‍ ബോധനരീതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് 60% പേര്‍ കരുതുന്നു. പഠനത്തെ അത് ആകര്‍ഷകമാക്കിയെന്ന് 53% പേര്‍ പറഞ്ഞു. 41% പേര്‍ക്ക് എതിരഭിപ്രായമാണ്. പുതിയപദ്ധതി ജനങ്ങളെ പൊതുവിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റുത്തുണ്ടോ എന്ന ചോദ്യത്തോട് 53% പേര്‍ യോജിക്കുകയും 41% പേര്‍ വിയോജിക്കുകയും ചെയ്തു. എന്നാല്‍ പുതിയപദ്ധതിയില്‍ പത്താം ക്ലാസ്സു കഴിഞ്ഞുവരുന്ന വിദ്യാര്‍ത്ഥികളുടെ ഭാഷാശേഷികള്‍ മെച്ചപ്പെട്ടു എന്നുപറഞ്ഞത് 33% പേര്‍ മാത്രമാണ്. 12% പേര്‍ വളരെ മോശമായെന്നും 41% പേര്‍ മോശമായെന്നും 12% പേര്‍ മാറ്റമില്ലെന്നുമാണ് അഭിപ്രായപ്പെട്ടത്. അതേസമയം പുതിയ പദ്ധതിയും പഴയ പദ്ധതിയും താരതമ്യം ചെയ്യുമ്പോള്‍ മെച്ചമെന്ന് 62% പേരും വളരെ മോശമെന്ന് 4% പേരും അഭിപ്രായപ്പെട്ടു. സ്വന്തം വിദ്യാര്‍ത്ഥിജീവിതവുമായി താരതമ്യം ചെയ്തപ്പോള്‍ പുതിയപദ്ധതിയിലെ വിദ്യാര്‍ത്ഥികള്‍ വളരെമെച്ചമെന്നു് ആരും അഭിപ്രായപ്പെട്ടില്ല. മെച്ചമന്നു പറഞ്ഞതു് 34%പേര്‍ മാത്രം. വളരെ മോശമെന്നു് 12% പേരും മോശമെന്നു് 37% പേരും മാറ്റമില്ല എന്നു് 14%പേരും രേഖപ്പെടുത്തി. 

മൂല്യനിര്‍ണ്ണയത്തില്‍ അദ്ധ്യാപകര്‍ പൊതുവെ അതൃപ്തരാണു്. 73% പേര്‍ക്കും തങ്ങള്‍ നടത്തുന്ന നിരന്തരമൂല്യനിര്‍ണ്ണയത്തെക്കുറിച്ചു് തൃപ്തിയില്ല. എന്‍ട്രിലെവല്‍ ഉത്തരങ്ങള്‍ക്ക് തന്നെ പകുതിയിലേറെ മാര്‍ക്കു നല്കുന്നതു് ഗുണകരമല്ലെന്നു് 75% പേര്‍ക്കും, ഒപ്ടിമംലെവലിനും ഹയര്‍ലെവലിനും ഒരേ സേ്ക്കാര്‍ നല്കുന്നതു് ഹാനികരമാണെന്നു് 80% പേര്‍ക്കും അഭിപ്രായമുണ്ടു്. പുതിയ മൂല്യനിര്‍ണ്ണയരീതികളെക്കുറിച്ച് മെച്ചമെന്നു പറഞ്ഞത് 32% പേര്‍ മാത്രമാണ്. വളരെ മോശമെന്ന് 6% പേരും മാറ്റമില്ലെന്ന് 24% പേരും രേഖപ്പെടുത്തി. നിരന്തരമൂല്യനിര്‍ണ്ണയത്തിനു തടസ്സമാകുന്നത് ക്ലാസ്സിലെ കുട്ടികളുടെ എണ്ണക്കൂടുതലാണെന്ന് 80% പേര്‍ സമ്മതിക്കുന്നു. മാര്‍ക്കു വാരിക്കോരിക്കൊടുക്കുന്നതിനു പകരം തത്ത്വനിഷ്ഠമായി നല്കിയിരുന്നെങ്കില്‍ ഗുണകരമാകുമായിരുന്നുവെന്ന് 77% പേര്‍ അഭിപ്രായപ്പെട്ടു. 

തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്തത് 63% പേരാണ്. 19% പേര്‍ സ്വാശ്രയസ്ഥാപനങ്ങളിലാണെന്നു വെളിപ്പെടുത്തിയപ്പോള്‍ 18% പേര്‍ പ്രതികരിച്ചില്ല. അദ്ധ്യാപകരുടെ കുട്ടികള്‍ സ്വാശ്രയസ്ഥാപനങ്ങളില്‍ പഠിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് 44% പേര്‍ കരുതുമ്പോള്‍ 56% പേര്‍ അതിനെ എതിര്‍ത്തു. അദ്ധ്യാപകേതരജീവനക്കാരുടെ കാര്യത്തില്‍ ഇതു തെറ്റാണെന്നു 34% പേര്‍ കരുതുന്നു. അടുത്ത ബന്ധുവിന്റെയും സുഹൃത്തിന്റെയും കുട്ടികളെ പൊതുവിദ്യാലയത്തിലയക്കാന്‍ പ്രേരിപ്പിക്കുമെന്ന് 71% പേര്‍ പറഞ്ഞു. അതേ സമയം, പൊതുവിദ്യാലയങ്ങള്‍ ഇന്നത്തേപ്പോലെ അധികകാലം നിലനില്ക്കാനിടയില്ലെന്ന വിശ്വാസക്കാരാണ് 71% പേരും. സി ബി എസ് ഇ യെ അപേക്ഷിച്ച് പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ നിലവാരം മെച്ചമാണെന്നു കരുതുന്നവര്‍ 24% പേര്‍ മാത്രം. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ നിലവാരം വളരെ മോശമെന്ന് 6% പേരും മോശമെന്ന് 41% പേരും വ്യത്യാസമില്ലെന്ന് 15% പേരും അഭിപ്രായപ്പെട്ടു. 

ഭാഷാദ്ധ്യാപകരുടെ ഭാവി ആശങ്കാജനകമാണെന്നു് 73% അദ്ധ്യാപകരും അഭിപ്രായപ്പെടുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ധ്യാപകസംഘടനകള്‍ക്ക് കഴിയുമെന്നു് വിശ്വസിക്കുന്നവര്‍ 27% പേര്‍ മാത്രമാണു്. 

ശിശു സ്വാഭാവികമായി ചുറ്റുവട്ടത്തുനിന്നു ഭാഷസ്വാംശീകരിക്കുന്നുവെന്ന ചോംസ്കിയുടെ നിരീക്ഷണത്തെ അടിസ്ഥാനമാക്കി ഔപചാരികഭാഷാപഠനം ആസൂത്രണം ചെയ്യുന്നതിനോടു് 35% പേര്‍ യോജിക്കുന്നു. എന്നാല്‍ കുട്ടികള്‍ എഴുത്തുഭാഷയാണു് പഠിക്കേണ്ടതെന്നാണു് 62% പേര്‍ പറയുന്നതു്. ഈ വര്‍ഷത്തെ പരീക്ഷ ഭാഷാശേഷിയെ പരിഗണിക്കുന്നില്ലെന്നു് 59% പേര്‍ വിശ്വസിക്കുന്നു. പുതിയപദ്ധതി എഴുത്തുഭാഷയെ മെച്ചപ്പെടുത്തിയിട്ടില്ലെന്നു് 67% പേര്‍ രേഖപ്പെടുത്തി. പുതിയപദ്ധതിയില്‍ ഭാഷാദ്ധ്യാപകന്റെ തൊഴില്‍ തൃപ്തികരമല്ലെന്നു് 59% പേര്‍ കരുതന്നു. പുതിയ പദ്ധതിയുടെ അടിസ്ഥാനസിദ്ധാന്തങ്ങള്‍ ഫലപ്രദമായി അദ്ധ്യാപകരിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു് 60% പേരുടെയും നിഗമനം.

പൊതുവിദ്യാഭ്യാസം പുതിയ പാഠ്യപദ്ധതിയിലൂടെ ആകര്‍ഷകമായിത്തീര്‍ന്നുവെന്ന് കരുതുന്നവരില്‍ത്തന്നെ വലിയൊരു ഭാഗം പൊതുവിദ്യാഭ്യാസം തകര്‍ച്ചയിലേക്കു നീങ്ങുകയാണെന്ന് മനസ്സിലാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഈ വെരുദ്ധ്യം സംഭവിക്കുന്നതെന്ന് ആലോചിക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസം പുതിയ പാഠ്യപദ്ധതിയിലൂടെ ആകര്‍ഷകമായിത്തീര്‍ന്നുവെന്ന അവകാശവാദം തന്നെ കാമ്പുള്ളതല്ലെന്നാണോ മനസ്സിലാക്കേണ്ടത്? പകുതിയിലധികംപേരും പുതിയ രീതി പൊതുവിദ്യാഭ്യാസത്തില്‍നിന്നും ജനങ്ങളെ അകറ്റിക്കളയുന്നതാണെന്നു വിലയിരുത്തി എന്നതും ആശങ്കയോടെ കാണേണ്ട കാര്യമാണ്. ഭാഷാപഠനത്തെ മാത്രമല്ല പൊതുവിദ്യാഭ്യാസത്തെത്തന്നെ ആപത്കരമായ വിധത്തില്‍ ബാധിക്കുന്നുവെങ്കില്‍ ഈ പരിഷ്കരണങ്ങളെ ആഴത്തില്‍ വിലയിരുത്തി പോരായ്മകളെ തിരിച്ചറിഞ്ഞും പരിഹരിച്ചുമല്ലേ മുന്നോട്ടുപോകേണ്ടത്? അതിനു പകരം, എല്ലാം തികഞ്ഞ പരിഷ്കാരങ്ങളാണ് നടത്തിവരുന്നത്, അതിനെ വിമര്‍ശിക്കുന്നത് പാപമാണ് തുടങ്ങിയ വിചാരങ്ങളോടെ മുന്നോട്ടുപോകുന്നതില്‍ ശരികേടില്ലേ?

പുതിയ പാഠ്യപദ്ധതികൊണ്ട് വാചികമായ കമ്മ്യൂണിക്കേഷനിലും സര്‍ഗ്ഗാത്മകരചനയിലും കുട്ടികള്‍ക്കു മെച്ചമുണ്ടായിട്ടുണ്ട് എന്നു പറയുന്നവര്‍ പോലും എഴുത്തുഭാഷയില്‍ വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നതെന്നു ഖേദിക്കുന്നു. വാമൊഴിയിലുണ്ടായിട്ടുണ്ടെന്നു പറയുന്ന പുരോഗതിയുടെ അടിസ്ഥാനം നമ്മുടെ കുടുബഘടനയിലും സാമൂഹികസാമ്പത്തികരംഗങ്ങളിലുമുണ്ടായ മാറ്റങ്ങളല്ലേ എന്നു പരിശോധിക്കേണ്ടതുമുണ്ട്. മാതാപിതാക്കളോട് സ്വതന്ത്രമായി ഇടപഴകുകയും പരിലാളനകളേറ്റുവാങ്ങുകയും ചെയ്യുന്ന പുതുതലമുറയുടെ പ്രകാശനപരമായ കഴിവുകള്‍ പഴയ തലമുറയെ അപേക്ഷിച്ച് വികസിതമായിരിക്കുമെന്നത് സ്വാഭാവികം. അതിനെ പുതിയ പാഠ്യപദ്ധതിയുടെ നേട്ടമായി അവതരിപ്പിക്കാന്‍കഴിയുമോ?. എഴുത്തുഭാഷയില്‍ കുട്ടികളുടെ അവസ്ഥ പരിതാപകരമാണെന്നതിനെക്കുറിച്ചു പറയുമ്പോള്‍ അതിന്റെ അടിസ്ഥാനവും സാമൂഹികമാറ്റത്തിലും കുടുംബഘടനയിലും ആരോപിക്കാത്തതെന്തേ എന്നു ചോദിക്കാം. എഴുത്തുഭാഷ കുടുംബത്തിനകത്തെ വിനിമയങ്ങളില്‍ സജീവസാഹചര്യമല്ല എന്നതിനാല്‍ അത് വീട്ടില്‍വെച്ച് സ്വാംശീകരിക്കപ്പെടുന്നതല്ല. അതുകൊണ്ടാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമായി എഴുത്തിനെ പരിഗണിക്കേണ്ടിവരുന്നതുതന്നെ. സാമാന്യവ്യവഹാരഭാഷയ്ക്കല്ല സവിശേഷവ്യവഹാരങ്ങള്‍ക്കാണ് ഔപചാരിക വിദ്യാഭ്യാസത്തില്‍ ഊന്നല്‍ നലേ്കണ്ടത്. അതുകൊണ്ടുതന്നെ എഴുത്തുവിദ്യയും അതിനെ ആധാരമാക്കിയുള്ള സവിശേഷവിനിമയങ്ങളുമാണ് എക്കാലത്തും പഠനത്തിന്റെ ലക്ഷ്യമായിരുന്നത്. വിദ്യാഭ്യാസത്തില്‍ എഴുത്തിനുള്ള ഈ പരമപ്രാധാന്യത്തെ ഇല്ലാതാക്കുകയാണ് പുതിയ പദ്ധതിയെങ്കില്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം നിറവേറ്റുന്നതിലുള്ള പരാജയമാണ് അവിടെ സംഭവിക്കുന്നത് എന്നു പറയേണ്ടിവരും. 

സ്വന്തം പ്രവൃത്തിമണ്ഡലത്തെ വേണ്ടത്ര ഗൗരവത്തോടെ വിശകലനം ചെയ്യാന്‍ നമുക്കു കഴിയുന്നുണ്ടോ എന്ന ആശങ്കയാണ് മേല്‍സൂചിപ്പിച്ച ചില പ്രതികരണവൈരുദ്ധ്യങ്ങള്‍ ഉയര്‍ത്തുന്ന ഒരു പ്രധാനപ്രശ്‌നം. ഓരോ അദ്ധ്യാപകന്റെയും അഭിപ്രായനിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് കേരളത്തിലെ വിദ്യാഭ്യാസപരിഷ്ക്കാരങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നത് എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നതു്. ആസൂത്രണത്തിലും നടത്തിപ്പിലും അത് അടിമുടി ജനാധിപത്യപരമാണ് എന്നത്രെ ഈ അവകാശവാദം അര്‍ത്ഥമാക്കുന്നത്. എങ്കില്‍ ഇതിന്റെ മെച്ചങ്ങള്‍ക്കെന്നപോലെ ദോഷങ്ങള്‍ക്കും നാം ഓരോരുത്തരും ഉത്തരവാദിയല്ലേ? പൊതുവെ പുതിയപദ്ധതിയും അതിലെ ഭാഷാപഠനവും പാഠപുസ്തകങ്ങളും മെച്ചപ്പെട്ടിട്ടുണ്ടെന്നു് പറയുമ്പോള്‍ത്തന്നെ ഓരോ അംശത്തിലും പുതിയപദ്ധതിയെ വിലയിരുത്തുമ്പോള്‍ മോശമായെന്ന അഭിപ്രായങ്ങളിലെ വൈരുദ്ധ്യം ശ്രദ്ധിച്ചുകാണുമല്ലോ. ഈ അശ്രദ്ധതന്നെയായിരിക്കില്ലേ ഭാഷാ-സാഹിത്യപഠനങ്ങള്‍ അനാവശ്യമാണെന്ന മട്ടിലുള്ള നിഗമനങ്ങളിലേക്ക് കെ.സി.എഫി.നെ നയിച്ചതു്? ജനാധിപത്യസംവിധാനത്തില്‍ അഭിപ്രായം പറയാന്‍ ലഭിക്കുന്ന അവസരങ്ങളില്‍ ശബ്ദിക്കാതിരിക്കുന്നതു് ഉത്തരവാദിത്തത്തില്‍നിന്നുള്ള ഒളിച്ചോട്ടവും സമൂഹത്തോടുള്ള വഞ്ചനയുമാണു്. പ്രത്യേകിച്ച് ഭാഷാദ്ധ്യാപകര്‍ക്കുവേണ്ടിയും മലയാളസമൂഹത്തിനുവേണ്ടിയും അതീവജാഗ്രതയോടെ കാര്യങ്ങളെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതു് തന്നെ വലിയ സമരമായിത്തീരുന്ന ഒരുകാലഘട്ടത്തില്‍. 


കണ്‍വീനര്‍,
ഭാഷാവേദി, പേരാമ്പ്ര.

Tuesday, April 14, 2009

മലയാളം പരീക്ഷയ്ക്ക് മാര്‍ക്ക് കിട്ടുന്ന വിധം

2008-09 വര്‍ഷത്തെ ഹയര്‍സെക്കണ്ടറിയുടെ മലയാളം ചോദ്യങ്ങളും ഓരോ ചോദ്യത്തിനും സ്കോറിടാനുള്ള മാനദണ്ഡം കാണിക്കുന്ന ഉത്തരസൂചിയും കാണുക. 


March -2009 Reg.No. .......... Name. .................... G - 5002 Part � II
മലയാളം 
(Malayalam)
 
Maximum: 80 Scores                                                                                                  Time; 2 1/2 Hours 
Cool - off time: 15 Minutes

നിര്‍ദ്ദേശങ്ങള്‍:
നിര്‍ദ്ദിഷ്ട സമയത്തിന് പുറമെ 15 മിനിറ്റ് `കൂള്‍ ഓഫ് ടൈം' ഉണ്ടായിരിക്കും. ഈ സമയത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാനോ, മറ്റുള്ളവരുമായി ആശയവിനിമയം നടത്താനോ പാടില്ല.
ഉത്തരങ്ങള്‍ എഴുതുന്നതിന് മുമ്പ് ചോദ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കണം.
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം.
ഒരു ചോദ്യനമ്പര്‍ ഉത്തരമെഴുതാന്‍ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഉപചോദ്യങ്ങളും അതേ ചോദ്യ നമ്പരില്‍ നിന്ന് തന്നെ തെരഞ്ഞെടുക്കേണ്ടതാണ്.

1. പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
`കണ്ണീരിന്റെ മാനദണ്ഡം വച്ച് കടം എഴുതിത്തള്ളാന്‍ തുടങ്ങിയാല്‍ പിന്നെ ബാങ്കും പൂട്ടി വീട്ടിലിരുന്നാല്‍ മതി. മനുഷ്യന്റെ ജീവനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കില്ല.'
`കൊമാല' എന്ന കഥയിലെ ബാങ്ക് സെക്രട്ടറിയുടെ വാക്കുകളാണിത്. ഈ നിലപാടിനോടുള്ള നിങ്ങളുടെ പ്രതികരണം കുറിപ്പായി എഴുതുക.( ഒരു പുറം - സേ്കാര്‍:6)
Finalised score indicators HSE II march 2009
Part II Malayalam G- 5002
Entry level Optimum level Higher level 
കഥ, കഥാകാരന്‍, സന്ദര്‍ഭം (4) നിലപാട് 1. ബാങ്ക് സെക്രട്ടറിയുടെ പക്ഷം 2. വിശ്വത്തിന്റെ പക്ഷം ഏതെങ്കിലുമൊരു പക്ഷം സമര്‍ഥിക്കുക (6) സാമൂഹ്യപ്രതിബദ്ധതയോട് കൂടിയ നിലപാട് `വിശ്വന്‍' എന്ന നിരപരാധി സ്ഥാപനങ്ങള്‍ എന്തിനുവേണ്ടി? `ജീവന്റെട സംരക്ഷണം ബാങ്ക് സെക്രട്ടറിയുടെ നിലപാടിലെ മനുഷ്യ വിരുദ്ധത (6) 


2.ആസ്വാദനക്കുറിപ്പെഴുതുക.
`ഈ സിനിമയിലെ അപു എന്ന കഥാപ്രത്രം കാഴ്ചയിലൂടെയും ദുര്‍ഗ രുചിയിലൂടെയുമാണ് ലോകത്തെ അറിയുന്നത്.' 
`പാഥേര്‍ പാഞ്ചാലി' എന്ന സിനിമയെക്കുറിച്ചുള്ള ഈ പ്രസ്താവനയെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക ( അരപ്പുറം - സേ്കാര്‍:4)
score indicators
Entry level Optimum level Higher level 
കഥ എഴുതുകയോ, അപു ദുര്‍ഗ എന്നിവരെക്കുറിച്ച് എഴുതുകയോ ചോയ്യുക (2) 2 ദൃശ്യങ്ങള്‍ എങ്കിലും സൂചിപ്പിക്കുക (4) ദൃശ്യം സൂചിപ്പിക്കുക ആസ്വാദനം എഴുതുക (4) 


3. കുറിപ്പെഴുതുക.
സാഹിത്യം സമൂഹത്തിന്റെ കണ്ണാടിയാണെന്ന് പറയാറുണ്ട്. കൊമാല, മനുഷ്യപ്രദര്‍ശനം, കല്ലുവെച്ച നുണകള്‍ എന്നീ പാഠഭാഗങ്ങളില്‍ സമകാലിക സമൂഹത്തിന്റെ പ്രതിഫലനം എത്ര മാത്രമുണ്ട്. പാഠഭാഗങ്ങളിലെ ആശയങ്ങളും സനാദര്‍ഭങ്ങളും ഉദാഹരിച്ച് കുറിപ്പെഴുതുക. (ഒന്നരപ്പുറം - സേ്കാര്‍ :8)
score indicators
Entry level Optimum level Higher level 
മൂന്ന് കഥകളില്‍ നിന്നും പരാമര്‍ശം, സന്ദര്‍ഭസൂചനകള്‍ (4) കൊമാല മരിച്ചവരുടെ നാട് പ്രതികരണശേഷി നഷ്ടപ്പെട്ടസമൂഹം സ്വാര്‍ഥത, ചൂഷണം, കാപട്യം മാധ്യമങ്ങളുടെ മനുഷ്യവിരുദ്ധസ്വഭാവം മനുഷ്യപ്രദര്‍ശനം യന്ത്രവല്ക്കരിക്കപ്പെട്ട സമൂഹം മനുഷ്യന്‍ - തകര്‍ന്ന മാനുഷികമൂല്യങ്ങള്‍. മനുഷ്യത്വം ആത്യന്തികമായി നിലനില്ക്കുന്നു. കല്ലുവെച്ചനുണകള്‍ ബാല്യം, വിദ്യാഭ്യാസം, ശിക്ഷ തെറ്റായ ധാരണകള്‍ (8) ആനുകാലികസംഭവങ്ങളുമായി ബന്ധപ്പെടുത്തി വിശദീകരിക്കുന്നു (8) 


4. ദൃശ്യങ്ങള്‍ കണ്ടെത്തുക.
പരിസ്ഥിതിനാശം മനുഷ്യ ജീവിതത്തില്‍ ഉണ്ടാക്കുന്ന കെടുതികള്‍ ചിത്രീകരിക്കുന്ന ഡോക്യുമെന്ററി ചിത്രത്തില്‍ അനിവാര്യമായും ഉള്‍പ്പെടുത്തണമെന്ന് നിങ്ങള്‍ കരുതുന്ന രണ്ട് ദൃശ്യങ്ങള്‍ എഴുതുക. ദൃശ്യങ്ങള്‍ക്ക് ചിത്രത്തിലുള്ള പ്രസക്തിയും വ്യക്തമാക്കണം. (സേ്കാര്‍: 6)
score indicators
Entry level Optimum level Higher level 
അനുയോജ്യമായ രണ്ട് ദൃശ്യങ്ങള്‍ എഴുതുന്നു(4) (ഉദാ:- വരണ്ടുണങ്ങിയ വയലിലൂടെ വെള്ളത്തിനായി പാത്രവുമെടുത്ത് നീങ്ങുന്ന സ്ത്രീകളുടെ ദൃശ്യം) ഒരു ദൃശ്യമെഴുതിയാല്‍ (2) ദൃശ്യങ്ങള്‍ എഴുതുന്നു അവയ്ക്ക് ചിത്രത്തിലുള്ള പ്രസക്തി വ്യക്തമാക്കുന്നു (6) ദൃശ്യങ്ങള്‍ പ്രസക്തമായവ പ്രസക്തി നന്നായി വ്യക്തമാക്കുന്നു (6)

5. നിരൂപണക്കുറിപ്പ് തയ്യാറാക്കുക.
ഗീവര്‍ഗീസച്ചന്‍ എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയില്‍ ഹിഗ്വിറ്റ എന്ന ഗോളിയുടെ സാന്നിദ്ധ്യം എന്തെല്ലാം സാധ്യതകളാണ് നല്കുന്നത്? കഥയിലെ സന്ദര്‍ഭങ്ങള്‍ ഉദാഹരിച്ച് നിരൂപണം തയ്യാറാക്കുക ( ഒരു പുറം - സേ്കാര്‍: 8)
score indicators
Entry level Optimum level Higher level 
കഥ, കഥാപാത്രങ്ങള്‍ വിശദീകരണം (5) കഥ, ഗീവര്‍ഗീസച്ചന്‍ ഹിഗ്വിറ്റ എന്ന ഗോളി സാധ്യതകള്‍ സന്ദര്‍ഭം ഉദാഹരിച്ച് വ്യക്തമാക്കുന്നു (8) ധ്വനി സാധ്യതകള്‍ വിശകലനം ചെയ്ത് കൂടുതല്‍ വ്യക്തമാക്കുന്നു (8) 

6. കുറിപ്പെഴുതുക.
`ആയുര്‍വേദത്തെ ടൂറിസ്റ്റുകളുപയോഗിക്കുന്നത് ആ ചികിത്സാരീതിക്കോ കേരളത്തിനോ ഗുണം ചെയ്യുമെന്ന് കരുതിക്കൂടാ.'
ലേഖകന്റെ ഈ നിലപാട് യുക്തിസഹമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? സമകാലിക കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്ത് കുറിപ്പെഴുതുക. ( അരപ്പുറം- സേ്കാര്‍:6)
score indicators
Entry level Optimum level Higher level 
ലേഖകന്റെ നിലപാട് തിരിച്ചറിയുന്നു പ്രതികരണം (2) വ്യക്തമാക്കിയാല്‍ (4) നിലപാടിനോടുള്ള പ്രതികരണം സമകാലിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നു (6) സൂക്ഷ്മവും സമഗ്രവുമായ നിലപാട്, കാലികസംഭവങ്ങളുമായി ബന്ധപ്പെടുത്തി എഴുതുക (6) 

7. താഴെ കൊടുത്തിട്ടുള്ള വാക്യത്തിന്റെ രചനാന്തരണങ്ങള്‍ എഴുതുക. 
വാക്യം: മരങ്ങള്‍ തണല്‍ നല്കുന്നു. (സേ്കാര്‍ :2)
score indicators
Entry level Optimum level Higher level 
രചനാന്തരണശ്രമത്തിനു് (1) ശരിയായ ഉത്തരം (2) 

8. കുറിപ്പെഴുതുക.
``തമ്മില്‍ കലര്‍ന്നാല്‍ ഗുണമേറും പൂക്കളെ
സമ്മേളിപ്പിപ്പിന്‍ സരസമായി'' (മാറ്റുവിന്‍ ചട്ടങ്ങളെ- കുമാരനാശാന്‍) 
മുകളില്‍ കൊടുത്തിട്ടുള്ള കാവ്യ ഭാഗത്തിലെ പദങ്ങളുടെ ധ്വനിസാധ്യത വിശകലനം ചെയ്ത് കുറിപ്പെഴുതുക. (അരപ്പുറം - സേ്കാര്‍: 6)
score indicators
Entry level Optimum level Higher level 
വരികളുടെ ആശയം കണ്ടെത്തി എഴുതിയാല്‍ (4) കലരുക, പൂക്കള്‍, സമ്മേളിപ്പിക്കുക പദങ്ങളുടെ ധ്വനിസാധ്യതക വിശകലനം ചെയ്ത് എഴുതിയാല്‍ (6) ധ്വനിസാധ്യതകള്‍ നന്നായി കണ്ടെത്തിയാല്‍ (6) 

9. പ്രതികരണക്കുറിപ്പെഴുതുക.
`ദൃശ്യമാധ്യമങ്ങള്‍ക്ക് ഗുണവും ദോഷവുമുണ്ട്. കാഴ്ചയ്ക്കായി നാം തിരഞ്ഞെടുക്കുന്ന ദൃശ്യത്തെ ആശ്രയിച്ചാണ് അത് നിലകൊള്ളുന്നത്. നമുക്ക് വേണ്ട ദൃശ്യങ്ങള്‍മാത്രം നാം എടുക്കുക. അല്ലാതെ ദൃശ്യമാധ്യമങ്ങളെ കണ്ണടച്ച് വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. വിഷവും അരിയും പലചരക്കു കടയില്‍ കിട്ടും. നമുക്ക് വേണ്ടതാണ് നാം വാങ്ങിക്കഴിക്കേണ്ടത്. ഇതുപോലെയാണ് ദൃശ്യമാധ്യമങ്ങളുടെ കാര്യവും.'

`ദൃശ്യമാധ്യമങ്ങള്‍ സമൂഹത്തെ അപചയത്തിലേക്ക് നയിക്കുന്നുണ്ടോ' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സംവാദത്തില്‍ ഒരാള്‍ പറഞ്ഞ അഭിപ്രായമാണ് മുകളില്‍ കൊടുത്തത്. ഇതിനോടുള്ള നിങ്ങളുടെ പ്രതികരണം കുറിപ്പായി എഴുതുക.( ഒരുപുറം - സേ്കാര്‍:8)
score indicators
Entry level Optimum level Higher level 
ആശയസംഗ്രഹം അനുകൂലമോ പ്രതികൂലമോ ആയ നിലപാട് (4) ഏതു് നിലപാടായാലും ഉചിതമായി ആവിഷ്ക്കരിച്ചാല്‍ (8) ആധുനിക മാധ്യമസംസ്കാരത്തിന്റന്ന ഗുണദോഷങ്ങള്‍ കൃത്യമായി വിശകലനം ചെയ്യുന്നു (8)

10 വിലയിരുത്തല്‍ക്കുറിപ്പ് തയ്യാറാക്കുക
"Art is the best thing gifted to human beings by the Supreme Power. And the paintings are the best medium, which provides you freedom to realise all your thoughts, feelings and creativity without limitation.''

കലയെക്കുറിച്ചുള്ള ലേഖകന്റെ നിലപാടിനോടുള്ള നിങ്ങളുടെ പ്രതികരണം മലയാളത്തില്‍ കുറിപ്പെഴുതുക. (സേ്കാര്‍:6)
score indicators
Entry level Optimum level Higher level 
ആശയം ഏകദേശം മനസിലാക്കിയാല്‍ (4) ആശയം മനസിലാക്കി പ്രതികരണം എഴുതിയാല്‍ (6) ആശയം കൃത്യമായി മനസിലാക്കി പ്രതികരണം എഴുതിയാല്‍ (6) 

11. കുറിപ്പെഴുതുക.
`ജനപ്രിയ സിനിമകളില്‍ ജീവിതമില്ല; ജീവിതത്തിന്റെ കെട്ടുകാഴ്ചകള്‍ മാത്രമാണുള്ളത്. കൃത്രിമത്വമാണ് അതിന്റെ സ്വഭാവം. അതിശയോക്തിയാണ് അതിന്റെ മുഖമുദ്ര'
ജനപ്രിയ സിനിമകളെക്കുറിച്ചുള്ള ഈ വിമര്‍ശനം എത്രമാത്രം പ്രസക്തമാണ്. നിങ്ങള്‍ക്കു പരിചിതമായ സിനിമകള്‍ ഉദാഹരിച്ച് വിശകലനക്കുറിപ്പ് തയ്യാറാക്കുക. ( ഒന്നരപ്പുറം - സേ്കാര്‍:8)
score indicators
Entry level Optimum level Higher level 
ജനപ്രിയ സിനിമ എന്തെന്നു് ഏകദേശധാരണ (6) ജനപ്രിയസിനിമ - ഉദാഹരണസഹിതം പ്രസ്താവനയെ വിശകലനം ചെയ്യുന്നു (8) ജനപ്രിയസിനിമ - സമാന്തരസിനിമ താരതമ്യം ചെയ്യുന്നു. ജനപ്രിയസിനിമയുടെ രീതി ഉചിതമായി വിശകലനം ചെയ്യുന്നു (8) 

12. തിരസ്കാരം, കൊമാല എന്നീ പാഠഭാഗങ്ങള്‍ക്ക് ആ തലക്കെട്ടുകള്‍ എത്രമാത്രം യോജിച്ചതാണ്, പരിശോധിച്ച് കുറിപ്പെഴുതുക. തലക്കെട്ടുകളുടെ വിവിധ അര്‍ത്ഥസാധ്യതകള്‍ പരിശോധിക്കണം. (അരപ്പുറം - സേ്കാര്‍: 6)
score indicators
Entry level Optimum level Higher level 
ആശയം എഴുതിയാല്‍ തലക്കെട്ടുകള്‍ (അര്‍ഥം എഴുതണം) (4) വിവിധ അര്‍ഥസാധ്യതകള്‍ എഴുതണം തലക്കെട്ടുകള്‍ അനുയോജ്യമോ എന്നെഴുതണം (6) ധ്വനിസാധ്യതകള്‍ കണ്ടെത്തി വിശകലനം ചെയ്യുന്നു (6) 

13. പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
``വാര്‍ദ്ധക്യത്തെ മഹത്വവല്ക്കരിക്കുകയും യുവത്വത്തെ നിസ്സാരമായി കാണുകയും ചെയ്യുന്ന നിലപാടാണ് `വെള്ള സോക്‌സിട്ട മുടിനാരുകള്‍' എന്ന ലേഖനത്തില്‍ സ്വീകരിച്ചു കാണുന്നത്.''

യുവത്വത്തിന്റെ ഭാഗത്തു നിന്നു കൊണ്ട് ഈ നിലപാടിനെ ചോദ്യം ചെയ്യാനാവുമോ? എന്തെല്ലാം കാര്യങ്ങളാണ് നിങ്ങള്‍ക്ക് പറയാനുണ്ടാവുക? നിങ്ങളുടെ പ്രതികരണം കുറിപ്പായി എഴുതുക. (അരപ്പുറം - സേ്കാര്‍:6)
score indicators
Entry level Optimum level Higher level 
ആശയം (പാഠം) - (3) നിലപാട് നന്നായി ആവിഷ്ക്കരിച്ചാല്‍ (6) യുക്തിഭദ്രമായി നിലപാട് അവതരിപ്പിച്ചാല്‍ (6)


Finalised score indicators HSE II march 2009
Part II Malayalam G- 5002
ഈ സ്ക്കീം പ്രകാരം ഒരോ ലെവലിനും ലഭിക്കാവുന്ന ആകെ സേ്ക്കാറുകള്‍

Entry level Optimum level Higher level 
കുറഞ്ഞതു് 47 80 80
കൂടിയതു് 53 80 80

എന്‍ട്രി ലെവലില്‍ മാത്രം അമ്പതുശതമാനത്തില്‍ക്കൂടുതല്‍ സേ്ക്കാറുകള്‍ നേടാം.

വേണ്ടതു് ജാഗ്രത- കൈവിലങ്ങുകള്‍ മാത്രമല്ലല്ലോ നഷ്ടപ്പെടാന്‍

2009 ഏപ്രില്‍ 7 ജാഗ്രതാദിനമായി പ്രഖ്യാപിച്ചുകൊണ്ടു് ഹയര്‍സെക്കണ്ടറി അദ്ധ്യാപകസംഘടനകള്‍ സംയുക്തമായി ഇറക്കിയ നോട്ടീസു് 

ഫെഡറേഷന്‍ ഒഫ് ഹയര്‍സെക്കന്ററി ആന്‍റു് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ടീച്ചേഴ്‌സ് അസ്സോസിയേഷന്‍(F.H.S.T.A.)
വേണ്ടതു് ജാഗ്രത- കൈവിലങ്ങുകള്‍ മാത്രമല്ലല്ലോ നഷ്ടപ്പെടാന്‍
ഏപ്രില്‍ 7 - ജാഗ്രതാദിനം


അദ്ധ്യാപകസുഹൃത്തേ,

അറിഞ്ഞില്ലേ, പുതിയ തീരുമാനങ്ങളൊക്കെ. പന്ത്രണ്ടാം ക്ലാസു് കഴിഞ്ഞിറങ്ങുമ്പോഴേക്കും ഓരോ കുട്ടിയും ഒരു തൊഴില്‍ പഠിച്ചിരിക്കണമത്രെ. ``പണിശാലകള്‍ക്കും വയലേലകള്‍ക്കും ആവശ്യമായ തൊഴിലാളികളിപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്ന അവസ്ഥയാണിവിടെ. കുറെ പഠിച്ചുപോയി എന്ന കാരണം പറഞ്ഞു് നമ്മുടെ കുട്ടികള്‍ തൊഴിലിനൊന്നും പോകുന്നില്ല. മുഴുവന്‍ കുട്ടികളെയും
തൊഴില്‍ പഠിപ്പിച്ചാല്‍ ഈ പ്രശ്‌നം തീരും''. `കേരളപഠന'ത്തിലൂടെ ശാസ്ത്രസാഹിത്യപരിഷത്തും `കേരളപാഠ്യപദ്ധതി ചട്ടക്കൂടി'ലൂടെ വിദ്യാഭ്യാസവിചക്ഷണരും പ്രഖ്യാപിച്ചപ്പോഴേക്കും നമ്മള്‍ക്കു് തോന്നിത്തുടങ്ങിയോ ഇതൊക്കെ ശരിയാണെന്നു്. വരട്ടെ, ജാഗ്രതയോടെ ആലോചിചച്ചിട്ടാവാമല്ലോ തീരുമാനങ്ങള്‍.

ആര്‍ക്കൊക്കെ, എങ്ങനെയൊക്കെയാവും തൊഴില്‍ പരിശീലനം. നാട്ടുമ്പുറത്തെ കുട്ടികള്‍ നാടന്‍പണിയും കടപ്പുറത്തെ കുട്ടികള്‍ കടലിലെ പണികളും തന്നെയാവുമോ പഠിക്കുക. കംപ്യൂട്ടറും സാങ്കേതികവിദ്യകളുമൊക്കെ നഗരത്തിലെ കുട്ടികള്‍തന്നെ പഠിച്ചോട്ടെ എന്നാണോ. ഉള്‍നാട്ടിലെ ചായക്കടയില്‍ ചെന്നു് ഹോട്ടല്‍ മാനേജ്‌മെന്റില്‍ വൈദഗ്ദ്ധ്യം നേടുമോ നാട്ടുമ്പുറത്തുകാരന്റെ
കുഞ്ഞുപൈതങ്ങള്‍. കുലത്തൊഴിലുകള്‍ക്കപ്പുറത്തേക്കു് പോകുന്നവനെ അങ്ങനെ കയറൂരി വിടുന്നതു് ശരിയാണോ. പഴയ അടിസ്ഥാനവര്‍ഗ്ഗക്കാരൊക്കെ നാലക്ഷരം പഠിച്ചു് നാടുവിട്ടാല്‍ നാടന്‍പണിക്കു് മാത്രമല്ല, കൊടിപിടിച്ചു് ജാഥ നയിക്കാനും നാളെ ആരാണുണ്ടാവുക?

ഭാഷാപഠനമെന്നും പറഞ്ഞു് എത്ര സമയമാണുു് കുട്ടികള്‍ നഷ്ടപ്പെടുത്തുന്നതു്. ഈ സമയത്തു് നമുക്കവരെ തൊഴില്‍ പഠിപ്പിച്ചുകൂടേ. കല്ലുവെട്ടുന്നവനും കൈക്കോട്ടെടുക്കുന്നവനും എന്തിനാണു് ഷേക്‌സ്പിയറും എഴുത്തച്ഛനും. ഡോക്ടറും എഞ്ചിനീയറുമാവാനുള്ളവന്‍ തുളസീദാസിനെയും ഇഖ്ബാലിനെയും പഠിച്ചു് നേരം കളയണോ. അറബിയും സംസ്കൃതവും പഠിക്കേണ്ടവര്‍ക്കു് മദ്രസയിലും
വേദപാഠശാലയിലും പൊയ്ക്കൂടേ.

ബയോളജിയും മാത്തമാറ്റിക്‌സും ഒന്നിച്ചു പഠിക്കുന്നതെന്തിനാണു്? ബയോളജിയില്‍ത്തന്നെ സസ്യങ്ങളുടെ ജീവിതം പഠക്കാന്‍ വേറെയും ജന്തുക്കളുടെ ജീവിതം പഠിക്കാന്‍ വേറെയും സമയം കളയണോ? ഒരേ കാര്യം പഠിപ്പിക്കാന്‍ രണ്ടു മാഷന്മാരെ വെച്ചു് കാശു് തുലയ്ക്കണോ. ജോഗ്രഫി പഠിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്കു് പോരേ ഇക്കണോമിക്‌സു്.. സാമൂഹ്യശാസ്ത്രവും രാഷ്ട്രതന്ത്രശാസ്ത്രവും
ഒരേ കുട്ടി പഠിച്ചാല്‍ ചൊറി പിടിക്കില്ലേ?

സംസ്ഥാനം പരീക്ഷാച്ചൂടിലും ഇലക്ഷന്‍ ചൂടിലും എരിപിരികൊള്ളുമ്പോള്‍ ഇതൊക്കെയായിരുന്നു തിരുവനന്തപുരത്തെ R.T.T.C.യില്‍ ചര്‍ച്ച, മാര്‍ച്ചു് 13, 14, 15 തീയതികളില്‍. സംസ്ഥാനത്തിനകത്തെയും പുറത്തെയും വമ്പന്മാരുണ്ടായിരുന്നു ചര്‍ച്ചയില്‍. ഹയര്‍സെക്കന്ററി കരിക്കുലമാറ്റത്തിന്റെ അടിയന്തിരശില്പശാലയായിരുന്നു വേദി.

എതിരുപറഞ്ഞവരെയൊന്നും ആസ്ഥാനപണ്ഡിതര്‍ അംഗീകരിച്ചില്ല. പൊതുവിദ്യാഭ്യാസം തൊഴില്‍വല്ക്കരിക്കാനാണു് തീരുമാനം (Vocationalisation of Education). വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയെന്ന `അസംബന്ധം' ഇനിയുണ്ടാകില്ല. CBSE സിലബസും NCERT പാഠപുസ്തകവുമൊക്കെ ഒരു വര്‍ഷം കൂടിയേ കാണൂ. അടുത്ത വര്‍ഷത്തേക്കു് നമ്മള്‍തന്നെ അതൊക്കെ പണിയും. പത്താംക്ലാസ്സുവരെ പണിഞ്ഞതിലൂടെ നൂറുശതമാനം വിജയവും അതിനൊത്ത
നിലവാരവുമായിട്ടുണ്ടു്. എന്നിട്ടും പ്ലസു് വണ്ണും പ്ലസു് ടൂവും കുട്ടകിള്‍ക്കത്ര ദഹിക്കുന്നില്ല. ആ കുഴപ്പം തീര്‍ക്കണം.

അഞ്ചപത്തുകൊല്ലം മുമ്പു് തുടങ്ങിയ പൊളിച്ചടുക്കിക്കലിലൂടെ ഗുട്ടന്‍സു് വേണ്ടത്ര പിടികിട്ടാതെ പോയവരിപ്പോള്‍ തെക്കുവടക്കോടുന്നുണ്ടു്. ചിലര്‍ക്കു് പ്രൊട്ടക്ഷനുണ്ടെങ്കില്‍ ചിലര്‍ക്കതുമില്ല. പൊതുവിദ്യാഭ്യാസം `ശക്തിപ്പെടുത്താ'ന്‍ നേതൃത്വം നല്കിയ `പൊതു'സംഘടനക്കാര്‍ സമ്മതിച്ചുതരില്ലെങ്കിലും `പൊതു'സ്ക്കൂളിലെത്തുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൊല്ലംതോറും
കുറഞ്ഞുവരുന്നത്രെ. പാട്ടും കളിയും ആയിട്ടും, പഠനം പാല്പായസമാക്കിയിട്ടും കുട്ടികള്‍ വരുന്നില്ല.

കുട്ടികളധികം വരാതിരിക്കാനാണീ ബുദ്ധി കളിച്ചതെന്നു് പാവം സംഘടനക്കാര്‍ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലെന്നു് കരുതാനും വിഷമം. ഇനിയെങ്കിലും ഒരു കാര്യം അംഗീകരിക്കുന്നതല്ലേ സഖാക്കളേ നമുക്കു് നല്ലതു്. തൊഴിലു് പഠിപ്പിച്ചാലോ, ഉച്ചഭക്ഷണം കൊടുത്താലോ കുട്ടികള്‍ വരാന്‍ പോകുന്നില്ല. ജനവിശ്വാസം നഷ്ടപ്പെട്ട, അവരുടെ താല്പര്യങ്ങളെ ഒട്ടും പരിഗണിക്കാത്ത ഒരു
പാഠ്യപദ്ധതിയുമായി അധികമൊന്നും ഇനി ഓടാനാവില്ല. പട്ടിണി കിടന്നിട്ടാണെങ്കിലും കുട്ടികള്‍ക്കുള്ള സ്ക്കൂള്‍ഫീസു് കണ്ടെത്തി നാലക്ഷരം പഠിപ്പിക്കുന്നിടത്തേക്കു് നാട്ടുകാര്‍ കുട്ടികളെ പറഞ്ഞുവിടും. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഇവ കൂടി ആളില്ലാക്കളമാാക്കാനാണു് നീക്കമെങ്കില്‍ ഇതോടെ അതും നടക്കും. പൊതുവിദ്യാഭ്യാസമെന്ന കപ്പല്‍ വൈകാതെതന്നെ
പൂര്‍ണ്ണമായും മുങ്ങും.

മുക്കാന്‍ വരുന്നവര്‍ക്കുനേരെ പൊരുതാനുള്ള ദിവസങ്ങളാണിനി മുമ്പിലുള്ളതു്. ഏപ്രില്‍ 7-ാം തീയതിയിലെ ജാഗ്രതാദിനാചരണത്തോടെ നമ്മള്‍ പോരാട്ടം തുടങ്ങുകയാണു്. നമ്മുടെയൊക്കെ തൊഴിലിനു് ഭീഷണിയുയര്‍ത്തുന്നവര്‍ക്കെതിരെ മാത്രമല്ല, ഒരു സംസ്ഥാനത്തിന്റെതന്നെ ഭാവി പണയംവെച്ചു് പന്താടുന്നവര്‍ക്കെതിരെയാണു് നമ്മുടെ പോരാട്ടം. ദന്തഗോപുരവാസികളായ ബുദ്ധിജീവികള്‍ക്കും
രാഷ്ട്രീയതിമിരം ബാധിച്ച സംഘടനാനേതാക്കക്കള്‍ക്കുമെതിരെ ഹയര്‍സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപകര്‍ കൊളുത്തുന്ന പ്രതിഷേധാഗ്നിയാണിതു്. സ്വീകരിച്ചു് പ്രോജ്ജ്വലിപ്പിച്ചാലും.

അഭിവാദനങ്ങളോടെ,
ഡോ: നെടുമ്പന അനില്‍ (A.H.S.TA.), പി. വേണുഗോപാല്‍ (H.S.S.T.A), ഷാജി പാരിപ്പള്ളി (N.V.L.A.), ജോഷി ആന്റണി (K.A.H.S.T.A.), എന്‍. എ. സേവ്യര്‍ (K.P.H.S.T.A.), മുഹമ്മദു് അലി വിളക്കോട്ടൂര്‍ (K.H.S.T..U.), പരവൂര്‍ സജീബു് (A.K.V.H.S.S.A.).
തിരുവനന്തപുരം 
27-3-2009

Monday, April 6, 2009

ഹയര്‍ എജൂക്കേഷന്‍ കൌണ്‍സില്‍ നിര്‍ദ്ദേശം

ഹയര്‍ എജുക്കേഷന്‍ കൌണ്‍സിലിന്റെ വെബ്ബ്സൈറ്റില്‍ പറയുന്നതു് ഇപ്രകാരമാണു്:


Common Core and Optional Courses: The undergraduate system must provide for general liberal education and specialization at the same time. Every undergraduate, irrespective of his/her subjects of specialization, should undergo a minimal common core of general education. The courses in the first semester should be common for every student covering language, informatics, study skills, academic writing and societal studies. In the second semester also two common courses covering the nature of academic enquiry and the complementarities among various disciplines could be introduced. These courses would prepare the ground for multi-disciplinary and holistic education and ensure that the students are not merely trained to perform certain functions, but undergo all round development.  The remaining courses must be left to the choice of the students, based on their needs and interests, subject to the availability of courses. It must be emphasized that a student who wants to do higher studies in one discipline should accumulate a prescribed minimum number of credits in that discipline and a certain number in relevant related disciplines. The remaining can be chosen from the area of student’s interest. The system of faculty advisor should be put in place so that the student is given guidance in the choice of courses according to his/her aptitude and interest. During the transition into the new system, faculty advisors should be alive to the limitations of the existing faculty and infrastructure and should ensure that they are effectively utilized.


ഇതനുസരിച്ച് ഒന്നാം സെമസ്റ്ററിലെ ഒരിത്തിരിയാണു് ഭാഷാപഠനം. ബാക്കിയെല്ലാം മറ്റു പലതുമാണു്. 

ഭാഷാപഠനത്തെ ഇങ്ങനെ ഒരു അരികിലാക്കുന്നതിനു് ഒരു ന്യായീകരണവും കൌണ്‍സില്‍ നല്കുന്നില്ല!!!


എന്നാല്‍ സര്‍വ്വകലാതലത്തില്‍ നടത്തിയ ശില്പശാലകളില്‍ നാലു് സെമസ്റ്ററിലും ഭാഷാ പഠനത്തിനു് സിലബസ്സുണ്ടാക്കി. എന്നാല്‍ അതാവട്ടെ സാഹിത്യനിരപേക്ഷമാവുകയും ചെയ്തു!!!


ഭാഷാദ്ധ്യാപകരുടെ തൊഴില്‍ ഉറപ്പു വരുത്തി. ഭാഷയും സാഹിത്യവും പോയെങ്കില്‍ പോകട്ടെ. പണി പോകാതെ കഴിഞ്ഞ സന്തോഷത്തില്‍ അദ്ധ്യാപകര്‍ ആഹ്ലാദഭരിതരായി പിരിഞ്ഞു പോയി!!!!!. കൌണ്‍സിലിനു സന്തോഷം. ബോഡ് ഒഫ് സ്റ്റഡീസിനും സന്തോഷം. ‍മാഷന്മാര്‍ക്കും സന്തോഷം. 



കോട്ടയത്ത് മലയാളവേദി

കോട്ടയം കേന്ദ്രമായി രൂപീകരിക്കപ്പെട്ട മലയാളവേദിയുടെ ബ്ലോഗ് കാണുക:

എങ്കില്‍ ഇനി കേരള സാഹിത്യ അക്കാദമിയും അടച്ചുപൂട്ടാം.

തര്‍ജ്ജനി മാസികയുടെ എഡിറ്റോറിയല്‍ ലേഖനം


എന്താണ് കേരളസര്‍ക്കാരിന്റെ ഭാഷാനയം? സാഹിത്യകലാദികളെക്കുറിച്ചു് സര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്ന നയം എന്തായിരിക്കും? സര്‍ക്കാര്‍ നയത്തിന്റെ നിയന്ത്രണത്തിലല്ല കലാസാഹിത്യാദികള്‍ എന്ന വസ്തുത മറന്നുകൊണ്ടല്ല ഈ ചോദ്യം ഉന്നയിക്കുന്നതു്. ഈ ചോദ്യം പ്രസക്തമാകുന്ന ഒരു സാഹചര്യം മുമ്പൊരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത വിധം തെളിഞ്ഞു വന്നിരിക്കുന്നു. കേരളത്തിലെ ചില നേതാക്കന്മാര്‍ മന്ത്രിമാരായതിനെത്തുടര്‍ന്നു് കവിതകള്‍ എഴുതിത്തുടങ്ങിയിട്ടുണ്ടു്. മുമ്പൊരു മന്ത്രി നോവലെഴുതുകയും ഒരു രസികന്‍ അതു് സിനിമയാക്കാന്‍ പുറപ്പെടുകയും ചെയ്തിരുന്നു. കവിതയുടെ നിലവാരം വിലയിരുത്താന്‍ ഞങ്ങള്‍ മുതിരുന്നില്ല. വാമൊഴിവഴക്കത്തോടൊപ്പം നിര്‍വ്വഹിക്കപ്പെടുന്ന ഇത്തരം വരമൊഴിസാഹസികതയുടെ പേരില്‍ ഇവര്‍ അനശ്വതര കൈവരിക്കുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ എന്നു് ആശംസിക്കട്ടെ. മറ്റെല്ലാ പരിഗണനയും മാറ്റിവെച്ചു് ഇവരിലൊരാളെ കേരളത്തിന്റെ ആസ്ഥാനകവിയായി അവരോധിക്കപ്പെട്ടുവെന്നും വരാം. എന്നാല്‍ ഇതിനൊക്കെ സമാന്തരമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ ഭാഷ, ഭാഷാപഠനം, സാഹിത്യം എന്നിവയെക്കുറിച്ചു് സ്വന്തം നിലയ്ക്കു് ചില അഭിപ്രായങ്ങള്‍ സ്വരൂപിച്ചു് പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ടു്. തര്‍ജ്ജനിയുടെ കഴിഞ്ഞ ലക്കം മുഖമൊഴി അതേക്കുറിച്ചായിരുന്നു. സര്‍വ്വകലാശാലാവിദ്യാഭ്യാസത്തില്‍ നിന്നും ഭാഷയേയും സാഹിത്യത്തേയും പടിയടച്ചു് പുറത്താക്കുന്ന ആ മഹാവിപ്ലവം നടപ്പാക്കാന്‍ കേരളത്തിലെ കോളേജ് അദ്ധ്യാപകരെ വിളിച്ചു് സര്‍വ്വകലാശാലകള്‍ തോറും ശില്പശാല നടത്തിക്കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശരേഖ അടിസ്ഥാനമാക്കി സിലബസ് നിര്‍മ്മിക്കുകയായിരുന്നു ഈ ശില്പശാലകളില്‍ നടന്ന പ്രവര്‍ത്തനം. സാധാരണനിലയില്‍ സര്‍വ്വകലാശാലകളുടെ പഠനബോര്‍ഡ് ചെയ്യുന്ന ഈ പ്രവര്‍ത്തനം, തികച്ചും അസാധാരണമായ നിലയില്‍ നിര്‍വ്വഹിക്കപ്പെടുന്നതു് എന്തുകൊണ്ടാണു്?

പാഠ്യപദ്ധതി കലോചിതമായി പരിഷ്കരിക്കണം എന്നു പറഞ്ഞു കേള്‍ക്കുമ്പോള്‍ തന്നെ സമ്മതിക്കുന്നവരാണു് കേരളീയര്‍. അത്രത്തോളം ഭ്രമം പരിഷ്കാരത്തിന്റെ കാര്യത്തില്‍ നമ്മുക്കുണ്ടു്. ഇംഗ്ലീഷിനെ ഫങ്ഷനല്‍ ഇംഗ്ലീഷ് എന്നു് പേരു മാറ്റി വിളിച്ചാല്‍ പരിഷ്കരിക്കലായി.(ഒട്ടും ഫങ്ഷനലല്ലാത്ത ഭാഷയായ ഇംഗ്ലീഷിനെ ഇങ്ങനെ അവര്‍ ഫങ്ഷനലാക്കുന്നു!) ബി. എഡ് എന്ന ബിരുദത്തെ ബാച്ചിലര്‍ ഓഫ് എജുക്കേഷനല്‍ ടെനോളജി എന്നു വിളിക്കുന്നതു് മറ്റൊരു പരിഷ്കാരം. മലയാളം, ഹിന്ദി ബി.എ ബിരുദങ്ങളെ ബി.ടെക്‍ മലയാളം, ബി.ടെക്‍ ഹിന്ദി എന്നു പേരുമാറ്റി തൊഴിലധിഷ്ഠിതമാക്കിക്കൂടെ എന്നൊരു രസികന്‍ ചോദിച്ചതു് പരിഷ്കരണങ്ങളുടെ പരിഹാസ്യത കണ്ടു സഹിക്കവയ്യാതായപ്പോഴാണു്. അന്തസ്സാരശൂന്യമായ പരിഷ്കാരഭ്രമമുള്ള ഒരു സമൂഹത്തിന്റെ അജ്ഞത മുതലെടുത്തു് നടത്തുന്ന ഇത്തരം പേക്കൂത്തുകള്‍ ന്യായീകരിക്കാന്‍ നടക്കുക എന്ന പണി പാര്‍ട്ടിക്കാരുടെ ബി ടീമായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകസംഘടനയുടേതാണു്. ഏതു് പ്രതിലോമാശയത്തേയും നിര്‍ല്ലജ്ജം പിന്തുണച്ചും ന്യായീകരിച്ചും കാലയാപനം ചെയ്യുന്ന ഈ സംഘങ്ങള്‍ കടുത്ത സാമൂഹികവിപത്താണെന്നു് പറയാതിരിക്കാനാവില്ല. സ്വകാര്യസ്ഥാപനങ്ങളില്‍ കൈക്കൂലികൊടുത്തു് ജോലിവാങ്ങിയ ആദര്‍ശധീരന്മാര്‍ മുതല്‍ ശുപാര്‍ശ കൊണ്ടു് യോഗ്യതയുള്ളവരെ മറികടന്നു് ജോലിനേടി സമര്‍ത്ഥരായവരും ചേരുന്ന ഈ ന്യായീകരണസംഘം വാസ്തവത്തില്‍ ഗുണഭോക്തൃസംഘമാണു്. പൊതുജീവിതത്തിലെ ജീര്‍ണ്ണതകള്‍ സ്വന്തം വളര്‍ച്ചയുടെ വളമാക്കി വളര്‍ന്നുപടരുന്ന ഈ ഗുണഭോക്തൃസംഘം പ്രസരിപ്പിക്കുന്ന വിധേയത്വത്തിന്റെ സംസ്കാരമാണു് സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തെ കാറ്റില്‍ പറത്തുന്ന ശില്പശാലകള്‍ സാദ്ധ്യമാക്കിയതു്. തനിക്കു് അര്‍ഹമല്ലാത്തതും മറ്റൊരാള്‍ ചെയ്യേണ്ടതുമായ ജോലി നീതിബോധത്തിന്റെ അലോസരമില്ലാതെ ഏറ്റെടുത്തു് ചെയ്യുന്നവര്‍, ലോകം മുടിഞ്ഞാലും സ്വന്തം കാര്യം ഭദ്രമാവണം എന്നു മാത്രം കണക്കാക്കുന്നവര്‍ തന്നെ.

പരിഷ്കാരഭ്രമം മാത്രമല്ല വിദ്യാഭ്യാസത്തെക്കുറിച്ചു് ആഴം കുറഞ്ഞ ധാരണകളുള്ള സമൂഹമാണു് നമ്മുടേതു്. പഠിക്കേണ്ടതു് ഒന്നുകില്‍ മെഡിസിന്‍, അല്ലെങ്കില്‍ എഞ്ചിനീയറിംഗ് എന്ന കാഴ്ചപ്പാടുള്ള സമൂഹമാണിതു്. ഇതൊന്നും കിട്ടിയില്ലെങ്കില്‍ ദന്തവൈദ്യമോ ആയുര്‍വ്വേദമോ കൃഷിശാസ്ത്രമോ മൃഗപരിചരണമോ പഠിക്കാം. പഠനവിഷയത്തോടുള്ള പ്രതിപത്തിയല്ല ഇത്തരം തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനം. ഏറ്റവും കുറഞ്ഞ അദ്ധ്വാനം കൊണ്ടു് എങ്ങനെ സമ്പന്നനാകാം എന്ന ആലോചനയാണു്. ഭാഷ പഠിക്കുന്നെങ്കില്‍ എന്തിനു് മലയാളം പഠിക്കണം, ഹിന്ദിയോ സിറിയാക്കോ പഠിച്ചാല്‍ എളുപ്പത്തില്‍ മാര്‍ക്കു് കിട്ടും. ഇങ്ങനെ എഴുപ്പവഴിയില്‍ ക്രിയചെയ്യുന്നവരുടെ ലോകബോധമാണു് ജനസാമാന്യം പഠനത്തിന്റെ കാര്യത്തില്‍ അനുവര്‍ത്തിക്കുന്നതു്. സ്വാശ്രയമെഡിക്കല്‍ കോളേജില്‍ വൈദ്യശാസ്ത്രം പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ഡോക്ടറായി വന്നാല്‍ പഠനത്തിനു് മുടക്കിയ കാശ് മുതലാക്കാന്‍ സാധാരണനിലയില്‍ കിട്ടാവുന്ന ശമ്പളം വെച്ചു് കണക്കുകൂട്ടിയാല്‍ എത്ര വര്‍ഷം വേണ്ടിവരും? അപ്പോള്‍ പെട്ടെന്നു് കാശുണ്ടാക്കി കടം വീട്ടാന്‍ ചികിത്സയല്ലാത്ത മാര്‍ഗ്ഗം തന്നെ പിന്തുടരേണ്ടിവരും. കൂണുപോലെ മുളച്ചു പൊന്തുന്ന ഹൈടെക്‍ ആശുപത്രികള്‍ പുതിയ ബിസിനസ്സ് മോഡല്‍ തന്നെ അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ടു്. ഇത്തരം ഒരു സാഹചര്യം കൂടി ഉന്നതവിദ്യാഭ്യാസകൗണ്‍സിലിന്റെ പരിഷ്കാരനിര്‍ദ്ദേശത്തിനു് പശ്ചാത്തലമായുണ്ടു്. പ്രായോഗികതയില്‍ ഊന്നിയുള്ള ഒരു വിദ്യാഭ്യാസസമീപനം !!

ഇവിടെ പ്രായോഗികതയെന്നാല്‍ ആശയങ്ങള്‍ക്കും ചിന്തയ്ക്കും സര്‍ഗ്ഗാത്മകതയ്ക്കും സ്ഥാനമില്ലാത്ത എന്തോ ഒന്നാണെന്നു് മനസ്സിലാക്കാന്‍ സഹായിക്കുന്നു ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍. പരമ്പരാഗതമായി നമ്മുടെ സര്‍വ്വകലാശാലാ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ബിരുദപാഠ്യപദ്ധതിയില്‍ ഉണ്ടായിരുന്ന പാര്‍ട്ട് ഒന്നു്, രണ്ടു് ഭാഷകളുടെ ഉള്ളടക്കത്തില്‍ വരുത്തിയ പരിഷ്കരണത്തെക്കുറിച്ചു് കഴിഞ്ഞ ലക്കത്തിന്റെ മുഖമൊഴിയില്‍ പ്രതിപാദിച്ചിരുന്നുവല്ലോ. നിര്‍ബ്ബന്ധിതഭാഷയായി എല്ലാ വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് പഠിക്കണം, മറ്റൊരു ഭാഷ തെരഞ്ഞടുടത്ത് പഠിക്കാം. അതു് മലയാളമോ ഹിന്ദിയോ തമിഴോ അറബിക്കോ എന്തിനു് സിറിയാക്കോ ആവാം. കേരളത്തിലെ കോളേജുകളില്‍ പഠിച്ചിറങ്ങുന്ന ഒരു വിദ്യാര്‍ത്ഥി മലയാളം പഠിക്കാതെ തന്നെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന നിലയിലുള്ള പഴയ ക്രമീകരണം, അവിടെ തന്നെ രണ്ടാം ഭാഷയായി മാത്രം മലയാളം പരിഗണിക്കപ്പെടുന്ന അവസ്ഥ എന്നിവയെക്കുറിച്ചു് വിലപിക്കുക മലയാളവാരത്തെ ഒരു അനുഷ്ഠാനമായി നാം ഇപ്പോഴും ആചരിച്ചു വരുന്നുണ്ടു്. ഇത്തവണ മലയാളവാരം ഭാഷാകമ്പ്യൂട്ടിംഗ് വാരമായതിനാല്‍ സാംസ്കാരികനായകന്മാരുടെ പതിവു് പരിദേവനത്തിനു് വേദിയില്ലാതെ പോയിട്ടുണ്ടു്. പരിഷ്കരണത്തിന്റെ ഭാഗമായി രണ്ടാം ഭാഷ എന്ന അവസ്ഥയില്‍ നിന്നു് ഒന്നാം ഭാഷയായി മലയാളം ഉയര്‍ത്തപ്പെട്ടില്ല എന്നതോ പോകട്ടെ, മലയാളത്തിന്റെ ഉള്ളടക്കം അപ്പാടെ എടുത്തു കളയുകയും ചെയ്തിരിക്കുന്നു. ഇതു് മലയാളത്തിന്റെ കാര്യത്തില്‍ മാത്രം സംഭവിച്ചതല്ല. ഇംഗ്ലീഷിന്റേയും ഹിന്ദിയുടേയും ഉള്ളടക്കം ഇതുപോലെ തന്നെ അട്ടിമറിക്കപ്പെട്ടു. എന്നാല്‍ അദ്ധ്യാപകര്‍ ആശങ്കപ്പെടേണ്ടതില്ല, ഒരാള്‍ക്കും പണി നഷ്ടപ്പെടില്ല എന്ന ഉറപ്പു് കൗണ്‍സിലിന്റെ ഭാഗത്തു നിന്നും ഉണ്ടായി. അദ്ധ്യാപകര്‍ക്കു് ഇങ്ങനെ തൊഴിലുറപ്പു് പദ്ധതികൂടി ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പരിഷ്കാരമാണു് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനെക്കുറിച്ചും സാഹിത്യ അക്കാദമിയെക്കുറിച്ചും ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നതു്.

ഭാഷ എന്നാല്‍ ആശയവിനിമയത്തിന്റെ ഉപാധിമാത്രമാണു് എന്ന കാഴ്ചപ്പാടിലേക്കുള്ള പറിച്ചു നടലാണു് പുതിയ പരിഷ്കാരത്തിന്റെ കാതല്‍. നേരത്തെ സാഹിത്യകൃതികള്‍ പഠിപ്പിക്കുന്നതിലൂടെ ഒരു ഭാഷാസമൂഹത്തിന്റെ ആശയരൂപീകരണചരിത്രവും സര്‍ഗ്ഗാത്മകജീവിതവും സര്‍വ്വകലാശാലാ പാഠ്യപദ്ധതികള്‍ കൈകാര്യം ചെയ്തിരുന്നു. പൊടുന്നനവേ അതെല്ലാം അപ്രസക്തമാകത്തക്കവണ്ണം എന്താണു് ഇവിടെ സംഭവിച്ചതു്? നമ്മുടെ സര്‍വ്വകലാശാലകളെല്ലാം കേരളത്തിന്റെ ഭാഷ, സംസ്കാരം എന്നിവ പരിപോഷിപ്പിക്കുക എന്ന പ്രഖ്യാപിതലക്ഷ്യവുമായി സ്ഥാപിക്കപ്പെട്ടവയാണു്. കാര്‍ഷികസര്‍വ്വകലാശാലയും സാങ്കേതികസര്‍വ്വകലാശാലയും മാത്രമാണു് ഇതിനു് അപവാദം. പ്രഖ്യാപിതലക്ഷ്യം നേടുന്നതിനായി ഈ സ്ഥാപനങ്ങള്‍ എന്തു പ്രവത്തനം നടത്തിയെന്നതു് അന്വേഷിക്കേണ്ടതാണു്. ആ ലക്ഷ്യം അതിന്റെ പാരമ്യത്തില്‍ സര്‍വ്വകലാശാലകള്‍ നിര്‍വ്വഹിച്ചു കഴിഞ്ഞുവെന്നതിനാലായിരിക്കുമോ ഇപ്പോള്‍ ഈ ചുവടുമാറ്റം? ഭാഷാപോഷണം എന്ന ഏകലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ടതാണു് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ഭാഷയും സാഹിത്യവുമാണു് കേരള സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനമണ്ഡലം. ഒരു പക്ഷേ ഈ സ്ഥാപനങ്ങളെല്ലാം ഇക്കഴിഞ്ഞ കാലയളവില്‍ ലക്ഷ്യപൂര്‍ത്തിയിലെത്തിയിരിക്കുമോ? കേരളത്തിലും പുറത്തും ഭാഷയേയും സാഹിത്യത്തേയും സ്നേഹിക്കുന്ന മലയാളികള്‍ പക്ഷെ ഇക്കാര്യം അറിഞ്ഞിട്ടില്ല. സ്വന്തം ലക്ഷ്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞതിനാലായിരിക്കണം ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് സാഹിത്യഅക്കാദമി ചെയ്തു പോന്ന അവാര്‍ഡ് ദാനം അനുകരിച്ചു തുടങ്ങിയിട്ടുണ്ടു്. ഇനി ഇവിടെ വേണ്ടതു് അവാര്‍ഡ് കിട്ടാത്തവര്‍ക്കെല്ലാം അവാര്‍ഡ് നല്കുക എന്നതായിരിക്കും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുതിയ കാര്യപരിപാടി.

സര്‍ക്കാര്‍ നിയമിച്ച ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ ഭാഷ, സാഹിത്യം എന്നിവയെക്കുറിച്ചുള്ള നയം രൂപീകരിക്കുന്നതില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റേയും സാഹിത്യ അക്കാദമിയുടേയും അഭിപ്രായം ആരായുകയോ അവരുമായി ആശയവിനമയം നടത്തുകയോ ചെയ്യേണ്ടതാണു്. ഇവയെല്ലാം സര്‍ക്കാര്‍ നയം നടപ്പിലാക്കാനുള്ള സംവിധാനം എന്ന നിലയില്‍ പരസ്പരവിരുദ്ധമായ നയപരിപാടികള്‍ നടപ്പിലാക്കുന്നതു് ഉചിതമല്ല. അതിനാല്‍ ഞങ്ങള്‍ കരുതുന്നതു് സാഹിത്യം, ചിന്ത, ആശയരൂപീകരണം എന്നിവയെല്ലാം അപ്രസക്തമായിക്കഴിഞ്ഞു എന്ന നിലപാടും അതിന്റെ അടിസ്ഥാനത്തിലുള്ള നയപരിപാടികളുമാണു് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ളതു് എന്നാണു്. അല്ലെങ്കില്‍ ഇതിനകം പൊതുചര്‍ച്ചയില്‍ വന്നു കഴിഞ്ഞ ഈ പ്രശ്നങ്ങളില്‍ അക്കാദമിയോ ഇന്‍സ്റ്റിറ്റിയൂട്ടോ ഒരു അഭിപ്രായം പറയുകയെങ്കിലും ചെയ്യുമായിരുന്നല്ലോ? ഉന്നതവിദ്യാഭ്യാസകൗണ്‍സിലിന്റെ നിലപാടുകളോടു് ഈ സ്ഥാപനങ്ങള്‍ യോജിക്കുന്നുവെന്നാണെങ്കില്‍ ഇനിയെന്താണു് ഇവയുടെ പ്രസക്തി? എന്തിനാണു് ഇനി ഈ സ്ഥാപനങ്ങള്‍? അവയെല്ലാം എത്രയും വേഗം അടച്ചു പൂട്ടുക തന്നെ വേണം.