Tuesday, July 21, 2009

കന്നിക്കൊയ്ത്ത് -സാമ്പ്രദായികപഠനം

ഡി.സി.ബുക്‌സ് പുറത്തിറക്കിയ വൈലോപ്പിള്ളിയുടെ സമ്പൂര്‍ണ്ണകൃതികളില്‍ കന്നിക്കൊയ്ത്ത് എന്ന കവിതയും അതിനു കവി നല്കിയ അടിക്കുറിപ്പുകളും തുടര്‍ന്നു കൊടുത്തിരിക്കുന്നു.

കന്നിക്കൊയ്ത്ത്

പൊന്നുഷസ്സിന്റെ കൊയ്ത്തില്‍നിന്നൂരി-
ച്ചിന്നിയ കതിര്‍*1 ചുറ്റും കിടക്കെ,
മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍, ഗ്രാമ-
ജീവിതകഥാനാടകഭൂവില്‍*2.

II
കെട്ടിയ മുടി കച്ചയാല്‍ മൂടി,
ചുറ്റിയ തുണി ചായെ്ചാന്നു കുത്തി,
വെറ്റില ചവ,ച്ചുന്മദമോളം-
വെട്ടിടുമരിവാളുകളേന്തി,

ഒന്നിച്ചാനമ്രമെയ്യോടെ നില്പൂ
കന്നിപ്പാടത്തു കൊയ്ത്തുകാര്‍ നീളെ;
നല്‍പ്പുലര്‍കാലപാടലവാനില്‍
ശുഭ്രമേഘപരമ്പരപോലെ!

III
`ആകെ നേര്‍വഴി പാലിപ്പി,നാരും
ആനപോലെ കടന്നു കൊയ്യല്ലേ!'
`താഴ്ത്തിക്കൊയ്യുവിന്‍, തണ്ടുകള്‍ ചേറ്റില്‍
പൂഴ്ത്തിത്തള്ളൊല്ലേ, നെല്ലു പൊന്നാണേ!'

`തത്തപോലെ മണിക്കതിര്‍ മാത്രം
കൊത്തിവെയെ്ക്കാലാ നീ, കൊച്ചുപെണ്ണേ!'
`കൊയ്യുവാനോ നീ വന്നതു, കൊള്ളാം
കൊഞ്ചുകാളാഞ്ചിമീന്‍*3 പിടിപ്പാനോ?'

`നീട്ടിയാല്‍പ്പോര നാവുകൊണ്ടേവം,
നീട്ടിക്കൊയ്യണം നീ,യനുജത്തീ!'
`കാതിലം*4കെട്ടാന്‍ കൈവിരുതില്ലേ?
നീ തലക്കെട്ടു*5 കെട്ടിയാല്‍പ്പോരും,'
ചെമ്മില്‍ച്ചെങ്കതിര്‍ ചേര്‍ത്തരിഞ്ഞേവം
തമ്മില്‍പ്പേശുന്നു കൊയ്ത്തരിവാള്‍കള്‍*6.

IV
പാടുവാന്‍ വരുന്നീലവ,ര്‍ക്കെന്നാല്‍
പാരമുണ്ടു പയ്യാരങ്ങള്‍*7 ചൊല്‍വാന്‍

തെങ്ങണിത്തണലാര്‍ന്നിവര്‍ തീര-
ത്തങ്ങു കൂടിക്കഴിഞ്ഞിടും ഗ്രാമം,

നിത്യവും ജീവിതം വിതയേറ്റി
മൃത്യുകൊയ്യും വിശാലമാം പാടം.

തത്ര കണ്ടിടാം കൊയ്തതിന്‍ ചാമ്പല്‍*8-
ക്കുത്തിലേന്തിക്കുളുര്‍ത്ത ഞാര്‍ക്കൂട്ടം;

അത്തലിന്‍കെടുപായലിന്‍മീതെ-
യുള്‍ത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം;

ചൂഴെയെത്തുന്ന രോഗദാരിദ്ര്യ-
ച്ചാഴിയൂറ്റിക്കുടിച്ചതിന്‍കോട്ടം;

ചെഞ്ചെറുമണി*9കൊത്തിടും പ്രേമ-
പ്പഞ്ചവര്‍ണ്ണക്കിളിയുടെയാട്ടം!

എത്ര വാര്‍ത്തകളുണ്ടിതേപ്പറ്റി-
ക്കൊയ്ത്തുകാരുടെയിപ്പഴമ്പായില്‍*10

- കന്യ പെറ്റുപോല്‍,മറ്റൊരു ബാല-
പ്പെണ്ണിനെക്കട്ടുകൊണ്ടുപോയ് പ്രേയാന്‍,

മുത്തന്‍ തൂങ്ങിമരിച്ചുപോല്‍,*11 തായെ-
പ്പുത്രന്‍ തല്ലിപോലഭ്യസ്തവിദ്യന്‍! -

എത്രചിത്രം*12! പുരാതനമെന്നാല്‍-
പ്പുത്തനാമീക്കഥകളിലെല്ലാം

ധീരം വായ്ക്കുന്നു കണ്ണുനീര്‍ക്കുത്തില്‍
നേരമ്പോക്കിന്റെ വെള്ളിമീന്‍ ചാട്ടം!


V
ആകുലം മര്‍ത്ത്യമാനസം ധീരം;
ആകിലും കാലമെത്രമേല്‍ ക്രൂരം!*13

കൊയ്യുവാനോ ഹാ, ജീവിതഭാരം-
കൊണ്ടുതാനോ കുനിഞ്ഞൊരീ മുത്തി,

വായ്‌ച്ചെഴും കന്നിപ്പാടത്തൊരുണ്ണി-
യാര്‍ച്ച*14പോല്‍ പണ്ടു മിന്നിയ തന്വി.

ഇന്നവള്‍ക്കുതിര്‍നെല്ക്കതിര്‍ താഴേ-
നിന്നെടുക്കാനുമെത്രതാന്‍ നേരം!*15

ഏറെ വേലയാല്‍ വേദനയാലും
ചോരനീര്‍വറ്റിച്ചുങ്ങിയ തന്‍മെയ്,

നാലുംകൂട്ടി മുറുക്കിയശേഷം
കാലം തുപ്പാന്‍പോം തമ്പലം പോലായ്!

നെല്ലിനോടു പിറുപിറുത്തെന്തോ
ചൊല്ലിനില്ക്കുമീയന്യയാം നാരി

കന്നിനാളിലേ, ഗ്രാമസംഗീത-
കിന്നരന്‍ താലികെട്ടിയ തന്വി*16.

ഇങ്ങു പാടങ്ങള്‍ കോള്‍മയിര്‍ക്കൊള്‍കേ,
തെ,ങ്ങുറുമിവാളുച്ചലിപ്പിക്കേ*17,

പാടിപോലിവള്‍ പണ്ടഭിമാനം
തേടുമുത്തരകേരളവീര്യം*18

ഒറ്റ,യായവള്‍ പിന്നീടു വീട്ടില്‍
പെറ്റ മാലുകളോടടരാടി,

പേപിടിച്ചു, കാല്‍ച്ചങ്ങല പുച്ഛം
പേശവേ,യന്ത്യഗാനങ്ങള്‍ പാടി,

തന്മതിഭ്രമം തീര്‍ന്നുപോയെന്നാ-
ലമ്മുളങ്കിളി പാടില്ല മേലില്‍*19.


VI
എന്തിനേറെ?-യിക്കൊയ്‌വതിലാരെ-
`യെന്റെയോമ'ലെന്നെന്‍ കരള്‍ ചെല്‍വൂ;

കൊയ്ത്തു നിര്‍ത്തി,യിടയ്ക്കിടയെ്ക്കന്നെ-
യെത്തിനോക്കുമേതാളുടെ കണ്‍കള്‍;

എന്നിലോരോ കിനാവുകള്‍ പാകി,
എന്റെ പാട്ടിന്നു പൂഞ്ചിറകേകി;

എട്ടുരണ്ടിലെച്ചാരുത പൊന്മൊ-
ട്ടിട്ടു നില്ക്കുമാപ്പെണ്‍കൊടിപോലും

വേട്ടു കൂട്ടുപിരിഞ്ഞുപോ,യേതോ
നാട്ടിലാനന്ദം നാട്ടിയശേഷം,

ജീവിതത്തിന്റെ തല്ലിനാല്‍*20 മെ,യ്യുള്‍,-
പ്പൂവിതളുകള്‍ പോയ് വടുക്കെട്ടി,

പേര്‍ത്തുമെത്തുമീപ്പാടത്തു കൊയ്യാന്‍
പാഴ്ത്തുണിയില്‍പ്പൊതിഞ്ഞൊരു ദുഃഖം!

വെണ്‍കതിര്‍*21പോല്‍ നരച്ചൊരാശ്ശീര്‍ഷ-
ത്തിങ്കല്‍ നര്‍മ്മങ്ങള്‍ തങ്ങിനിന്നാലും,

ആയതിന്‍മഹാധീരത വാഴ്ത്താന്‍
ഗായകനിവന്‍ കൂടെയുണ്ടാമോ?*22


VII
കന്നിനെല്ലിനെയോമനിച്ചെത്തി-
യെന്നൊടോതീ സദാഗതി വായു:

``നിര്‍ദ്ദയം മെതിച്ചീ വിളവുണ്മാന്‍
മൃത്യുവിന്നേകും ജീവിതംപോലും

വിത്തൊരിത്തിരി വെയ്ക്കുന്നു, വീണ്ടും
പത്തിരട്ടിയായ്‌പ്പൊന്‍ വിളയിപ്പാന്‍.

കന്നിനാളിലെക്കൊയ്ത്തിനുവേണ്ടി
മന്നിലാദിയില്‍ നട്ട വിത്തെല്ലാം

പൊന്നലയലച്ചെത്തുന്നു*23, നോക്കൂ,
പിന്നയെത്രയോ കൊയ്ത്തുപാടത്തില്‍!

ഹാ, വിജഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍?

തന്‍വിരിമിഴിത്തെല്ലിനാലീ നിന്‍-
മുന്നില്‍ നാകം തുറക്കുമീത്തയ്യല്‍

കണ്ണുനീര്‍ച്ചാലില്‍ മണ്ണടിഞ്ഞേക്കാം;
നിന്‍പിപഞ്ചിയും മൂകമായ്‌പ്പോകാം*24.

എന്നിരിക്കിലുമന്നെഴും കൊയ്ത്തില്‍
സ്വിന്നമാം കവിള്‍ത്തട്ടിലെച്ചോപ്പാല്‍

ധന്യനാമേതോ ഗായകബാലന്‍
തന്നുയിരിനെയുജ്ജ്വലമാക്കി,

തന്വിമാരൊത്തു കൊയ്യുവാന്‍ വന്ന
കന്നിമാസത്തിന്‍ കൗതുകംപോലെ,

കണ്ണിനാനന്ദം നല്കിടും ഗ്രാമ-
കന്യയാളൊന്നീപ്പാടത്തു കൊയ്യും.

നിങ്ങള്‍താനവ,രിന്നത്തെപ്പാട്ടില്‍-
നിന്നു ഭിന്നമല്ലെന്നെഴും ഗാനം*25.

ഇപ്പൊരുളറിയാതറിഞ്ഞാവാം
നില്പതിമ്പമായ് ഗ്രാമീണചിത്തം!*26

ആകയാലൊറ്റയൊറ്റയില്‍ക്കാണു-
മാകുലികളെപ്പാടിടും വീണേ

നീ കുതുകമോടാലപിച്ചാലും
ഏകജീവിതാനശ്വരഗാനം.*27''

അടിക്കുറിപ്പുകള്‍
(കന്നിക്കൊയ്ത്ത്;കന്നിക്കൊയ്ത്തുപാടം പശ്ചാത്തലം)
*1 ചിന്നിയ കതിര്‍*1.പ്രഭാതത്തിലെ ചുവപ്പും മഞ്ഞയും കലര്‍ന്ന രശ്മികള്‍.
2. ജീവിതകഥാനാടകഭൂവില്‍*2. ഗ്രാമജീവിതകഥയുടെ വിപുലീകരണമായ ഒരു മഹാനാടകത്തിന്റെ പ്രദര്‍ശനശാലയാണു് പാടം. ഈ ആശയം ഖണ്ഡം IV ല്‍ കൂടുതല്‍ സ്പഷ്ടമാക്കിയിരിക്കുന്നു.
3. കൊഞ്ചുകാളാഞ്ചിമീന്‍*3 ഒരു ജാതി ശുദ്ധജലമത്സ്യം.
4. `കാതിലം*4കെട്ടാന്‍ കൈവിരുതില്ലേ? ഒരുതരം ചുരുട്ടുകെട്ടു്.
5. നീ തലക്കെട്ടു*5 കെട്ടിയാല്‍പ്പോരും,' മറ്റൊരുതരം ചുരുട്ടുകെട്ടു്; തലമുടിക്കെട്ടു് എന്നു് പരിഹാസാര്‍ത്ഥത്തിലും.
6. കൊയ്ത്തരിവാള്‍കള്‍*6. കൊയ്ത്തുകാര്‍.
7. പയ്യാരങ്ങള്‍*7 ഗ്രാമ്യവാര്‍ത്തകള്‍.
8. കൊയ്തതിന്‍ ചാമ്പല്‍*8 കൊയ്ത്തുകഴിഞ്ഞു് കച്ചില്‍ചുട്ടു തയ്യാറാക്കിയ പാടത്തു് പുതുഞാറുകളുല്ലസിക്കുന്നു; മരിച്ചവരുടെ ശ്മശാനത്തില്‍ പുതുതലമുറപോലെ.
9.ചെഞ്ചെറുമണി*9. ഹൃദ്രക്തത്തുള്ളി.
10. ഇപ്പഴമ്പായില്‍*10. പഴയ മനസ്സില്‍ എന്നു വ്യംഗ്യം.
11. തൂങ്ങിമരിച്ചുപോല്‍,*11. അത്ര വയസ്സാകുന്നതുവരെ ക്ഷമിച്ചിരുന്നതിനുശേഷം ആത്മഹത്യ ചെയ്യുക എന്നതില്‍ വിഷാദസങ്കുലമായ ഒരു നേരമ്പോക്കുണ്ടു്; അതുപോലെ അടുത്തവരിയിലെ ഉള്ളടക്കത്തിലും.
12. എത്രചിത്രം*12! ജീവിതസംഭവങ്ങള്‍ എത്ര പുത്തനായാലും അവയിലെ മുഖ്യഭാവങ്ങളും വിശേഷങ്ങളും പുരാതനങ്ങളും ശാശ്വതങ്ങളുമാണു്. അവയുടെ കണ്ണീരിനു് ഫലിതത്തിന്റെ `മിന്നിച്ച'യുമുണ്ടു്!
13. കാലമെത്രമേല്‍ ക്രൂരം!*13. ദുഃഖത്തിലും ധീരങ്ങളാണു് ഈ മനുഷ്യഹൃദയങ്ങള്‍. എന്നാല്‍ ദുഃഖം വരുത്തിവെക്കുന്ന കാലം ഈ ധീരതയെ അശേഷം ബഹുമാനിക്കുന്നില്ല. നിര്‍ദ്ദയമായ കാലം അതിന്റെ ജോലി മുറയ്ക്കു ചെയ്യുന്നു.
14. ഉണ്ണിയാര്‍ച്ച*14. വടക്കന്‍ പാട്ടിലെ ശത്രുശിരച്ഛേദനിപുണയായ ഒരു നായിക.
15. എടുക്കാനുമെത്രതാന്‍ നേരം!*15. അത്ര ക്ഷീണമുണ്ടവള്‍ക്കു്.
16. കിന്നരന്‍ താലികെട്ടിയ തന്വി*16. വളരെ ചെറുപ്പത്തില്‍ നല്ലൊരു നാടന്‍പാട്ടുകാരിയായിത്തീര്‍ന്നവള്‍.
17. തെ,ങ്ങുറുമിവാളുച്ചലിപ്പിക്കേ*17, പാടം ഞാറുകളാല്‍ പുളകംകൊണ്ടു. തെങ്ങ് അതിന്റെ ഓലപ്പൊളിയാല്‍ ഉറുമിവാള്‍ ചലിപ്പിച്ചു.
18. ഉത്തരകേരളവീര്യം*18. വീരഗാനങ്ങളായ വടക്കന്‍ പാട്ടുകള്‍.
19. പാടില്ല മേലില്‍*19. വീട്ടില്‍ സ്വയം വരുത്തിക്കൂട്ടിയ ദുഃഖങ്ങളോടു് (പ്രസവിച്ച, കൊള്ളരുതാത്ത മക്കളോടു് എന്നും) മല്ലിടേണ്ടിവന്നതിനാല്‍ അവള്‍ക്കു ഭ്രാന്തുപിടിച്ചു. തന്നെ തടിയില്‍ തളച്ചിരുന്ന ചങ്ങലയുടെ പരിഹാസക്കിലുക്കത്തിനിടയ്ക്കു് അവള്‍ എന്നെന്നേക്കുമായി അവളുടെ പാട്ടുകള്‍ പാടിത്തീര്‍ത്തു. ഇപ്പോള്‍ ഭ്രാന്തുമാറിക്കഴിഞ്ഞു, പക്ഷേ അതോടെ പാട്ടും ഇല്ലാതായി.
ഒരു കൊയ്ത്തുകാരിയുടെ കാലവിപര്യയകഥ യഥാര്‍ത്ഥമായി ഇവിടെ ചേര്‍ത്തിരിക്കുന്നു.
20. ജീവിതത്തിന്റെ തല്ലിനാല്‍*20. കെട്ടിയ ഭര്‍ത്താവിന്റെ തല്ലും ജീവിതത്തിന്റെ പ്രഹരങ്ങളും.
21. വെണ്‍കതിര്‍*21. വെളുത്ത പതിരായി പാടത്തു കാണാറുള്ള കതിര്‍.
22. ഗായകനിവന്‍ കൂടെയുണ്ടാമോ?*22. വിവാഹിതകളായി മറുദേശങ്ങളിലേക്കു് പോയവര്‍പോലും കുറേക്കാലം കഴിയുമ്പോള്‍ ഇടയ്ക്കിടയ്ക്കു കൊയ്ത്തുകാലത്തു നാട്ടിലും വീട്ടിലും തിരിച്ചെത്തി കൊയ്യുവാന്‍ കൂടുക പതിവാണു്.
ദുഃഖിതമാണെങ്കിലും കൊയ്ത്തുപാടത്തു ഫലിതം പറയത്തക്കവണ്ണം ധീരമായിരുന്നേക്കാം അവരുടെ മനസ്സ്. എന്നാല്‍ അന്നു് ആ മഹാധൈര്യത്തിന്റെ മഹത്വം പാടിപ്പുകഴ്ത്തുവാന്‍ ഞാനുണ്ടാകുമോ?
23. പൊന്നലയലച്ചെത്തുന്നു*23. മരണത്താല്‍ അറുത്തെടുക്കപ്പെടുമ്പോഴും ജീവിതം അതിന്റെ തുടര്‍ച്ചയ്ക്കായി സന്താനപരമ്പരയെ സ്ഥാപിച്ചുപോകുന്നു. അങ്ങനെ തലമുറകള്‍ നശിച്ചാലും ജീവിതം നശിക്കാതെ ആദിമുതല്‍ വര്‍ദ്ധിച്ചു (പൊന്നലയലച്ചു) മുന്നോട്ടുപോകുന്നു.
24. നിന്‍പിപഞ്ചിയും മൂകമായ്‌പ്പോകാം*24. നീയും മൃതിയടയാം.
25. ിന്നമല്ലെന്നെഴും ഗാനം*25. ഇന്നത്തെ കവിയും കാമുകിയും ദുഃഖത്തിലടിഞ്ഞു മരിച്ചാല്‍ത്തന്നെയും, അക്കാലത്തും കൊയ്ത്തുപാടത്തു പാടാനും സേ്‌നഹിക്കാനും ഒരു കവിയും കാമുകിയുമുണ്ടാകും. അനുസ്യൂതമായ ജീവിതത്തിലൂടെയുള്ള നിങ്ങളുടെ ആവര്‍ത്തനങ്ങള്‍തന്നെയായിരിക്കും അവര്‍.
26. ഗ്രാമീണചിത്തം!*26. യുക്തിയിലൂടെ ചിന്തിച്ചറിഞ്ഞിട്ടില്ലെങ്കിലും മനസ്സിന്റെ അടിത്തട്ടില്‍ ഈ ജീവിത്തുടര്‍ച്ചയുടെ ബോധമുള്ളതുകൊണ്ടാവാം, ഗ്രാമീണഹൃദയങ്ങള്‍ ദുഃഖാധിക്യത്തിലും സഹജമായ നര്‍മ്മരസം വിടാഞ്ഞതു്; അങ്ങനെ ദുഃഖത്തെ ചെറുത്തുനില്ക്കാന്‍ ശക്തങ്ങളാകുന്നതു്.
27. ഏകജീവിതാനശ്വരഗാനം.*27. വ്യക്തിപരമായി പരിശോധിക്കുമ്പോള്‍ ശോച്യമാണെങ്കിലും ഉത്തരോത്തരം ഉത്കൃഷ്ടമായിത്തീരുന്നതായും കാതലായ ആനന്ദമുള്‍ക്കൊള്ളുന്നതായും കാണാം.

കന്നിക്കൊയ്ത്തു്-പ്രശ്നാധിഷ്ഠിതബോധനം

കേരളത്തില്‍ നടപ്പിലാവുന്ന വിമര്‍ശനാത്മകബോധനശാസ്ത്രവും
പ്രശ്നാധിഷ്ഠിതപാഠ്യപദ്ധതിയും എപ്രകാരമുള്ളതാണ് എന്നതിനു് ഒരു മാതൃക

എട്ടാം ക്ലാസ്സിലെ മലയാളപാഠപുസ്തകത്തില്‍ `കന്നിക്കൊയ്ത്തു് 'എന്ന കവിത പഠിക്കാനുണ്ടു്. അതിങ്ങനെയാണു്.

കന്നിക്കൊയ്ത്ത്
വൈലോപ്പിള്ളി ശ്രീധരമേനോന്‍


പൊന്നുഷസ്സിന്റെ കൊയ്ത്തില്‍നിന്നൂരി-
ച്ചിന്നിയ കതിര്‍ ചുറ്റും കിടക്കെ,
മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍, ഗ്രാമ-
ജീവിതകഥാനാടകഭൂവില്‍.
കെട്ടിയ മുടി കച്ചയാല്‍ മൂടി,
ചുറ്റിയ തുണി ചായെ്ചാന്നു കുത്തി,
വെറ്റില ചവ,ച്ചുന്മദമോളം-
വെട്ടിടുമരിവാളുകളേന്തി,
ഒന്നിച്ചാനമ്രമെയ്യോടെ നില്പൂ
കന്നിപ്പാടത്തു കൊയ്ത്തുകാര്‍ നീളെ;
നല്‍പ്പുലര്‍കാലപാടലവാനില്‍
ശുഭ്രമേഘപരമ്പരപോലെ!
``ആകെ നേര്‍വഴി പാലിപ്പി,നാരും
ആനപോലെ കടന്നു കൊയ്യല്ലേ!''
``താഴ്ത്തിക്കൊയ്യുവിന്‍, തണ്ടുകള്‍ ചേറ്റില്‍
പൂഴ്ത്തിത്തള്ളൊല്ലേ, നെല്ലു പൊന്നാണേ!''
``തത്തപോലെ മണിക്കതിര്‍ മാത്രം
കൊത്തിവെയെ്ക്കാലാ നീ, കൊച്ചുപെണ്ണേ!''
``കൊയ്യുവാനോ നീ വന്നതു, കൊള്ളാം
കൊഞ്ചുകാളാഞ്ചിമീന്‍ പിടിപ്പാനോ?''
``നീട്ടിയാല്‍പ്പോര നാവുകൊണ്ടേവം,
നീട്ടിക്കൊയ്യണം നീ,യനുജത്തീ!''
``കാതിലം കെട്ടാന്‍ കൈവിരുതില്ലേ?
നീ തലക്കെട്ടു*5 കെട്ടിയാല്‍പ്പോരും,''
ചെമ്മില്‍ച്ചെങ്കതിര്‍ ചേര്‍ത്തരിഞ്ഞേവം
തമ്മില്‍പ്പേശുന്നു കൊയ്ത്തരിവാള്‍കള്‍.
പാടുവാന്‍ വരുന്നീലവ,ര്‍ക്കെന്നാല്‍
പാരമുണ്ടു പയ്യാരങ്ങള്‍ ചൊല്‍വാന്‍
തെങ്ങണിത്തണലാര്‍ന്നിവര്‍ തീര-
ത്തങ്ങു കൂടിക്കഴിഞ്ഞിടും ഗ്രാമം,
നിത്യവും ജീവിതം വിതയേറ്റി
മൃത്യുകൊയ്യും വിശാലമാം പാടം.
തത്ര കണ്ടിടാം കൊയ്തതിന്‍ ചാമ്പല്‍-
ക്കുത്തിലേന്തിക്കുളുര്‍ത്ത ഞാര്‍ക്കൂട്ടം
അത്തലിന്‍കെടുപായലിന്‍മീതെ-
യുള്‍ത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം;
ചൂഴെയെത്തുന്ന രോഗദാരിദ്ര്യ-
ച്ചാഴിയൂറ്റിക്കുടിച്ചതിന്‍കോട്ടം;
ചെംചെറുമണികൊത്തിടും പ്രേമ-
പ്പഞ്ചവര്‍ണ്ണക്കിളിയുടെയാട്ടം!
എത്ര വാര്‍ത്തകളുണ്ടിതേപ്പറ്റി-
ക്കൊയ്ത്തുകാരുടെയിപ്പഴമ്പായില്‍
******************************

കന്നിനെല്ലിനെയോമനിച്ചെത്തി-
യെന്നൊടോതീ സദാഗതി വായു:
``നിര്‍ദ്ദയം മെതിച്ചീ വിളവുണ്മാന്‍
മൃത്യുവിന്നേകും ജീവിതംപോലും
വിത്തൊരിത്തിരി വെയ്ക്കുന്നു, വീണ്ടും
പത്തിരട്ടിയായ്‌പ്പൊന്‍ വിളയിപ്പാന്‍.
കന്നിനാളിലെക്കൊയ്ത്തിനുവേണ്ടി
മന്നിലാദിയില്‍ നട്ട വിത്തെല്ലാം
പൊന്നലയലച്ചെത്തുന്നു, നോക്കൂ,
പിന്നയെത്രയോ കൊയ്ത്തുപാടത്തില്‍!
ഹാ, വിജഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍?''
***

``ഒന്നിച്ചാനമ്രമെയ്യോടെ നില്പൂ
കന്നിപ്പാടത്തു കൊയ്ത്തുകാര്‍ നീളെ;
നല്‍പ്പുലര്‍കാലപാടലവാനില്‍
ശുഭ്രമേഘപരമ്പരപോലെ!'' ഈ വരികളിലെ സാദൃശ്യകല്പനയുടെ ഔചിത്യം വ്യക്തമാക്കുക. ഇങ്ങനെ കാവ്യഭംഗി വര്‍ധിപ്പിക്കുന്നതിനു കവി സ്വീകരിച്ച മാര്‍ഗങ്ങള്‍ കണ്ടെത്തി വിശദീകരിക്കൂ.
സൂചനകള്‍
പൊന്നുഷസ്സിന്റെ കൊയ്ത്ത്
ഗ്രാമജീവിതകഥാനാടകഭൂവില്‍


``തത്തമ്മയ്ക്കുണ്ടൊരു പായാരം ചൊല്ലാന്‍
കൊയ്ത്തിന്നു പാടത്തു പോയപ്പോള്‍
കുഞ്ഞിത്തത്ത വിശന്നേയിരുന്നു
കൂട്ടന്നുള്ളില്‍ തളര്‍ന്നിരുന്നു.
മുത്തശ്ശിക്കേറെ വയസ്സായിക്കൊല്ലവും
പുത്തരിയുണ്ണാന്‍ കൊതിയായി
താഴ്ത്തിയരിഞ്ഞൊരു പുന്നെല്‍ക്കതിരുമായ്
തത്തമ്മപ്പെണ്ണു പറന്നു പോയി''
(ആവണിപ്പാടം - ഒ. എന്‍. വി. കുറുപ്പ്)
ഈ വിരകള്‍ക്കു സമാനമായ വരികള്‍ `കന്നിക്കൊയ്ത്ത'ില്‍ കണ്ടെത്താമോ?
കവിതാഭാഗങ്ങള്‍ താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.

``നിത്യവും ജീവിതം വിതയേറ്റി
മൃത്യുകൊയ്യും വിശാലമാം പാടം.''
ഇവിടെ വിത, കൊയ്ത്ത്, പാടം എന്നീ പദങ്ങള്‍ നല്‍കുന്ന ആശയങ്ങള്‍ എന്തൊക്കെയാണ്? ചര്‍ച്ചചെയ്തു കുറിപ്പാക്കുക.

``ഹാ, വിജഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍?''
- കാര്‍ഷികജീവിതത്തിന്റെ എന്തെല്ലാം സവിശേഷതകളാവാം ഇങ്ങനെയൊരു കാഴ്ചപ്പാടിലെത്തിച്ചേരാന്‍ കവിയെ പ്രേരിപ്പിച്ചത്? ജീവിതത്തിന്റെ അജയ്യതയെക്കള്‍റിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കവിയുടെ കാഴ്ചപ്പാടുമായി താരതമ്യം ചെയ്ത് ലഘുപ്രഭാഷണം തയ്യാറാക്കൂ.

കവിതയിലെ വര്‍ണ്ണനകള്‍, സൂക്ഷ്മനിരീക്ഷണങ്ങള്‍, പ്രയോഗസവിശേഷതകള്‍, മറ്റു സൗന്ദര്യാംശങ്ങള്‍ ഐിവ ഉള്‍ക്കൊള്ളിച്ച് കവിതയ്ക്ക് ഒരാസ്വാദനക്കുറിപ്പ് തയ്യാറാക്കുക.

മേല്‍ക്കൊടുത്തിരിക്കുന്ന കവിതാഭാഗങ്ങള്‍ വെച്ചു് ഈ ചോദ്യങ്ങളില്‍ മിക്കതിനും ഉത്തരം കണ്ടെത്താന്‍ കുട്ടികള്‍ക്കെന്നല്ല നിരൂപകര്‍ക്കു പോലും കഴിയില്ല. കാരണം കന്നിക്കൊയ്ത്ത് എന്ന കവിതയുടെ ദര്‍ശനം വ്യക്തമാക്കുന്ന വരികളെല്ലാംതന്നെ വെട്ടിക്കളഞ്ഞിരിക്കുന്നു എന്നതുതന്നെ. `ആവണിപ്പാടം' എന്ന പായാരത്തോടു താരതമ്യം ചെയ്യാന്‍ പാകത്തില്‍ `കന്നിക്കൊയ്ത്തി'നെ നിസ്സാരമാക്കിക്കളഞ്ഞിരിക്കുന്നു. ഇനി ഇതിനെക്കുറിച്ചു് അദ്ധ്യാപകസഹായിക്കു് പറയാനുള്ളതു് എന്താണെന്നു് കാണാം.

Sunday, July 5, 2009

മലയാളത്തിന് അനുവദിക്കപ്പെട്ട സമയം


കാലിക്കറ്റ് സര്‍വ്വകലാശാല ബിരുദപഠനത്തിന്റെ ആദ്യസെമസ്റ്ററില്‍ കോമണ്‍ കോഴ്‌സിനായി മുന്നോട്ടുവെച്ച സിലബസും (code. MA1A07(01) അതിനായി നീക്കിവെച്ച സമയവും ഒന്നു കണക്കുകൂട്ടി നോക്കുകയാണു് ചുവടെ.

ഉദ്ദേശ്യലക്ഷ്യങ്ങള്‍

സര്‍ഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുക, സാഹിത്യ കൃതികള്‍ ആസ്വദിക്കുവാനുള്ള ശേഷി വളര്‍ത്തുക.
ആശയവിനിമയശേഷി വളര്‍ത്തുക.
വിവിധ സാഹിത്യ രൂപങ്ങളുടെ രചനാതന്ത്രങ്ങള്‍ പരിചയപ്പെടുത്തുക.
രചനാശേഷിയെ വിപുലമാക്കാന്‍ സഹായിക്കും വിധം വിവിധ സാഹിത്യരൂപങ്ങളെ കുറിച്ചുള്ള അറിവും അവബോധവും നല്‍കുക.
നമ്മുടെ കാലത്തെ ദൃശ്യ-ശ്രാവ്യ- ആശയ വിനിമയോപാധികള്‍ ഉപയോഗിക്കുവാന്‍ പ്രാപ്തരാക്കുക.

ആകെ പഠനസമയം 72 മണിക്കൂര്‍. ആകെ മൊഡ്യൂളുകള്‍ 4. അതുപ്രകാരം ഒരു മൊഡ്യൂളിനു് ലഭിക്കുന്ന പഠനസമയം 18 മണിക്കൂര്‍.

മൊഡ്യൂള്‍ 1: എഴുത്തിന്റെ സാമാന്യ നിയമങ്ങള്‍
a) ചെറുകഥ, കവിത, നോവല്‍, നാടകം, തിരക്കഥ എന്നീ സാഹിത്യരൂപങ്ങള്‍, വിവിധതരം എഴുത്തുകളുടെ സവിഷേഷതകള്‍ എന്നിവ പരിചയപ്പെടുക.
b) പ്രമുഖ എഴുത്തുകാര്‍ തങ്ങളുടെ രചനകളെക്കുറിച്ചു നടത്തിയ നിരീക്ഷണങ്ങള്‍ വായിക്കുക.

വിശദപഠനത്തിന്:
സര്‍ഗസാഹിതി

ഒരു കഥ ജനിക്കുന്നു (കാഥികന്റെ പണിപ്പുര) - എം.ടി.വാസുദേവന്‍ നായര്‍
എന്റെ കവിത - വൈലോപ്പിള്ളി (വൈലോപ്പിള്ളി സമ്പൂര്‍ണ്ണകൃതികള്‍, വാള്യം-2)
എന്റെ പണിപ്പുര (ഇടശ്ശേരിയുടെ പ്രബന്ധങ്ങള്‍) - ഇടശ്ശേരി
രംഗപ്രധാനം - ഒരു കല (നാടകദര്‍ശനം) - ജി. ശങ്കരപ്പിള്ള
കഥയില്‍ നിന്ന് തിരക്കഥയിലേക്ക് - ആര്‍.വി.എം.ദിവാകരന്‍ (ഭാഷാപോഷിണി 2006 ഫെബ്രുവരി)
വിശദപഠനത്തിനു് അഞ്ചു ലേഖനങ്ങള്‍. ആകെ സമയം 18 മണിക്കൂര്‍. ഒരു ലേഖനത്തിനു് 18/5 =3.6 മണിക്കൂര്‍. നോവല്‍, ചെറുകഥ എന്നിവയുടെ പ്രത്യേകതകള്‍ പരിചയപ്പെടുത്താനും ടെസ്റ്റ്‌പേപ്പര്‍, സെനിനാര്‍, അസൈന്‍മെന്റ് എന്നിവ നടത്താനുമുള്ള സമയം കൂടി ഇതില്‍നിന്നു കണ്ടെത്തണം.

മൊഡ്യൂള്‍ 2: രചനാപരിശീലനം
a) ഫീച്ചര്‍ റൈറ്റിങ്ങ് (റേഡിയോ, ടി.വി., പത്രം തുടങ്ങിയ മാധ്യമങ്ങളിലേക്കുള്ള ഫീച്ചറുകള്‍ തയ്യാറാക്കുന്ന വിധം) ലഘുലേഖ, ലിറ്റില്‍ മാഗസിന്‍, വാള്‍ മാഗസിന്‍ എന്നിവ തയ്യാറാക്കല്‍
b) വിജ്ഞാനാധിഷ്ഠിത പരിപാടികളുടെ സ്ക്രിപ്റ്റ്, ശാസ്ത്രം, സാഹിത്യം, കല, സിനിമ, സംഗീതം, സേ്പാര്‍ട്‌സ് തുടങ്ങി വ്യത്യസ്ത മേഖലകളിലെ വ്യക്തികളുമായുള്ള അഭിമുഖം, ജീവചരിത്രക്കുറിപ്പുകള്‍ എന്നിവ തയ്യാറാക്കുന്ന വിധം.
c) നിലവിലുള്ള ഒരു സാഹിത്യകൃതി റേഡിയോ, ടി.വി. തുടങ്ങിയ വ്യത്യസ്ത മാധ്യമങ്ങളില്‍ അവതരിപ്പിക്കുമ്പോള്‍ അവലംബിക്കേണ്ട രീതികള്‍.
d) മലയാള ഭാഷയിലെ ശരിയായ രൂപങ്ങളെ പരിചയപ്പെടുക. ഉച്ചാരണം, വ്യാകരണം, പദകോശം, വരമൊഴി എന്നിവയില്‍ വിവധമാധ്യമരൂപങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനം നടത്തുക.

സഹായകഗ്രന്ഥങ്ങള്‍
മലയാള ശൈലി - കുട്ടികൃഷ്ണമാരാര്‍
സാഹിത്യസാഹ്യം - എ.ആര്‍.രാജരാജവര്‍മ്മ
ഫീച്ചര്‍ രചന - എം.പി.സുരേന്ദ്രന്‍ (ഒലീവ്)
ദൃശ്യ ഭാഷ - കെ.എസ്.രാജശേഖരന്‍ (കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്)
ടെലിവിഷന്‍ ജേര്‍ണലിസം - വി. രാജഗോപാല്‍
പത്ര ഭാഷ - കേരള പ്രസ്സ് അക്കാദമി
മലയാളം സ്റ്റൈല്‍ പുസ്തകം - കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്

രണ്ടാം മൊഡ്യൂളില്‍ നാലുവിഭാഗങ്ങളാണുള്ളതു്. അതില്‍ ഓരോന്നിനും 4.5 മണിക്കൂര്‍ ലഭിക്കും. എ. വിഭാഗത്തില്‍ 1. റേഡിയോ, 2. ടി.വി., 3. പത്രം തുടങ്ങിയ മാധ്യമങ്ങളിലേക്കുള്ള ഫീച്ചറുകള്‍ തയ്യാറാക്കുന്ന വിധം, 4. ലഘുലേഖ, 5. ലിറ്റില്‍ മാഗസിന്‍, 6. വാള്‍ മാഗസിന്‍ എന്നിവ തയ്യാറാക്കല്‍ എന്നിങ്ങനെ ആറു് ഉപവിഭാഗങ്ങളില്‍ ഓരോന്നിനും ലഭിക്കുന്ന സമയം 45 മിനുട്ട്.

ബി. വിഭാഗത്തില്‍ 1വിജ്ഞാനാധിഷ്ഠിത പരിപാടികളുടെ സ്ക്രിപ്റ്റ്, 2ശാസ്ത്രം, 3സാഹിത്യം, 4കല, 5സിനിമ, 6സംഗീതം, 7സേ്പാര്‍ട്‌സ് തുടങ്ങി വ്യത്യസ്ത മേഖലകളിലെ വ്യക്തികളുമായുള്ള അഭിമുഖം, 8ജീവചരിത്രക്കുറിപ്പുകള്‍ എന്നിവ തയ്യാറാക്കുന്ന വിധം എന്നിങ്ങനെ എട്ടു് ഉപവിഭാഗങ്ങളില്‍ ഓരോന്നിനും ലഭിക്കുന്ന സമയം 33മിനുട്ട്. ഇങ്ങനെയാണതിന്റെ പോക്കു്.

മൂന്നാം സെമസ്റ്ററിലെ മലയാളസാഹിത്യം എന്ന കോമണ്‍കോഴ്‌സില്‍ ഇതു് വളരെ പ്രകടമായി കാണാം.

ഉദ്ദേശ്യലക്ഷ്യങ്ങള്‍
മലയാളസാഹിത്യത്തെ സാമാന്യമായി പരിചയപ്പെടുത്തുകയും സാഹിത്യത്തില്‍ താല്പര്യം ജനിപ്പിക്കുകയും ചെയ്യുക.
വ്യത്യസ്ത സാഹിത്യ രൂപങ്ങള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയെ വിദ്യാര്‍ത്ഥിക്ക് പരിചയപ്പെടുത്തുകയും സാഹിത്യാസ്വാദനശേഷി വളര്‍ത്തുകയും ചെയ്യുക
സമകാലീന സാഹിത സിദ്ധാന്തങ്ങളെക്കുറിച്ച് സാമാനേപരിചയം ഉണ്ടാക്കുക.
പഠനസമയം 90 മണിക്കൂര്‍. ഒരു മൊഡ്യൂളിനു് 90/4 = 22.5

മൊഡ്യൂള്‍ 1
മലയാളകവിതയെക്കുറിച്ച് സാമാന്യമായ അറിവ് ലഭിക്കുന്ന പാഠഭാഗങ്ങളാണ് ഈ ഭാഗത്ത് നിര്‍ദേശിക്കുന്നത്. ഇതിഹാസം, മഹാകാവ്യം, ഖണ്ഡകാവ്യം, ഭാവഗീതി എന്നീ സാഹിത്യരൂപങ്ങളെക്കുറിച്ചും പ്രസ്ഥാനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തിക്കൊണ്ടായിരിക്കണം വിശദപഠനം നടത്തേണ്ടത്.
a) ചെറുശ്ശേരി, എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, പൂന്താനം, രാമപുരത്ത് വാര്യര്‍, ഉണ്ണായി വാര്യര്‍ തുടങ്ങിയവരുടെ രചനാരീതികളെ സാമാന്യമായി പരിചയപ്പെടുത്തി താഴെ പറയുന്ന കവിതാഭാഗങ്ങള്‍ വിശദമായി പഠിക്കുക.
1.ഗോവര്‍ദ്ധനോദ്ധാരണം (കൃഷ്മഗാഥ) - ചെറുശ്ശേരി
തന്നെയവന്നുള്ളോരെല്ലാരുമിങ്ങനെ.....
............ ആനന്ദഗാനം തുങ്ങിനാനേ..)
2. ഗാന്ധാരീവിലാപം (സ്ത്രീപര്‍വ്വം) എഴുത്തച്ഛന്‍
3. കല്ല്യാണസൗഗന്ധികം - കുഞ്ചന്‍ നമ്പ്യാര്‍
അതുകണ്ടുഹനുമാനുമതുലം......
.................വീണുവണങ്ങി പദാന്തേ.....)

b) ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരുടെ രചനകള്‍ സാഹിത്യചരിത്രത്തിലുണ്ടാക്കിയ ഭാവുകത്വവ്യതിയാനം തിരിച്ചറിയുക. ഇവരുടെ ഒരു ഖണ്ഡകാവ്യമോ കവിതാഭാഗമോ വിശദമായി പഠിക്കുകയും അക്കാലത്തെഴുതിയ മറ്റു കവികളുടെ രചനകളെ പരിചയപ്പെടുകയും ചെയ്യുക.
വിശദപഠനത്തിനു്
ചണ്ഡാലഭിക്ഷുകി (രണ്ടാം ഖണ്ഡം) - കുമാരനാശാന്‍
മലകേറല്‍ (തപ്തഹൃദയം) - ഉള്ളൂര്‍
ഒരുതോണിയാത്ര - വള്ളത്തോള്‍

c) നവോത്ഥാനകാലത്തും അതിനുശേഷവുമുള്ള കവിതാ ചരിത്രം സാമാന്യമായി മനസ്സിലാക്കുക, പുതിയ കവിതകളുടെ സവിശേഷതകള്‍ മനസ്സിലാക്കുക. ആറുകവിതകളുടെ സമാഹാരത്തില്‍ മൂന്നെണ്ണം വിശദമായി പഠിക്കുക.
1. സര്‍പ്പക്കാട് - വൈലോപ്പിള്ളി
2. കറുത്തചെട്ടിച്ചികള്‍ - ഇടശ്ശേരി
3. ബാക്കിവല്ലതുമുണ്ടോ - എന്‍.വി. കൃഷ്ണവാരിയര്‍
4. പാവം മാനവഹൃദയം - സുഗതകുമാരി
5. മാമ്പഴക്കാലം - പി.പി. രാമചന്ദ്രന്‍
6. അലഞ്ഞുതിരിയുന്ന കവിത - റഫീക്ക് അഹമ്മദ്
(വൈലോപ്പിള്ളി, സുഗതകുമാരി, റഫീക്ക് അഹമ്മദ് എന്നിവരുടെ കവിതകളാണ് ഈ സെമസ്റ്ററില്‍ പഠിക്കേണ്ടത്)

മൂന്നു വിഭാഗങ്ങളിലായി 9 കൃതികള്‍. ഓരോന്നിനും ലഭിക്കുന്ന സമയം 22.5/9 = 150 മിനുട്ട്, അഥവാ രണ്ടര മണിക്കൂര്‍.