Tuesday, July 21, 2009

കന്നിക്കൊയ്ത്തു്-പ്രശ്നാധിഷ്ഠിതബോധനം

കേരളത്തില്‍ നടപ്പിലാവുന്ന വിമര്‍ശനാത്മകബോധനശാസ്ത്രവും
പ്രശ്നാധിഷ്ഠിതപാഠ്യപദ്ധതിയും എപ്രകാരമുള്ളതാണ് എന്നതിനു് ഒരു മാതൃക

എട്ടാം ക്ലാസ്സിലെ മലയാളപാഠപുസ്തകത്തില്‍ `കന്നിക്കൊയ്ത്തു് 'എന്ന കവിത പഠിക്കാനുണ്ടു്. അതിങ്ങനെയാണു്.

കന്നിക്കൊയ്ത്ത്
വൈലോപ്പിള്ളി ശ്രീധരമേനോന്‍


പൊന്നുഷസ്സിന്റെ കൊയ്ത്തില്‍നിന്നൂരി-
ച്ചിന്നിയ കതിര്‍ ചുറ്റും കിടക്കെ,
മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍, ഗ്രാമ-
ജീവിതകഥാനാടകഭൂവില്‍.
കെട്ടിയ മുടി കച്ചയാല്‍ മൂടി,
ചുറ്റിയ തുണി ചായെ്ചാന്നു കുത്തി,
വെറ്റില ചവ,ച്ചുന്മദമോളം-
വെട്ടിടുമരിവാളുകളേന്തി,
ഒന്നിച്ചാനമ്രമെയ്യോടെ നില്പൂ
കന്നിപ്പാടത്തു കൊയ്ത്തുകാര്‍ നീളെ;
നല്‍പ്പുലര്‍കാലപാടലവാനില്‍
ശുഭ്രമേഘപരമ്പരപോലെ!
``ആകെ നേര്‍വഴി പാലിപ്പി,നാരും
ആനപോലെ കടന്നു കൊയ്യല്ലേ!''
``താഴ്ത്തിക്കൊയ്യുവിന്‍, തണ്ടുകള്‍ ചേറ്റില്‍
പൂഴ്ത്തിത്തള്ളൊല്ലേ, നെല്ലു പൊന്നാണേ!''
``തത്തപോലെ മണിക്കതിര്‍ മാത്രം
കൊത്തിവെയെ്ക്കാലാ നീ, കൊച്ചുപെണ്ണേ!''
``കൊയ്യുവാനോ നീ വന്നതു, കൊള്ളാം
കൊഞ്ചുകാളാഞ്ചിമീന്‍ പിടിപ്പാനോ?''
``നീട്ടിയാല്‍പ്പോര നാവുകൊണ്ടേവം,
നീട്ടിക്കൊയ്യണം നീ,യനുജത്തീ!''
``കാതിലം കെട്ടാന്‍ കൈവിരുതില്ലേ?
നീ തലക്കെട്ടു*5 കെട്ടിയാല്‍പ്പോരും,''
ചെമ്മില്‍ച്ചെങ്കതിര്‍ ചേര്‍ത്തരിഞ്ഞേവം
തമ്മില്‍പ്പേശുന്നു കൊയ്ത്തരിവാള്‍കള്‍.
പാടുവാന്‍ വരുന്നീലവ,ര്‍ക്കെന്നാല്‍
പാരമുണ്ടു പയ്യാരങ്ങള്‍ ചൊല്‍വാന്‍
തെങ്ങണിത്തണലാര്‍ന്നിവര്‍ തീര-
ത്തങ്ങു കൂടിക്കഴിഞ്ഞിടും ഗ്രാമം,
നിത്യവും ജീവിതം വിതയേറ്റി
മൃത്യുകൊയ്യും വിശാലമാം പാടം.
തത്ര കണ്ടിടാം കൊയ്തതിന്‍ ചാമ്പല്‍-
ക്കുത്തിലേന്തിക്കുളുര്‍ത്ത ഞാര്‍ക്കൂട്ടം
അത്തലിന്‍കെടുപായലിന്‍മീതെ-
യുള്‍ത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം;
ചൂഴെയെത്തുന്ന രോഗദാരിദ്ര്യ-
ച്ചാഴിയൂറ്റിക്കുടിച്ചതിന്‍കോട്ടം;
ചെംചെറുമണികൊത്തിടും പ്രേമ-
പ്പഞ്ചവര്‍ണ്ണക്കിളിയുടെയാട്ടം!
എത്ര വാര്‍ത്തകളുണ്ടിതേപ്പറ്റി-
ക്കൊയ്ത്തുകാരുടെയിപ്പഴമ്പായില്‍
******************************

കന്നിനെല്ലിനെയോമനിച്ചെത്തി-
യെന്നൊടോതീ സദാഗതി വായു:
``നിര്‍ദ്ദയം മെതിച്ചീ വിളവുണ്മാന്‍
മൃത്യുവിന്നേകും ജീവിതംപോലും
വിത്തൊരിത്തിരി വെയ്ക്കുന്നു, വീണ്ടും
പത്തിരട്ടിയായ്‌പ്പൊന്‍ വിളയിപ്പാന്‍.
കന്നിനാളിലെക്കൊയ്ത്തിനുവേണ്ടി
മന്നിലാദിയില്‍ നട്ട വിത്തെല്ലാം
പൊന്നലയലച്ചെത്തുന്നു, നോക്കൂ,
പിന്നയെത്രയോ കൊയ്ത്തുപാടത്തില്‍!
ഹാ, വിജഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍?''
***

``ഒന്നിച്ചാനമ്രമെയ്യോടെ നില്പൂ
കന്നിപ്പാടത്തു കൊയ്ത്തുകാര്‍ നീളെ;
നല്‍പ്പുലര്‍കാലപാടലവാനില്‍
ശുഭ്രമേഘപരമ്പരപോലെ!'' ഈ വരികളിലെ സാദൃശ്യകല്പനയുടെ ഔചിത്യം വ്യക്തമാക്കുക. ഇങ്ങനെ കാവ്യഭംഗി വര്‍ധിപ്പിക്കുന്നതിനു കവി സ്വീകരിച്ച മാര്‍ഗങ്ങള്‍ കണ്ടെത്തി വിശദീകരിക്കൂ.
സൂചനകള്‍
പൊന്നുഷസ്സിന്റെ കൊയ്ത്ത്
ഗ്രാമജീവിതകഥാനാടകഭൂവില്‍


``തത്തമ്മയ്ക്കുണ്ടൊരു പായാരം ചൊല്ലാന്‍
കൊയ്ത്തിന്നു പാടത്തു പോയപ്പോള്‍
കുഞ്ഞിത്തത്ത വിശന്നേയിരുന്നു
കൂട്ടന്നുള്ളില്‍ തളര്‍ന്നിരുന്നു.
മുത്തശ്ശിക്കേറെ വയസ്സായിക്കൊല്ലവും
പുത്തരിയുണ്ണാന്‍ കൊതിയായി
താഴ്ത്തിയരിഞ്ഞൊരു പുന്നെല്‍ക്കതിരുമായ്
തത്തമ്മപ്പെണ്ണു പറന്നു പോയി''
(ആവണിപ്പാടം - ഒ. എന്‍. വി. കുറുപ്പ്)
ഈ വിരകള്‍ക്കു സമാനമായ വരികള്‍ `കന്നിക്കൊയ്ത്ത'ില്‍ കണ്ടെത്താമോ?
കവിതാഭാഗങ്ങള്‍ താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.

``നിത്യവും ജീവിതം വിതയേറ്റി
മൃത്യുകൊയ്യും വിശാലമാം പാടം.''
ഇവിടെ വിത, കൊയ്ത്ത്, പാടം എന്നീ പദങ്ങള്‍ നല്‍കുന്ന ആശയങ്ങള്‍ എന്തൊക്കെയാണ്? ചര്‍ച്ചചെയ്തു കുറിപ്പാക്കുക.

``ഹാ, വിജഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍?''
- കാര്‍ഷികജീവിതത്തിന്റെ എന്തെല്ലാം സവിശേഷതകളാവാം ഇങ്ങനെയൊരു കാഴ്ചപ്പാടിലെത്തിച്ചേരാന്‍ കവിയെ പ്രേരിപ്പിച്ചത്? ജീവിതത്തിന്റെ അജയ്യതയെക്കള്‍റിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കവിയുടെ കാഴ്ചപ്പാടുമായി താരതമ്യം ചെയ്ത് ലഘുപ്രഭാഷണം തയ്യാറാക്കൂ.

കവിതയിലെ വര്‍ണ്ണനകള്‍, സൂക്ഷ്മനിരീക്ഷണങ്ങള്‍, പ്രയോഗസവിശേഷതകള്‍, മറ്റു സൗന്ദര്യാംശങ്ങള്‍ ഐിവ ഉള്‍ക്കൊള്ളിച്ച് കവിതയ്ക്ക് ഒരാസ്വാദനക്കുറിപ്പ് തയ്യാറാക്കുക.

മേല്‍ക്കൊടുത്തിരിക്കുന്ന കവിതാഭാഗങ്ങള്‍ വെച്ചു് ഈ ചോദ്യങ്ങളില്‍ മിക്കതിനും ഉത്തരം കണ്ടെത്താന്‍ കുട്ടികള്‍ക്കെന്നല്ല നിരൂപകര്‍ക്കു പോലും കഴിയില്ല. കാരണം കന്നിക്കൊയ്ത്ത് എന്ന കവിതയുടെ ദര്‍ശനം വ്യക്തമാക്കുന്ന വരികളെല്ലാംതന്നെ വെട്ടിക്കളഞ്ഞിരിക്കുന്നു എന്നതുതന്നെ. `ആവണിപ്പാടം' എന്ന പായാരത്തോടു താരതമ്യം ചെയ്യാന്‍ പാകത്തില്‍ `കന്നിക്കൊയ്ത്തി'നെ നിസ്സാരമാക്കിക്കളഞ്ഞിരിക്കുന്നു. ഇനി ഇതിനെക്കുറിച്ചു് അദ്ധ്യാപകസഹായിക്കു് പറയാനുള്ളതു് എന്താണെന്നു് കാണാം.

No comments: