വി.സി.ശ്രീജന്‍: കുട്ടികള്‍ മൂല്യങ്ങള്‍ സ്വാംശീകരിക്കുന്നതു് ഭാഷാസാഹിത്യപഠനത്തിലൂടെയാണു്. മുസ്ലിം, കൃസ്ത്യന്‍ സമുദായങ്ങള്‍ കുട്ടികളെ മതമൂല്യങ്ങള്‍ പഠിപ്പിക്കുന്നുണ്ടു്. ഹിന്ദു സമുദായത്തില്‍ കുട്ടികളെ മതമൂല്യങ്ങള്‍ പഠിപ്പിക്കുന്നില്ല എന്നാണു് എന്റെ അറിവു്. വഴിപാടു നടത്തിയാല്‍ ദൈവം തന്റെ കാര്യം മാത്രം ശരിയാക്കിത്തരും എന്നതിനപ്പുറം മറ്റൊന്നും കുട്ടി മനസ്സിലാക്കുന്നില്ല. ഇന്നുള്ള സാഹിത്യപഠനം നിര്‍ത്തിയാല്‍ പരോക്ഷമായ മൂല്യപാഠം പോലും ഹിന്ദുമതത്തിലെ കുട്ടികള്‍ക്കു് നഷ്ടമാവും. ആ കുട്ടികള്‍ വലുതായി തട്ടിപ്പും വെട്ടിപ്പും നടത്തിയാല്‍ കുറ്റം പറയാനാവില്ല. ആഗോളവാദത്തിനു പ്രാദേശികസംസ്കൃതികള്‍ നശിച്ചു കിട്ടിയാല്‍ സന്തോഷമായിരിക്കും. അതിനു പറ്റിയ വിദ്യ ഭാഷാസാഹിത്യങ്ങളെ ഉപേക്ഷിക്കുന്നതാണു്. പക്ഷെ യൂറോപ്യന്‍ രാജ്യങ്ങളിലെ സ്ക്കൂളുകളില്‍ ഭാഷകളും പ്രാദേശിക ഡയലക്ടുകളും കലയും രാജ്യചരിത്രവും പൗരധര്‍മ്മവും സംഗീതവുമെല്ലാം പഠിപ്പിക്കുന്നു. ഐച്ഛികമായി മതപഠനം പോലുമാകാം. ഇവിടെയാകട്ടെ, ഇംഗ്ലീഷില്‍ ചരിത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഏതോ ഒരു പണിക്കരുടെ മാര്‍ക്‌സിയന്‍ നേതൃത്വത്തില്‍ നാം മലയാളത്തെ പടി കടത്തുന്നു. നമ്മള്‍ എന്തു പറഞ്ഞാലും അവര്‍ അതു തീരുനീനിച്ചുറച്ചാണു്. മലയാളശം വിദ്യാലയങ്ങളില്‍നിന്നു പുറത്താവും, സംശയം വേണ്ട. ഒരു നിലവാരവുമില്ലാതെ അധഃപതിച്ചുകൊണ്ടിരിക്കുന്ന കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും മലയാളത്തെ രക്ഷിക്കാനാവില്ല എന്നതു വേറെ കാര്യം. അവയ്ക്കു പുറമെ രൂപം കൊള്ളാനിരിക്കുന്ന ജനകീയക്കൂട്ടായ്മകള്‍ക്കു മാത്രമേ മലയാളത്തെ രക്ഷിക്കാനാവൂ.
Friday, May 22, 2009
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍(2009 മെയ് 17) വി. സി. ശ്രീജന്‍ നല്കിയ അഭിമുഖത്തില്‍നിന്നു്
വി.സി.ശ്രീജന്‍: കുട്ടികള്‍ മൂല്യങ്ങള്‍ സ്വാംശീകരിക്കുന്നതു് ഭാഷാസാഹിത്യപഠനത്തിലൂടെയാണു്. മുസ്ലിം, കൃസ്ത്യന്‍ സമുദായങ്ങള്‍ കുട്ടികളെ മതമൂല്യങ്ങള്‍ പഠിപ്പിക്കുന്നുണ്ടു്. ഹിന്ദു സമുദായത്തില്‍ കുട്ടികളെ മതമൂല്യങ്ങള്‍ പഠിപ്പിക്കുന്നില്ല എന്നാണു് എന്റെ അറിവു്. വഴിപാടു നടത്തിയാല്‍ ദൈവം തന്റെ കാര്യം മാത്രം ശരിയാക്കിത്തരും എന്നതിനപ്പുറം മറ്റൊന്നും കുട്ടി മനസ്സിലാക്കുന്നില്ല. ഇന്നുള്ള സാഹിത്യപഠനം നിര്‍ത്തിയാല്‍ പരോക്ഷമായ മൂല്യപാഠം പോലും ഹിന്ദുമതത്തിലെ കുട്ടികള്‍ക്കു് നഷ്ടമാവും. ആ കുട്ടികള്‍ വലുതായി തട്ടിപ്പും വെട്ടിപ്പും നടത്തിയാല്‍ കുറ്റം പറയാനാവില്ല. ആഗോളവാദത്തിനു പ്രാദേശികസംസ്കൃതികള്‍ നശിച്ചു കിട്ടിയാല്‍ സന്തോഷമായിരിക്കും. അതിനു പറ്റിയ വിദ്യ ഭാഷാസാഹിത്യങ്ങളെ ഉപേക്ഷിക്കുന്നതാണു്. പക്ഷെ യൂറോപ്യന്‍ രാജ്യങ്ങളിലെ സ്ക്കൂളുകളില്‍ ഭാഷകളും പ്രാദേശിക ഡയലക്ടുകളും കലയും രാജ്യചരിത്രവും പൗരധര്‍മ്മവും സംഗീതവുമെല്ലാം പഠിപ്പിക്കുന്നു. ഐച്ഛികമായി മതപഠനം പോലുമാകാം. ഇവിടെയാകട്ടെ, ഇംഗ്ലീഷില്‍ ചരിത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഏതോ ഒരു പണിക്കരുടെ മാര്‍ക്‌സിയന്‍ നേതൃത്വത്തില്‍ നാം മലയാളത്തെ പടി കടത്തുന്നു. നമ്മള്‍ എന്തു പറഞ്ഞാലും അവര്‍ അതു തീരുനീനിച്ചുറച്ചാണു്. മലയാളശം വിദ്യാലയങ്ങളില്‍നിന്നു പുറത്താവും, സംശയം വേണ്ട. ഒരു നിലവാരവുമില്ലാതെ അധഃപതിച്ചുകൊണ്ടിരിക്കുന്ന കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും മലയാളത്തെ രക്ഷിക്കാനാവില്ല എന്നതു വേറെ കാര്യം. അവയ്ക്കു പുറമെ രൂപം കൊള്ളാനിരിക്കുന്ന ജനകീയക്കൂട്ടായ്മകള്‍ക്കു മാത്രമേ മലയാളത്തെ രക്ഷിക്കാനാവൂ.
Sunday, May 10, 2009
അദ്ധ്യാപകവൃത്തിയുടെ സംരക്ഷണത്തിനും വിദ്യാഭ്യാസം പുനഃസ്ഥാപിക്കുന്നതിനുമായി ഒരുമിക്കുക
Wednesday, May 6, 2009
കെമിസ്ട്രി വിദ്യാര്‍ത്ഥികള്‍ ചിന്താവിഷ്ടയായ സീത പഠിക്കണോ?
ബിരുദതലത്തില്‍ മാതൃഭാഷാപഠനത്തിന്റെ സമയം വെട്ടിച്ചുരുക്കണം. പഠിക്കുന്നെങ്കില്‍ ഒന്ന് മിണ്ടിപ്പറയാനുള്ള ഭാഷയേ വേണ്ടൂ. സാഹിത്യത്തെ അടുപ്പിക്കരുത്. ഹയര്‍സെക്കണ്ടറി തലത്തിലാണെങ്കില്‍ മാതൃഭാഷ സൗകര്യമുണ്ടെങ്കില്‍ പഠിച്ചാല്‍ മതി - സംസ്ഥാനത്തെ വിദ്യാഭ്യാസപരിഷ്ക്കരണത്തിന് നിയോഗിച്ച വിദഗ്ദ്ധര്‍, വിദ്യാഭ്യാസത്തെ കരകയറ്റാന്‍ കണ്ടുപിടിച്ച ഉപായം ഭാഷാപഠനത്തെ പടിയിറക്കുന്ന ഇത്തരം നിര്‍ദ്ദേശങ്ങളാണ്.
ഹയര്‍സെക്കണ്ടറി തലം വരെയുള്ള പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഹയര്‍സെക്കണ്ടറി മലയാളം അദ്ധ്യാപകര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. സാംസ്ക്കാരികനായകരെയും വിദ്യാഭ്യാസവിദഗ്ദ്ധരെയും രംഗത്തിറക്കി പ്രതിരോധം തീര്‍ത്തു. അന്ന് പത്തി മടക്കിയ പാമ്പ് ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസകൗണ്‍സിലിലൂടെ ബിരുദപഠനത്തെ വിഴുങ്ങാന്‍ എത്തിയിരിക്കുന്നു. ഹയര്‍സെക്കണ്ടറിയിലെ കടി വിട്ടിട്ടുമില്ല. പാഠ്യപദ്ധതി ചട്ടക്കൂട് അപ്പടി 2010-ല്‍ നടപ്പാക്കുമെന്നു് സൂചന.
ഭാഷയെയും സംസ്ക്കാരത്തെയും സേ്‌നഹിക്കുന്നവര്‍, അഥവാ നാടിന്റെ മൂല്യങ്ങളെയും ഈടുവെയ്പുകളെയും മാനിക്കുന്നവര്‍ ഒന്നടങ്കം ഈ നീക്കങ്ങളെ ചെറുക്കാന്‍ രംഗത്തിറങ്ങണം. ഇതിനായി സംസ്ഥാനത്തൊട്ടുക്കും `മലയാളവേദി'കള്‍ രൂപവല്ക്കരിച്ചുവരുകയാണ്. ഈ ചരിത്രദൗത്യത്തില്‍ മലയാളം അദ്ധ്യാപകര്‍ അവരുടെ പങ്ക് നിര്‍വ്വഹിക്കേണ്ടതുണ്ട്.
പ്രൈമറി-സെക്കണ്ടറി-ഹയര്‍സെക്കണ്ടറി തലങ്ങളില്‍ ഭാഷയും സാഹിത്യവും അഭ്യസിച്ച ഒരാള്‍ ചില വിഷയങ്ങള്‍ പ്രത്യേകമായി പഠിക്കുകയാണ് ബിരുദപഠനഘട്ടത്തില്‍. നിലവിലെ ബി.എ. - ബി.എസ് സി. വിദ്യാര്‍ത്ഥികള്‍ ഒന്നാംഭാഷയായി ഇംഗ്ലീഷും രണ്ടാംഭാഷയായി മാതൃഭാഷയോ ഏതെങ്കിലും ഭാഷയോ പഠിക്കണം. ബിരുദപഠനത്തിന്റെ മൂന്നു ഭാഗങ്ങളില്‍ ആദ്യത്തെ രണ്ടെണ്ണം ഭാഷകള്‍ക്ക് നീക്കിവെച്ചിരിക്കുന്നു. ഇക്കാലമത്രയും പാഠിച്ചവര്‍ക്കോ അദ്ധ്യാപകര്‍ക്കോ വിദ്യാഭ്യാസവിചക്ഷണര്‍ക്കോ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസം തോന്നിയിട്ടില്ല.
എല്ലാവിധ ചെറുത്തുനില്പുകളെയും അതിജീവിച്ച് മുതാലാളിത്തം അതിവേഗത്തില്‍ അതിര്‍ത്തികള്‍ കീഴടക്കി വ്യാപിക്കുകയാണ്. ഒരു വ്യവസ്ഥ എന്ന നിലയില്‍ മുതലാളിത്തത്തിന് ഇനിയും നിലനില്ക്കുകയും വളരുകയും വേണം. സാമൂഹികവ്യവസ്ഥ എന്ന നിലയില്‍ മുതലാളിത്തം വ്യാപിക്കുമ്പോള്‍ അത് എന്തിനെയും വിപണിക്ക് പാകത്തില്‍ ചരക്കുകളാക്കി മാറ്റുകയും അത്തരമൊരവസ്ഥയെ ഉള്‍ക്കൊള്ളാനുള്ള നൈതികതയും മൂല്യബോധവും സൃഷ്ടിച്ചെടുക്കുകയും ചെയ്യും. ഒരു സമൂഹത്തെ വ്യവസ്ഥകള്‍ക്കനുകൂലമാക്കിയെടുക്കുന്നത് വിദ്യാഭ്യാസമാണ് എന്നതുകൊണ്ട് മുതലാളിത്തത്തിന് വിദ്യാഭ്യാസത്തില്‍ ഇടപെടാതെ വയ്യ.
വിപണിനിയന്ത്രിത സാമൂഹികവ്യവസ്ഥയില്‍ ചരക്കുകള്‍ക്കു മാത്രമേ മൂല്യമുള്ളൂ. ഭാഷ രണ്ടുതരത്തില്‍ വിപണിവ്യവസ്ഥയ്ക്ക് അസൗകര്യമാണ്. ഒന്ന്, അതിന് പ്രത്യക്ഷവും പ്രകടവുമായ വിപണിമൂല്യമില്ല. രണ്ട്, വിപണിയുടെ കച്ചവടയുക്തിക്ക് എതിരായി സമൂഹത്തെ തിരിച്ചുവിടാനുള്ള ആന്തരികമായ കരുത്ത് അതിനുണ്ട്. സൂക്ഷ്മമായ വിശകലനത്തില്‍ ലോകമാസകലം പുതുതായി മുതലാളിത്തത്തെ പുണരുന്ന സമൂഹത്തില്‍ വിദ്യാഭ്യാസം അഴിച്ചുപണിയുന്നതിനും ഭാഷ, ചരിത്രം, സംസ്ക്കാരം എന്നിവയെ പാഠ്യപദ്ധതിയില്‍നിന്ന് ചോര്‍ത്തിക്കളയുന്നതിനുമുള്ള പ്രത്യയശാസ്ത്രഭൂമിക ഇതാണ്. വിപണിവ്യവസ്ഥയില്‍ ചോര്‍ന്നുപോകുന്നതിനെ സംരക്ഷിക്കുന്നതിനാണ് ഭാഷയും സാഹിത്യവും അഭ്യസിക്കുന്നത്.
തലമുറകളിലൂടെ അതിജീവനത്തിന് സമൂഹത്തെ സഹായിച്ചത് സംസ്ക്കാരമാണ്. ആയിരത്താണ്ടുകളിലൂടെ വിനിമയം ചെയ്ത എണ്ണമറ്റ അറിവുകള്‍, ജീവിതദര്‍ശനങ്ങള്‍, സവിശേഷമായ ജനാധിപത്യത്തെ നിലനിര്‍ത്താനുള്ള നൈതികത, സാമൂഹികബോധം, എല്ലാത്തിനെയും കണ്ണി ചേര്‍ക്കുന്ന മൂല്യങ്ങള്‍ ഇവയെല്ലാം ചേര്‍ന്നതാണ് സംസ്ക്കാരം. സംസ്ക്കാരവും ഭാഷയും മുറിച്ചുമാറ്റാന്‍പറ്റാത്ത രീതിയില്‍ ഇഴ ചേര്‍ന്നുകിടക്കുന്നു. സൂക്ഷ്മവും സങ്കീര്‍ണ്ണവും മിക്കപ്പോഴും നിര്‍വ്വചനങ്ങള്‍ക്കതീതവുമാണ് ഈ പ്രതിഭാസം. എന്നാല്‍ വിപണിയുടെ കച്ചവടയുക്തിക്ക് സംസ്ക്കാരത്തിന്റെ സങ്കീര്‍ണ്ണതകളെ ക്ഷമാപൂര്‍വ്വം ഉള്‍ക്കൊള്ളാനുള്ള സമയമില്ല. അത് അതിന്റെ പ്രത്യക്ഷയുക്തിക്ക് ചേരുന്നതെടുക്കും. അല്ലാത്തവയെ നിഷ്ക്കരുണം തള്ളിക്കളയും. വിപണനമൂല്യമനുസരിച്ച് കാട് കുറെ ഭൂമിയും മരങ്ങളുമാണ്; പുഴ മണലും വെള്ളവും മാത്രമാണ്; തൊഴിലാളി കായികശേഷിയുടെ വില്പനക്കക്കരന്‍ മാത്രമാണ്; ഓണം വാങ്ങലിന്റെ ഉത്സവമാണ്.
മലയാളിസമൂഹം ഇന്ന് കടന്നുപോകുന്നത് ഒരു അന്തരാളവ്യവസ്ഥയിലൂടെയാണ്. ഫ്യൂഡലിസത്തിന്റെ ഉല്പാദനബന്ധങ്ങളില്‍നിന്ന് വിടുതലായി, എന്നാല്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയോ കൃത്യമായ ജനാധിപത്യവ്യവസ്ഥയോ രൂപപ്പെടുത്താന്‍ നമുക്കായിട്ടുമില്ല. പതുങ്ങി നിലക്കുന്ന ഫ്യൂഡല്‍ മൂല്യങ്ങളും വ്യവസ്ഥയുടെ ബലഹീനത അവസാരമാക്കുന്ന ദല്ലാളന്മാരുമാണ് ഇന്ന് വ്യവസ്ഥയെ നിയന്ത്രിക്കുന്നത്. അനുദിനം നമ്മെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്ന വിപണിമൂല്യം യഥാര്‍ത്ഥത്തില്‍ തകര്‍ക്കുന്നത് ഇനിയും നേടിയെടുത്തിട്ടില്ലാത്ത മനോഹരമായൊരു സ്വപ്‌നത്തെയാണ്. അതുകൊണ്ടാണ് എന്തിനാണ് കെമിസ്ട്രി പഠിക്കുന്നവന്‍ ചിന്താവിഷ്ടയായ സീത വായിക്കുന്നത് എന്ന് ചോദിക്കുമ്പോള്‍ നാം പകച്ചുപോകുന്നത്.
മലയാളി ഉള്ളില്‍ താലോലിക്കുന്ന ഒരു മാവേലിമന്റം ഉണ്ട്. അതെന്താണെന്ന് ഈ ലോകത്തില്‍ മലയാളിക്ക് മാത്രമേ മനസ്സിലാവൂ. ഈ മാവേലിമന്റത്തിന്റെ അലകും പിടിയും തീര്‍ക്കുന്നത് മലയാളിയുടെ വൈകാരികതയാണ്. പുട്ടുപൊടിയുടെ വിപണിയെ ഒരുപക്ഷെ ഈ വൈകാരികത സഹായിച്ചേക്കും. പുട്ടിനു പകരം ഓട്ട്‌സോ മറ്റുവിഭവങ്ങളോ വിപണിയുയെ പുതുപാഠമാകുമ്പോള്‍ വിപണിയെ സംബന്ധിച്ച് ഈ വൈകാരികത ഒരസംബന്ധമാവും. മാവേലിമന്റത്തിലേക്കുള്ള അന്വേഷണവും വളര്‍ച്ചയും സംവാദവും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാമാണ് മലയാളത്തിന്റെ കവിതകളും കഥകളും തമാശകള്‍ പോലും. കേവലയുക്തിക്കപ്പുറത്ത് നില്ക്കുന്ന ഈ മൂല്യമില്ലാച്ചരക്കുകളാണ് മലയാളിയുടെ ജനാധിപത്യബോധത്തെ നിര്‍ണ്ണയിക്കുന്നത്. ഈ ജനാധിപത്യബോധമാണ് ഓരോ മലയാളിയും പരസ്പരം ചേട്ടനോ ചേച്ചിയോ അനിയനോ അനിയത്തിയോ ഒക്കെയായി തിരിച്ചറിയപ്പെടുന്നതിന്റെ നിദാനം. അങ്ങനെയാണ് അപരന്റെ ദുഃഖത്തിന് എന്റേതിനെക്കാളും കരുതലും കരുണയും ലഭിക്കുന്നത്. ഇത്തരം നൈതികത പ്രത്യേക പ്രായത്തിലോ അളവിലോ വ്യക്തിയിലേക്ക് സ്വാംശീകരിക്കുന്നതല്ല. സാമൂഹീകരണത്തിന്റെ തുടക്കംതൊട്ട് മരണംവരെ ഒരു പക്ഷെ അതിനപ്പുറവും നടക്കുന്ന നിരന്തരപ്രക്രിയയാണത്.
ഒന്നാലോചിച്ചാല്‍ ഇന്നത്തെ ആഗോളീകരണസന്ദര്‍ഭത്തില്‍ ഇത് മലയാളത്തിനു മാത്രമുള്ള ഒറ്റപ്പെട്ട ദുര്യോഗമല്ല. ഭാഷകളുടെ മരണം എന്ന സങ്കല്പംതന്നെ ചര്‍ച്ച ചെയ്യുന്നത് ഈ ഘട്ടത്തിലാണ്. ആഗോളസാഹചര്യത്തില്‍ അധികാരപരവും തൊഴില്‍ല്‍പരവുമായ പരിഗണനകള്‍ മുന്‍നിര്‍ത്തി സര്‍വ്വമണ്ഡലങ്ങളും ആസൂത്രണം ചെയ്യുമ്പോള്‍ പലപ്പോഴും പരിക്കേല്ക്കുന്നത് മാതൃഭാഷയ്ക്കാണ്. തൊഴില്‍പരവും സാമ്പത്തികവുമായ പരിഗണനകള്‍ക്കപ്പുറത്ത് ഭാഷയെയും സാഹിത്യത്തെയും സംസ്ക്കാരത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന ജനതയ്ക്കുമാത്രമേ അവരുടെ മാതൃഭാഷ കൈമോശം വരാതെ സൂക്ഷിക്കക്കന്‍ കഴിയൂ.
ആധുനിക സമൂഹമെന്നത് ഭാഷാസമൂഹങ്ങളാണ്. അംഗത്വം പ്രധാനമായും ഒരാള്‍ക്ക് ലഭിക്കുന്നത് ഭാഷാപരമായ അംഗത്വത്തിലൂടെയാണ്. ജാതിമതഗോത്രപരമായ അതിര്‍ത്തികളെ മറികടന്നുകൊണ്ടാണ് ആധുനികമായ ഓരോ ഭാഷാസമൂഹവും രൂപപ്പെട്ടത്. ഭാഷാപരമായ ഈ ഐക്യം തകര്‍ന്നാല്‍ സ്വാഭാവികമായും ജാതിമതഗോത്രപരമായ ഭൂതങ്ങള്‍ തിരിച്ചുവരാനാണ് സാദ്ധ്യത. ആ നിലയില്‍ ആധുനികസമൂഹത്തിന്റെ കാവലാളാണ് ഭാഷ. ഐക്യകേരളത്തിന്റെ നിലനില്പ് മലയാളഭാഷയുടെ നിലനില്പുമായി ബന്ധപ്പെട്ടാണ്.
സംസ്കൃതകേന്ദ്രിതമായ ഭാഷാബോധത്തില്‍നിന്ന് അടിസ്ഥാനജനവിഭാഗം സംസാരിക്കുന്ന മലയാളത്തിലേക്കുള്ള പരിവര്‍ത്തനത്തെയാണല്ലോ മേല്പത്തൂരിന്റെ കൃതിക്കു പകരം പൂന്താനത്തിന്റെ ഭാഷാകൃതിയെ സ്വീകരിക്കുന്ന ഐതിഹ്യം സൂചിപ്പിക്കുന്നത്. അതുകഴിഞ്ഞ് ഇംഗ്ലീഷ് മേധാവിത്തത്തോടും കലഹിച്ചാണ് മലയാളം അതിന്റെ സ്വത്വബോധം സ്ഥാപിച്ചെടുത്തത്. ഭാഷയും അധികാരവുമായുള്ള ബന്ധത്തെക്കൂടി ഇത് വ്യക്തമാക്കുന്നുണ്ട്. ഭാഷാപരിണാമം ഒരധികാരപരിണാമത്തെക്കൂടി സൂചിപ്പിക്കുന്നുണ്ട്. മലയാളം കൈമോശം വരികരയൈക്കല്‍ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ സാമൂഹ്യാംഗീകാരം ഇല്ലാതാകുകയെന്നാണര്‍ത്ഥം. അതുകൊണ്ടുതന്നെ മാതൃഭാഷയ്ക്കുനേരെ സാമൂഹ്യതലത്തിലും ഭരണകൂടതലത്തിലും ഉണ്ടാകുന്ന അവഗണനകളെ നിസ്സാരമായിത്തള്ളാന്‍ സാദ്ധ്യമല്ല. മാതൃഭാഷയില്‍ വിദ്യാഭ്യാസം ചെയ്യാനും ജീവിക്കാനുമുള്ള അവകാശം ഇന്ന് അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളിലൊന്നായി കണക്കാക്കുന്നുണ്ട്.
അതിനാല്‍ ഭാഷാപഠനത്തെ പരിമിതപ്പെടുത്തുന്ന പരിഷ്ക്കരണങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. മാതൃഭാഷയുടെയും സാഹിത്യത്തിന്റെയും സംരക്ഷണത്തിന് മലയാളവേദി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ ആളുകളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
ഹയര്‍സെക്കണ്ടറി മലയാള അദ്ധ്യാപകവേദി, കോഴിക്കോട് ജില്ല.
Monday, May 4, 2009
സി.ജെ.ജോര്‍ജ്ജിന്റെ ലേഖനം ചിന്ത.കോമില്‍
ലേഖനത്തില്‍ നിന്നു്:
ഗവണ്‍മെന്റ് ഉത്തരവുകള്‍ അനുസരിക്കപ്പെടും എന്നു് വിചാരിക്കാം. എന്നാല്‍ ഉന്നതവിദ്യാഭ്യാസരംഗത്തു് പഠനമാദ്ധ്യമമായി മലയാളത്തെ പ്രതിഷ്ഠിക്കാവുന്ന നില ഭാഷ കൈവരിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യത്തെ അവഗണിക്കാനാവുമോ. മലയാളം മാത്രം പഠിപ്പിക്കുന്ന സര്‍വ്വകലാശാല സ്ഥാപിച്ചാല്‍ അതിനെ രണ്ടാംകിട സര്‍വ്വകലാശാലയായി മുദ്രകുത്തുതിലേക്കാവില്ലേ എത്തിപ്പെടുക എന്ന സംശയവുമുണ്ടു്. എല്ലാ വിഷയങ്ങളും മലയാളത്തില്‍ പഠിപ്പിക്കാവുന്ന മട്ടില്‍ നമ്മുടെ മലയാളം വികസിച്ചു കഴിഞ്ഞുവോ എന്നും ആലോചിക്കേണ്ടതുണ്ടു്. അത്തരം വികാസം ഉണ്ടാക്കാനുള്ള വേദി എന്ന നിലയിലാണു് സര്‍വ്വകലാശാല ഉണ്ടാകുന്നതെങ്കില്‍ പ്രയോജനപ്രദമായേക്കും. എന്നാല്‍ അതു് നമ്മുടെ ഭാഷാപരിസരത്തുള്ള ഇംഗ്ലീഷിനെ അഭിമുഖീകരിച്ചുകൊണ്ടേ സാദ്ധ്യമാവുകയുള്ളൂ എന്നാണു് തോന്നന്നുതു്. വാസ്തവത്തില്‍, ഇംഗ്ലീഷ് നമ്മുടെ സന്നിഹിതസാഹചര്യമാണു്. അതിനെ സംവാദാത്മകമായി അഭിമുഖീകരിക്കുന്നതിനു പകരം അപരമായും എതിര്‍ധ്രുവമായും കണ്ടുകൊണ്ടുള്ള പരിഷ്കാരയത്നങ്ങളാണു് നമ്മുടെ ഭാഷയുടെ ചില പ്രധാനപ്പെട്ട മേഖലകളിലുള്ള അവികസിതാവസ്ഥയ്ക്കും ഒഴിയാബാധയായ അപകര്‍ഷബോധത്തിനും അടിസ്ഥാനമായിരിക്കുന്ന ഒരു സംഗതി.
മലയാളഭാഷയുടെ ചരിത്രം പരിശോധിച്ചാല്‍ അതു് നാളിതുവരെ കൈവരിച്ചിട്ടുള്ള വികാസത്തില്‍ സംവാദത്തിന്റെയും സമന്വയത്തിന്റേതുമായ പ്രവര്‍ത്തനക്രമമുണ്ടു് എന്നു് കാണാം. ആ ക്രമത്തിലുള്ള സര്‍ഗ്ഗാത്മകമായ നീക്കം സ്വാതന്ത്ര്യാനന്തരകാലത്തു് സ്ഥാപനങ്ങളിലൂടെ തടയപ്പെട്ടതിനാലാണു് വിജ്ഞാനവിനിമയത്തിനുള്ള ഭാഷ എന്ന നിലയിലേക്കുള്ള വികാസം തടസ്സപ്പെട്ടതു് എന്നു്‍ കാണേണ്ടിവരും. കൊളോണിയല്‍ കാലത്തു് ഉല്പാദിപ്പിക്കപ്പെട്ട ധാരണകളേക്കാള്‍ സ്വാതന്ത്ര്യാനന്തരകാലത്തെ അനുഭവയാഥാര്‍ത്ഥ്യങ്ങളാണു് മലയാളത്തെ അപകര്‍ഷപ്പെടുത്തിയതു്. മലയാളത്തിന്റെ വികാസത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ വിദ്യാഭ്യാസത്തിന്റെയും ഭാഷാസൂത്രണത്തിന്റെയും ഭരണത്തിന്റെയും മേഖലകളില്‍ നടന്ന നീക്കങ്ങള്‍ അക്കാലത്തോളം നടന്നുവന്ന ഭാഷാസമന്വയപ്രക്രിയയെ തടസ്സപ്പെടുത്തുകയായിരുന്നു ചെയ്തതു്. മലയാളം അപര്യാപ്തമായ ഭാഷയാണെന്ന ബോധം ജനങ്ങളില്‍ ഉറയ്ക്കുവാന്‍ ഇടയാക്കിയതു് ഇതാണു്. അതിനെ മറികടക്കുകയും മലയാളിക്കു് ശരണം പ്രാപിക്കാവുന്ന തരത്തില്‍ സമ്പന്നതയുള്ള ഭാഷയായി പരിണമിക്കുകയും ചെയ്താല്‍ മാത്രമേ മലയാളത്തെ ആധുനികമായ ഒരു ഭാഷയായി കാണാനും ഉല്‍ക്കര്‍ഷത്തിന്റെ ഭാഷയായിക്കണ്ടു് സ്വീകരിക്കാനും മലയാളി തയ്യാറാവുകയുള്ളൂ.
ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്‍ ചെയ്യുക
Sunday, May 3, 2009
ഷേക്‌സ്പിയറെ പഠിച്ചിട്ടെന്താണു കാര്യം? തുഞ്ചത്തെഴുത്തച്ഛനെ പഠിച്ചാല്‍ ജോലി കിട്ടുമോ? ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും ആല്‍ഫ്രഡ് മാര്‍ഷലിനെയും ഗ്രാംഷിയെയും പഠിച്ചിട്ടെന്തു കാര്യം എന്ന ചോദ്യം രാജ്യദ്രോഹമാണു്. ചുരണ്ടിയാല്‍ സമ്മാനം കിട്ടുന്നതിനു മാത്രമേ പ്രയോജനമുള്ളൂ എന്നാണു് വാദം. ഉടനടി പ്രയോജനമുള്ളതു മാത്രമാണു് വേണ്ടതെങ്കില്‍ സാഹിത്യ അക്കാദമിയും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും എന്തിനാണു്? ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ ഉള്ളപ്പോള്‍ വിവിധ സര്‍വ്വകലാശാലകളിലെ അക്കാദമിക്‍ കൗണ്‍സിലുകളും ബോര്‍ഡ് ഒഫ് സ്റ്റഡീസും പിരിച്ചു വിടേണ്ടതല്ലേ? മലയാളം പറയുന്നതിനു് ടാക്സ് നല്കണമെന്നു് കൗണ്‍സില്‍ പറഞ്ഞാല്‍ അതും നടപ്പിലാക്കാന്‍ മടിക്കാത്തവരെക്കൊണ്ടു് കേരളത്തിനു് പൊറുതിമുട്ടിയിരിക്കുന്നു.
കേരളത്തിലെ അദ്ധ്യാപകസംഘടനകളല്ലാതെ ലോകത്തിലെ ഏതെങ്കിലും ട്രേഡ് യൂനിയന്‍ തങ്ങളുടെ ഉപജീവനമായ തൊഴില്‍മേഖലയെ ഇങ്ങനെ ഒറ്റിക്കൊടുക്കുമെന്നു് കരുതാനാവില്ല. പക്ഷെ ഒരു സമൂഹത്തിന്റെ പരമ്പരാഗതസ്വത്തും സ്വത്വവുമായ ഭാഷയെയും സാഹിത്യത്തെയും ഇങ്ങനെ താറുമാറാക്കാനുള്ള അധികാരവും അവകാശവും അദ്ധ്യാപകസംഘടനകളുടെ പേരില്‍ ഏതാനും തല്പരകക്ഷികള്‍ക്കു് വിട്ടുകൊടുക്കുന്നതു് കേരളജനതയോടുചെയ്യുന്ന വഞ്ചനയാണു്. എഴുത്തുവിദ്യയും സാഹിത്യപാരമ്പര്യവുമുള്ള ഒരു ഭാഷ പണ്ടു് ഈ ഭൂപ്രദേശത്ത് ഉണ്ടായിരുന്നു എന്നു വരും തലമുറ കണ്ടെത്തിയേക്കും. സര്‍വ്വനാശത്തിലേക്കു് അതിനെ പരിഷ്ക്കരിച്ചു പരിഷ്ക്കരിച്ചെടുത്തതിന്റെ ഉത്തരവാദിത്തം ആഗോളവല്ക്കരണത്തിനാണു് എന്നു പറഞ്ഞു ഒഴിഞ്ഞുമാറുന്നതു് നീതി കേടാണു്. ഈ നെറികേടിനെക്കാള്‍ എന്തുകൊണ്ടും നല്ലതു് ആഗോളവല്ക്കരണമാണു്, അതിന്റെ മുഴുവന്‍ വിപത്തുകളോടെയാണെങ്കില്‍പ്പോലും.
ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്കു് ചെയ്യുക