Wednesday, April 29, 2009

ഭാഷയെക്കുറിച്ചു് ഒരു സര്‍വ്വേ

ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി അദ്ധ്യാപകര്‍ക്കിടയില്‍ ഭാഷാവേദി, പേരാമ്പ്ര നടത്തിയ സര്‍വ്വേ: ക്രോഡീകരണവും ചില വിചാരങ്ങളും

2009 ഏപില്‍ 21ന് കോഴിക്കോട് ബി. ഇ. എം. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍, ഗവ: ഗണപത് ബോയ്‌സ്‌ഹൈസ്കൂള്‍ എന്നീസ്ഥാപനങ്ങളില്‍ മൂല്യനിര്‍ണ്ണയത്തിനായി എത്തിച്ചേര്‍ന്ന ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി അദ്ധ്യാപകര്‍ക്കിടയില്‍ ഭാഷാവേദി പേരാമ്പ്ര ഒരു സര്‍വ്വേ നടത്തുകയുണ്ടായി. നാല്പതോളം ചോദ്യങ്ങളുള്ള ഒരു ചോദ്യാവലി ഉപയോഗിച്ചു നടത്തിയ പ്രസ്തുത സര്‍വ്വേയുടെ വിശദാംശങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

പുതിയപാഠ്യപദ്ധതിയിലെ ഭാഷാപഠനത്തെ പഴയതുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികളുടെ കമ്യൂണിക്കേഷന്‍ ശേഷി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് 83% പേരും വിമര്‍ശമാത്മകബോധനശാസ്ത്രം ഗുണകരമാണെന്ന് 75% പേരും സാഹിത്യാസ്വാദനം മെച്ചപ്പെട്ടിട്ടുണ്ടെന്ന് 63% പേരും സാഹിത്യരചനാവാസന മെച്ചപ്പെട്ടിട്ടുണ്ടെന്ന് 61% പേരും അഭിപ്രായപ്പെട്ടു. എന്നാല്‍ എഴുത്തുഭാഷ മെച്ചപ്പെട്ടിട്ടുണ്ടെന്ന് അഭിപ്രായമുള്ളവര്‍ 29% മാത്രമാണ്. 67% പേര്‍ക്കും എതിരഭിപ്രായമാണുള്ളത്. 

കരിക്കുലം ഒബ്ജക്ടീവുകള്‍ മാറിയാല്‍ ഭാഷാപഠനം കാര്യക്ഷമമാകുമെന്ന അഭിപ്രായത്തോട് 43% പേര്‍ യോജിക്കുകയും 47% പേര്‍ വിയോജിക്കുകയും ചെയ്തു. ഭാഷാപാഠങ്ങള്‍ തൃപ്തികരമാണെന്ന് 42% പേരും അല്ലെന്ന് 54% പേരും രേഖപ്പെടുത്തി. ഭാഷാപാഠപുസ്തകങ്ങളുടെ നിലവാരത്തെക്കുറിച്ച് വളരെ മോശമെന്ന് 2% പേരും മോശമെന്ന് 13% പേരും മാറ്റമില്ല എന്ന് 11% പേരും മെച്ചമെന്ന് 64%പേരും വളരെമെച്ചമെന്ന് 2% പേരും അഭിപ്രായമില്ല എന്ന് 7% പേരും രേഖപ്പെടുത്തി. ഭാഷാപഠനത്തിന്റെ നിലവാരത്തെക്കുറിച്ച് വളരെ മോശമെന്ന് 5% പേരും മോശമെന്ന് 34% പേരും മാറ്റമില്ല എന്ന് 1% പേരും മെച്ചമെന്ന് 47% പേരും രേഖപ്പെടുത്തി. അതേസമയം പുതിയപദ്ധതിയില്‍ ഭാഷധ്യാപകന്‍ എന്നനിലയില്‍ തൃപ്തിയുള്ളവര്‍ 41% മാത്രമാണ്. 59% പേര്‍ അസംതൃപ്തരാണ്. ഭാഷധ്യാപകരുടെ ഭാവി ആശങ്കാജനകമാണെന്ന് 73% പേരും കരുതുന്നുണ്ട്. പ്രക്രിയാബന്ധിതമായ പഠനപ്രവര്‍ത്തനം 43% പേര്‍ക്കേ നടത്താന്‍കഴിയുന്നുള്ളൂ. 55% പേര്‍ക്കും അതിനു കഴിയുന്നില്ല. 

പുതിയപദ്ധതിയില്‍ ബോധനരീതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് 60% പേര്‍ കരുതുന്നു. പഠനത്തെ അത് ആകര്‍ഷകമാക്കിയെന്ന് 53% പേര്‍ പറഞ്ഞു. 41% പേര്‍ക്ക് എതിരഭിപ്രായമാണ്. പുതിയപദ്ധതി ജനങ്ങളെ പൊതുവിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റുത്തുണ്ടോ എന്ന ചോദ്യത്തോട് 53% പേര്‍ യോജിക്കുകയും 41% പേര്‍ വിയോജിക്കുകയും ചെയ്തു. എന്നാല്‍ പുതിയപദ്ധതിയില്‍ പത്താം ക്ലാസ്സു കഴിഞ്ഞുവരുന്ന വിദ്യാര്‍ത്ഥികളുടെ ഭാഷാശേഷികള്‍ മെച്ചപ്പെട്ടു എന്നുപറഞ്ഞത് 33% പേര്‍ മാത്രമാണ്. 12% പേര്‍ വളരെ മോശമായെന്നും 41% പേര്‍ മോശമായെന്നും 12% പേര്‍ മാറ്റമില്ലെന്നുമാണ് അഭിപ്രായപ്പെട്ടത്. അതേസമയം പുതിയ പദ്ധതിയും പഴയ പദ്ധതിയും താരതമ്യം ചെയ്യുമ്പോള്‍ മെച്ചമെന്ന് 62% പേരും വളരെ മോശമെന്ന് 4% പേരും അഭിപ്രായപ്പെട്ടു. സ്വന്തം വിദ്യാര്‍ത്ഥിജീവിതവുമായി താരതമ്യം ചെയ്തപ്പോള്‍ പുതിയപദ്ധതിയിലെ വിദ്യാര്‍ത്ഥികള്‍ വളരെമെച്ചമെന്നു് ആരും അഭിപ്രായപ്പെട്ടില്ല. മെച്ചമന്നു പറഞ്ഞതു് 34%പേര്‍ മാത്രം. വളരെ മോശമെന്നു് 12% പേരും മോശമെന്നു് 37% പേരും മാറ്റമില്ല എന്നു് 14%പേരും രേഖപ്പെടുത്തി. 

മൂല്യനിര്‍ണ്ണയത്തില്‍ അദ്ധ്യാപകര്‍ പൊതുവെ അതൃപ്തരാണു്. 73% പേര്‍ക്കും തങ്ങള്‍ നടത്തുന്ന നിരന്തരമൂല്യനിര്‍ണ്ണയത്തെക്കുറിച്ചു് തൃപ്തിയില്ല. എന്‍ട്രിലെവല്‍ ഉത്തരങ്ങള്‍ക്ക് തന്നെ പകുതിയിലേറെ മാര്‍ക്കു നല്കുന്നതു് ഗുണകരമല്ലെന്നു് 75% പേര്‍ക്കും, ഒപ്ടിമംലെവലിനും ഹയര്‍ലെവലിനും ഒരേ സേ്ക്കാര്‍ നല്കുന്നതു് ഹാനികരമാണെന്നു് 80% പേര്‍ക്കും അഭിപ്രായമുണ്ടു്. പുതിയ മൂല്യനിര്‍ണ്ണയരീതികളെക്കുറിച്ച് മെച്ചമെന്നു പറഞ്ഞത് 32% പേര്‍ മാത്രമാണ്. വളരെ മോശമെന്ന് 6% പേരും മാറ്റമില്ലെന്ന് 24% പേരും രേഖപ്പെടുത്തി. നിരന്തരമൂല്യനിര്‍ണ്ണയത്തിനു തടസ്സമാകുന്നത് ക്ലാസ്സിലെ കുട്ടികളുടെ എണ്ണക്കൂടുതലാണെന്ന് 80% പേര്‍ സമ്മതിക്കുന്നു. മാര്‍ക്കു വാരിക്കോരിക്കൊടുക്കുന്നതിനു പകരം തത്ത്വനിഷ്ഠമായി നല്കിയിരുന്നെങ്കില്‍ ഗുണകരമാകുമായിരുന്നുവെന്ന് 77% പേര്‍ അഭിപ്രായപ്പെട്ടു. 

തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്തത് 63% പേരാണ്. 19% പേര്‍ സ്വാശ്രയസ്ഥാപനങ്ങളിലാണെന്നു വെളിപ്പെടുത്തിയപ്പോള്‍ 18% പേര്‍ പ്രതികരിച്ചില്ല. അദ്ധ്യാപകരുടെ കുട്ടികള്‍ സ്വാശ്രയസ്ഥാപനങ്ങളില്‍ പഠിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് 44% പേര്‍ കരുതുമ്പോള്‍ 56% പേര്‍ അതിനെ എതിര്‍ത്തു. അദ്ധ്യാപകേതരജീവനക്കാരുടെ കാര്യത്തില്‍ ഇതു തെറ്റാണെന്നു 34% പേര്‍ കരുതുന്നു. അടുത്ത ബന്ധുവിന്റെയും സുഹൃത്തിന്റെയും കുട്ടികളെ പൊതുവിദ്യാലയത്തിലയക്കാന്‍ പ്രേരിപ്പിക്കുമെന്ന് 71% പേര്‍ പറഞ്ഞു. അതേ സമയം, പൊതുവിദ്യാലയങ്ങള്‍ ഇന്നത്തേപ്പോലെ അധികകാലം നിലനില്ക്കാനിടയില്ലെന്ന വിശ്വാസക്കാരാണ് 71% പേരും. സി ബി എസ് ഇ യെ അപേക്ഷിച്ച് പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ നിലവാരം മെച്ചമാണെന്നു കരുതുന്നവര്‍ 24% പേര്‍ മാത്രം. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ നിലവാരം വളരെ മോശമെന്ന് 6% പേരും മോശമെന്ന് 41% പേരും വ്യത്യാസമില്ലെന്ന് 15% പേരും അഭിപ്രായപ്പെട്ടു. 

ഭാഷാദ്ധ്യാപകരുടെ ഭാവി ആശങ്കാജനകമാണെന്നു് 73% അദ്ധ്യാപകരും അഭിപ്രായപ്പെടുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ധ്യാപകസംഘടനകള്‍ക്ക് കഴിയുമെന്നു് വിശ്വസിക്കുന്നവര്‍ 27% പേര്‍ മാത്രമാണു്. 

ശിശു സ്വാഭാവികമായി ചുറ്റുവട്ടത്തുനിന്നു ഭാഷസ്വാംശീകരിക്കുന്നുവെന്ന ചോംസ്കിയുടെ നിരീക്ഷണത്തെ അടിസ്ഥാനമാക്കി ഔപചാരികഭാഷാപഠനം ആസൂത്രണം ചെയ്യുന്നതിനോടു് 35% പേര്‍ യോജിക്കുന്നു. എന്നാല്‍ കുട്ടികള്‍ എഴുത്തുഭാഷയാണു് പഠിക്കേണ്ടതെന്നാണു് 62% പേര്‍ പറയുന്നതു്. ഈ വര്‍ഷത്തെ പരീക്ഷ ഭാഷാശേഷിയെ പരിഗണിക്കുന്നില്ലെന്നു് 59% പേര്‍ വിശ്വസിക്കുന്നു. പുതിയപദ്ധതി എഴുത്തുഭാഷയെ മെച്ചപ്പെടുത്തിയിട്ടില്ലെന്നു് 67% പേര്‍ രേഖപ്പെടുത്തി. പുതിയപദ്ധതിയില്‍ ഭാഷാദ്ധ്യാപകന്റെ തൊഴില്‍ തൃപ്തികരമല്ലെന്നു് 59% പേര്‍ കരുതന്നു. പുതിയ പദ്ധതിയുടെ അടിസ്ഥാനസിദ്ധാന്തങ്ങള്‍ ഫലപ്രദമായി അദ്ധ്യാപകരിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു് 60% പേരുടെയും നിഗമനം.

പൊതുവിദ്യാഭ്യാസം പുതിയ പാഠ്യപദ്ധതിയിലൂടെ ആകര്‍ഷകമായിത്തീര്‍ന്നുവെന്ന് കരുതുന്നവരില്‍ത്തന്നെ വലിയൊരു ഭാഗം പൊതുവിദ്യാഭ്യാസം തകര്‍ച്ചയിലേക്കു നീങ്ങുകയാണെന്ന് മനസ്സിലാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഈ വെരുദ്ധ്യം സംഭവിക്കുന്നതെന്ന് ആലോചിക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസം പുതിയ പാഠ്യപദ്ധതിയിലൂടെ ആകര്‍ഷകമായിത്തീര്‍ന്നുവെന്ന അവകാശവാദം തന്നെ കാമ്പുള്ളതല്ലെന്നാണോ മനസ്സിലാക്കേണ്ടത്? പകുതിയിലധികംപേരും പുതിയ രീതി പൊതുവിദ്യാഭ്യാസത്തില്‍നിന്നും ജനങ്ങളെ അകറ്റിക്കളയുന്നതാണെന്നു വിലയിരുത്തി എന്നതും ആശങ്കയോടെ കാണേണ്ട കാര്യമാണ്. ഭാഷാപഠനത്തെ മാത്രമല്ല പൊതുവിദ്യാഭ്യാസത്തെത്തന്നെ ആപത്കരമായ വിധത്തില്‍ ബാധിക്കുന്നുവെങ്കില്‍ ഈ പരിഷ്കരണങ്ങളെ ആഴത്തില്‍ വിലയിരുത്തി പോരായ്മകളെ തിരിച്ചറിഞ്ഞും പരിഹരിച്ചുമല്ലേ മുന്നോട്ടുപോകേണ്ടത്? അതിനു പകരം, എല്ലാം തികഞ്ഞ പരിഷ്കാരങ്ങളാണ് നടത്തിവരുന്നത്, അതിനെ വിമര്‍ശിക്കുന്നത് പാപമാണ് തുടങ്ങിയ വിചാരങ്ങളോടെ മുന്നോട്ടുപോകുന്നതില്‍ ശരികേടില്ലേ?

പുതിയ പാഠ്യപദ്ധതികൊണ്ട് വാചികമായ കമ്മ്യൂണിക്കേഷനിലും സര്‍ഗ്ഗാത്മകരചനയിലും കുട്ടികള്‍ക്കു മെച്ചമുണ്ടായിട്ടുണ്ട് എന്നു പറയുന്നവര്‍ പോലും എഴുത്തുഭാഷയില്‍ വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നതെന്നു ഖേദിക്കുന്നു. വാമൊഴിയിലുണ്ടായിട്ടുണ്ടെന്നു പറയുന്ന പുരോഗതിയുടെ അടിസ്ഥാനം നമ്മുടെ കുടുബഘടനയിലും സാമൂഹികസാമ്പത്തികരംഗങ്ങളിലുമുണ്ടായ മാറ്റങ്ങളല്ലേ എന്നു പരിശോധിക്കേണ്ടതുമുണ്ട്. മാതാപിതാക്കളോട് സ്വതന്ത്രമായി ഇടപഴകുകയും പരിലാളനകളേറ്റുവാങ്ങുകയും ചെയ്യുന്ന പുതുതലമുറയുടെ പ്രകാശനപരമായ കഴിവുകള്‍ പഴയ തലമുറയെ അപേക്ഷിച്ച് വികസിതമായിരിക്കുമെന്നത് സ്വാഭാവികം. അതിനെ പുതിയ പാഠ്യപദ്ധതിയുടെ നേട്ടമായി അവതരിപ്പിക്കാന്‍കഴിയുമോ?. എഴുത്തുഭാഷയില്‍ കുട്ടികളുടെ അവസ്ഥ പരിതാപകരമാണെന്നതിനെക്കുറിച്ചു പറയുമ്പോള്‍ അതിന്റെ അടിസ്ഥാനവും സാമൂഹികമാറ്റത്തിലും കുടുംബഘടനയിലും ആരോപിക്കാത്തതെന്തേ എന്നു ചോദിക്കാം. എഴുത്തുഭാഷ കുടുംബത്തിനകത്തെ വിനിമയങ്ങളില്‍ സജീവസാഹചര്യമല്ല എന്നതിനാല്‍ അത് വീട്ടില്‍വെച്ച് സ്വാംശീകരിക്കപ്പെടുന്നതല്ല. അതുകൊണ്ടാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമായി എഴുത്തിനെ പരിഗണിക്കേണ്ടിവരുന്നതുതന്നെ. സാമാന്യവ്യവഹാരഭാഷയ്ക്കല്ല സവിശേഷവ്യവഹാരങ്ങള്‍ക്കാണ് ഔപചാരിക വിദ്യാഭ്യാസത്തില്‍ ഊന്നല്‍ നലേ്കണ്ടത്. അതുകൊണ്ടുതന്നെ എഴുത്തുവിദ്യയും അതിനെ ആധാരമാക്കിയുള്ള സവിശേഷവിനിമയങ്ങളുമാണ് എക്കാലത്തും പഠനത്തിന്റെ ലക്ഷ്യമായിരുന്നത്. വിദ്യാഭ്യാസത്തില്‍ എഴുത്തിനുള്ള ഈ പരമപ്രാധാന്യത്തെ ഇല്ലാതാക്കുകയാണ് പുതിയ പദ്ധതിയെങ്കില്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം നിറവേറ്റുന്നതിലുള്ള പരാജയമാണ് അവിടെ സംഭവിക്കുന്നത് എന്നു പറയേണ്ടിവരും. 

സ്വന്തം പ്രവൃത്തിമണ്ഡലത്തെ വേണ്ടത്ര ഗൗരവത്തോടെ വിശകലനം ചെയ്യാന്‍ നമുക്കു കഴിയുന്നുണ്ടോ എന്ന ആശങ്കയാണ് മേല്‍സൂചിപ്പിച്ച ചില പ്രതികരണവൈരുദ്ധ്യങ്ങള്‍ ഉയര്‍ത്തുന്ന ഒരു പ്രധാനപ്രശ്‌നം. ഓരോ അദ്ധ്യാപകന്റെയും അഭിപ്രായനിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് കേരളത്തിലെ വിദ്യാഭ്യാസപരിഷ്ക്കാരങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നത് എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നതു്. ആസൂത്രണത്തിലും നടത്തിപ്പിലും അത് അടിമുടി ജനാധിപത്യപരമാണ് എന്നത്രെ ഈ അവകാശവാദം അര്‍ത്ഥമാക്കുന്നത്. എങ്കില്‍ ഇതിന്റെ മെച്ചങ്ങള്‍ക്കെന്നപോലെ ദോഷങ്ങള്‍ക്കും നാം ഓരോരുത്തരും ഉത്തരവാദിയല്ലേ? പൊതുവെ പുതിയപദ്ധതിയും അതിലെ ഭാഷാപഠനവും പാഠപുസ്തകങ്ങളും മെച്ചപ്പെട്ടിട്ടുണ്ടെന്നു് പറയുമ്പോള്‍ത്തന്നെ ഓരോ അംശത്തിലും പുതിയപദ്ധതിയെ വിലയിരുത്തുമ്പോള്‍ മോശമായെന്ന അഭിപ്രായങ്ങളിലെ വൈരുദ്ധ്യം ശ്രദ്ധിച്ചുകാണുമല്ലോ. ഈ അശ്രദ്ധതന്നെയായിരിക്കില്ലേ ഭാഷാ-സാഹിത്യപഠനങ്ങള്‍ അനാവശ്യമാണെന്ന മട്ടിലുള്ള നിഗമനങ്ങളിലേക്ക് കെ.സി.എഫി.നെ നയിച്ചതു്? ജനാധിപത്യസംവിധാനത്തില്‍ അഭിപ്രായം പറയാന്‍ ലഭിക്കുന്ന അവസരങ്ങളില്‍ ശബ്ദിക്കാതിരിക്കുന്നതു് ഉത്തരവാദിത്തത്തില്‍നിന്നുള്ള ഒളിച്ചോട്ടവും സമൂഹത്തോടുള്ള വഞ്ചനയുമാണു്. പ്രത്യേകിച്ച് ഭാഷാദ്ധ്യാപകര്‍ക്കുവേണ്ടിയും മലയാളസമൂഹത്തിനുവേണ്ടിയും അതീവജാഗ്രതയോടെ കാര്യങ്ങളെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതു് തന്നെ വലിയ സമരമായിത്തീരുന്ന ഒരുകാലഘട്ടത്തില്‍. 


കണ്‍വീനര്‍,
ഭാഷാവേദി, പേരാമ്പ്ര.

5 comments:

പ്രേമന്‍ മാഷ്‌ said...

ഭാഷാ സാഹിത്യ പഠനങ്ങള്‍ അനാവശ്യമെന്ന മട്ട് കെ സി എഫില്‍ ഇല്ല .ഭാഷാ സാഹിത്യ പഠനങ്ങളുടെ പ്രാധാന്യം എടുത്തുപരഞ്ഞിട്ടുമുണ്ട്
അത് പ്രാവര്‍ത്തികമാക്കാനുള്ള ചില നടപടികളും എടുത്തിട്ടുമുണ്ട് . അനകര്‍ഷകമായി നടന്നിരുന്ന മലയാളം സെക്കെന്ഡ് പഠനത്തിനായി ലളിതവും മനോഹരവുമായ പുസ്തകങ്ങള്‍ പ്രൈമറി സെക്കറിന്റ തലത്തില്‍ നടപ്പിലാക്കി കഴിഞ്ഞു. പാടിനീട്ടി ലഘുക്കളെ ഗുരുക്കലാക്കുന്ന 'മട്ട്' ഇപ്പോഴത്തെ പ്രശനാതിനുള്ള പിന്തുണയും ഇല്ലാതാക്കുകയെ ഉള്ളു‌.

Anonymous said...

കെ.സി.എഫില് ഭാഷാപഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വാതോരാതെ പറഞ്ഞിട്ടുണ്ട്. അതല്ലെങ്കിലും പ്രകടനപത്രികയില് അഴിമതിയെക്കുറിച്ചല്ലല്ലോ പ്രഖ്യാപിക്കുക. എന്നിരിക്കിലും ഹയര്സെക്കണ്ടറിയില് ഭാഷയുടെ സമയം കുറയ്ക്കണമെന്നു് നിര്ദ്ദേശമുണടു്. ആകര്ഷകമായ പുസ്തകങ്ങള് നടപ്പിലാക്കിയതുകോണ്ട് കുറേ കോലാഹലങ്ങള് നടന്നു. പുതിയ മനോഹരമായ പുസ്തകം പഠിച്ചിട്ട് കുട്ടികള് ഭൂരിപക്ഷവും മലയാളം എഴുതാനറിയാത്തവരായി എന്നു് മലയാളം മാഷന്മാര് തന്നെ സമ്മതിക്കുന്നു. പാടിനീട്ടിയില്ലെങ്കില് പിന്തുണകിട്ടുമെന്ന വിചാരം ഇപ്പോള് എന്തോ പിന്തുണ കിട്ടുന്നു എന്ന് ഒരു പൂര്വ്വാനുമാനത്തിലാണു്. ഈ അവസ്ഥ നിലനിര്ത്തേണ്ടത്ര ഗുണകരമാണെന്നു് വിശ്വസിക്കുന്നവരും ഉണ്ടാകാം. എന്തെഴുതിയാലും എന്നല്ല കുട്ടിയുടെ മനസ്സിലിരുന്നു് ആലോചിച്ചാല് എന്തെങ്കിലും എഴുതാന് വിചാരിച്ചാല്പോലും എന്ട്രി ലെവല് എന്ന പേരില് മാര്ക്കു നല്കണം എന്ന നിര്ദ്ദേശം ഇത്തരത്തിലുള്ള ഒരു പിന്തുണയായി കണക്കാക്കാമോ കുട്ടികളുടെയും ചില അദ്ധ്യാപകരുടെയും കാര്യമല്ല, ഭാഷയുടെ കാര്യമാണു് അവഗണിക്കപ്പെടുന്നതു്. നിലവിലുള്ള പരിമിതമായ പിന്തുണ മതിയെന്നാണു് ഭൂരിഭാഗം അദ്ധ്യാപകരും കരുതുന്നതെങ്കില് ്വരോടു പഒറുക്കേണമേ എന്നു പ്രാര്ത്ഥിക്കാം.

Anonymous said...

കെ.സി.എഫില് ഭാഷാപഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വാതോരാതെ പറഞ്ഞിട്ടുണ്ട്. അതല്ലെങ്കിലും പ്രകടനപത്രികയില് അഴിമതിയെക്കുറിച്ചല്ലല്ലോ പ്രഖ്യാപിക്കുക. എന്നിരിക്കിലും ഹയര്സെക്കണ്ടറിയില് ഭാഷയുടെ സമയം കുറയ്ക്കണമെന്നു് നിര്ദ്ദേശമുണടു്. ആകര്ഷകമായ പുസ്തകങ്ങള് നടപ്പിലാക്കിയതുകോണ്ട് കുറേ കോലാഹലങ്ങള് നടന്നു. പുതിയ മനോഹരമായ പുസ്തകം പഠിച്ചിട്ട് കുട്ടികള് ഭൂരിപക്ഷവും മലയാളം എഴുതാനറിയാത്തവരായി എന്നു് മലയാളം മാഷന്മാര് തന്നെ സമ്മതിക്കുന്നു. പാടിനീട്ടിയില്ലെങ്കില് പിന്തുണകിട്ടുമെന്ന വിചാരം ഇപ്പോള് എന്തോ പിന്തുണ കിട്ടുന്നു എന്ന് ഒരു പൂര്വ്വാനുമാനത്തിലാണു്. ഈ അവസ്ഥ നിലനിര്ത്തേണ്ടത്ര ഗുണകരമാണെന്നു് വിശ്വസിക്കുന്നവരും ഉണ്ടാകാം. എന്തെഴുതിയാലും എന്നല്ല കുട്ടിയുടെ മനസ്സിലിരുന്നു് ആലോചിച്ചാല് എന്തെങ്കിലും എഴുതാന് വിചാരിച്ചാല്പോലും എന്ട്രി ലെവല് എന്ന പേരില് മാര്ക്കു നല്കണം എന്ന നിര്ദ്ദേശം ഇത്തരത്തിലുള്ള ഒരു പിന്തുണയായി കണക്കാക്കാമോ കുട്ടികളുടെയും ചില അദ്ധ്യാപകരുടെയും കാര്യമല്ല, ഭാഷയുടെ കാര്യമാണു് അവഗണിക്കപ്പെടുന്നതു്. നിലവിലുള്ള പരിമിതമായ പിന്തുണ മതിയെന്നാണു് ഭൂരിഭാഗം അദ്ധ്യാപകരും കരുതുന്നതെങ്കില് ്വരോടു പഒറുക്കേണമേ എന്നു പ്രാര്ത്ഥിക്കാം.

Anonymous said...

ഭാഷാപഠനവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസകമ്മീഷന്‍ മുന്നോട്ടുവെച്ചനിര്‍ദ്ദേശങ്ങള്‍ കാണാതെയാണൊ പ്രേമന്‍മാഷ് സംസാരിക്കുന്നത്. അഭിപ്രായിക്കുന്നതിനുമുന്പ് ഇനിയെങ്കിലും അത്തരം കാര്യങ്ങള്‍ ഒന്നുശ്രദ്ധിച്ചാല്‍ നന്നായിരുന്നു. ഇനി അതല്ല SRG,DRG,മൊറാര്‍ജി,AKG യാണു പ്രശ്നമെങ്കില്‍ ഒന്നും പറയാനില്ല.

A. Pradeepkumar said...

പ്രേമാ,
വരാനിരിക്കുന്ന പണിക്കരുടെ ചെരുപ്പിന്ടെ വാറ് കെട്ടാന്‍ പൊലും യൊഗ്യനല്ല KCF എന്നകാര്യം മറക്കരുത്.KCF ന്ടെ പൂഴിയില്‍ മുഖംപൂഴ്തി നീ സത്യത്തെ കാണാതിരിക്കരുത്.ഒരു തലമുറയെ ദുരന്തത്തിലേക്കു നയിക്കുന്നതില്‍ നാം ഒരിക്കലും പങ്കാളികളായിക്കൂടാ.